ബം​ഗളൂരു അക്രമത്തിന് പിന്നിൽ എസ്ഡിപിഐ എന്ന് കർണാടക ആഭ്യന്തരമന്ത്രി

By Web TeamFirst Published Aug 13, 2020, 1:38 PM IST
Highlights

സംഘടനയെ നിരോധിക്കുന്നതിനുള്ള നടപടികളുമായി സർക്കാർ മുന്നോട്ട് പോകും. കേന്ദ്രസർക്കാരിനെ വിവരങ്ങൾ അറിയിക്കും. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് എസ്ഡിപിഐ നേതാക്കൾ പിടിയിലായിട്ടുണ്ട്.

ബംഗളൂരു: ബം​ഗളൂരു അക്രമത്തിനു പിന്നിൽ എസ്ഡിപിഐ ആണെന്ന് വ്യക്തമായതായി കർണ്ണാടക ആഭ്യന്തര മന്ത്രി ബസവരാജ ബൊമ്മയ് പറഞ്ഞു. സംഘടനയെ നിരോധിക്കുന്നതിനുള്ള നടപടികളുമായി സർക്കാർ മുന്നോട്ട് പോകും. കേന്ദ്രസർക്കാരിനെ വിവരങ്ങൾ അറിയിക്കും. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് എസ്ഡിപിഐ നേതാക്കൾ പിടിയിലായിട്ടുണ്ട്. അന്വേഷണം പുരോ​ഗമിക്കുകയാണ്. സംഘടനയുമായി ബന്ധപ്പെട്ട് സംസ്ഥാനത്തുണ്ടായ മറ്റു കേസുകളും പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.

അക്രമം ആസൂത്രിതമെന്നാണ് എഫ്ഐആർ പറയുന്നത്. അക്രമത്തിന് നേതൃത്വം നല്‍കിയ 17 പേരെ പ്രതിചേർത്ത് 9 എഫ്ഐആറുകളാണ് ബംഗളൂരു പൊലീസ് ഇതുവരെ രജിസ്റ്റർ ചെയ്തത്. നഗരത്തില്‍ നിരോധനാജ്ഞ തുടരുകയാണ്

കെജെ ഹള്ളി, ഡിജെ ഹള്ളി പോലീസ് സ്റ്റേഷനുകളിലായി രജിസ്റ്റർ ചെയ്ത 9 എഫ്ഐആറുകളിലാണ് അക്രമം കൃത്യമായി ആസൂത്രണം ചെയ്തതാണെന്ന് പൊലീസ് പറയുന്നത്. 800 പേരടങ്ങുന്ന സംഘം ആയുധങ്ങളുമായെത്തിയാണ് പൊലീസ് സ്റ്റേഷനുകളും വീടും  ആക്രമിച്ചത്. പൊലീസുകാരെയും എംഎല്‍എയുടെ ബന്ധു നവീനെയും കൊല്ലാന്‍ അക്രമികൾ ആക്രോശിച്ചെന്നും എഫ്ഐആറില്‍ പറയുന്നു. എസ്ഡിപിഐ നേതാവ് മുസമ്മില്‍ പാഷാ മക്സൂദടക്കം 17 പേരെ അക്രമത്തിന് നേതൃത്വം നല്കിയെന്ന കുറ്റം ചുമത്തി പ്രതിചേർത്തിട്ടുണ്ട്. എന്നാല്‍ അക്രമം ആസൂത്രണം ചെയ്തത് ഏതെങ്കിലും സംഘടനയാണോയെന്ന് എഫ്ഐആറില്‍ പറയുന്നില്ല. സംഘർഷത്തിലേർപ്പെട്ട 147 പേരാണ് ഇതുവരെ അറസ്റ്റിലായത്. 

അതേസമയം അക്രമത്തിന് നേതൃത്വം നല്‍കിയത് എസ്ഡിപിഐയാണെന്നും സംഘടനയെ നിരോധിക്കണമെന്നുമുള്ള ആവശ്യം ശക്തമാക്കുകയാണ് ബിജെപി. അക്രമം ആസൂത്രിതമാണെന്നതില്‍ സംശയമില്ലെന്നും കുറ്റവാളികൾക്കെതിരെ ശക്തമായ നടപടി വേണമെന്ന് കോൺഗ്രസും ആവശ്യപ്പെട്ടു.

അക്രമത്തിനിടെ കൊല്ലപ്പെട്ട മൂന്നു യുവാക്കളുടെയും മരണകാരണം വെടിയേറ്റതാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടില്‍ പറയുന്നു. ഇതില്‍ ഒരാൾക്ക് പരിശോധനയില്‍ കൊവിഡ് സ്ഥിരീകരിച്ചു. ബെംഗളൂരു നഗരത്തില്‍ നിരോധനാജ്ഞ ശനിയാഴ്ച വരെ നീട്ടി. കൂടുതല്‍ സേനകളെ വിന്യസിച്ച് നഗരം കർശന ജാഗ്രതയിലാണ്.


 

click me!