
കേന്ദ്ര ബജറ്റിന് പിന്നാലെ കേരളത്തിൽ സോഷ്യൽമീഡിയയിൽ ഏറെ പ്രചരിക്കുന്ന വാക്കാണ് കടലാമ. ബജറ്റിൽ ഏറെ പ്രതീക്ഷിച്ച കേരളത്തിന് കടലാമ പരിചരണ കേന്ദ്രങ്ങൾ സ്ഥാപിക്കുമെന്ന വാഗ്ദാനമാണ് ലഭിച്ചത്. ഇതോടെയാണ് ട്രോളുകളായും മീമുകളായും കടലാമ സോഷ്യൽമീഡിയയിൽ നിറഞ്ഞത്.
ദശലക്ഷക്കണക്കിന് വർഷങ്ങളായി ഭൂമിയിൽ ജീവിക്കുന്ന ജലജീവിയാണ് കടലാമകൾ. കടലിലാണ് ഇവയുടെ ജീവിതമെങ്കിലും മുട്ടയിടാനും പ്രജനനത്തിനുമായി കരയിലെത്തും. ഏകദേശം 50 മുതൽ 100 വർഷം വരെ ആയുസ്സുണ്ട്. മുട്ടയിടാൻ സമയമാകുമ്പോൾ പെൺ കടലാമകൾ തങ്ങൾ ജനിച്ച അതേ തീരത്തേക്ക് തന്നെ തിരിച്ചെത്തുന്നു എന്നതാണ് ഇവയുടെ ജീവിതത്തിലെ അത്ഭുതകരമായ കാര്യം. മണലിൽ കുഴികളുണ്ടാക്കി അതിലാണ് ഇവ മുട്ടയിടുക. മുട്ടകൾ വിരിഞ്ഞാൽ കുഞ്ഞുങ്ങൾ നടന്ന് കടലിലേക്ക് ഇറങ്ങിപ്പോകും. ഇതിലെ പെൺകടലാമകൾ തിരികെ ഇതേ തീരത്തുതന്നെ മുട്ടയിടാനെത്തും. അതുകൊണ്ടുതന്നെ വിരിഞ്ഞിറങ്ങുന്ന ആമക്കുഞ്ഞുങ്ങളെ കൈകൊണ്ട് എടുത്ത് കടലിൽ വിടരുത്. തീരത്തുനിന്ന് കടലിലേക്കുള്ള ഇവയുടെ നടത്തം അവയുടെ പേശീബലത്തിനും ഭാവിയിൽ മുട്ടയിടാനായി ഇതേ തീരം തിരിച്ചറിയുന്നതിനും അത്യന്താപേക്ഷിതമാണെന്നും വിദഗ്ധർ പറയുന്നു.
കരയിലെ ആമകളെപ്പോലെ കാലുകൾക്ക് പകരം തുഴയാൻ സഹായിക്കുന്ന ഫ്ലിപ്പറുകൾ (Flippers) ആണുള്ളത്. ഇത് കടലിൽ വേഗത്തിൽ നീന്താൻ ഇവയെ സഹായിക്കും. കടലാമകൾക്ക് അവയുടെ തലയോ കൈകാലുകളോ തോടിനുള്ളിലേക്ക് വലിച്ചുവെക്കാനും കഴിയില്ല. ഏഴ് തരം കടലാമകളാണുള്ളത്. നിലവിൽ കടലാമകൾ വംശനാശഭീഷണി നേരിടുന്നു. മലിനീകരണം, കാലാവസ്ഥാ വ്യതിയാനം, മത്സ്യബന്ധന വലകൾ എന്നിവയാണ് ഇവയുടെ ജീവന് ഭീഷണി. കോഴിക്കോട് കൊളാവിപ്പാലം പോലുള്ള സ്ഥലങ്ങളിൽ കടലാമ സംരക്ഷണത്തിനായി നിരവധി പ്രവർത്തനങ്ങൾ നടക്കുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam