
ദില്ലി:അയോദ്ധ്യ രാമക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠക്ക് തനിക്ക് ക്ഷണം കിട്ടിയതായി കുപ്രസിദ്ധ സന്ന്യാസി നിത്യാനന്ദ. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിലൂടെയാണ് തനിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നീ പ്രമുഖർ പങ്കെടുക്കുന്ന വിവിഐപി പരിപാടിയിലേക്ക് ഔപചാരിക ക്ഷണം ലഭിച്ചതായf നിത്യാനന്ദ അവകാശപ്പെട്ടത്.
സ്വയം പ്രഖ്യാപിത ആൾ ദൈവമായ ഇയാൾ ബലാത്സംഗക്കേസിലെ പ്രതിയാണ്. രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠയുടെ വിശദവിവരങ്ങൾ പങ്കുവെച്ചുകൊണ്ടാണ് നിത്യാനന്ദ എക്സിൽ കുറിപ്പെഴുതിയത്. സോഷ്യൽ മീഡിയ പോസ്റ്റിൽ നിത്യാനന്ദ സ്വന്തം രാജ്യമെന്ന് വിശേഷിപ്പിക്കുന്ന ദി യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് കൈലാസയിൽ പ്രാണപ്രതിഷ്ഠയുടെ ഭാഗമായി നടക്കാനിരിക്കുന്ന പരിപാടികളെക്കുറിച്ചും പറയുന്നുണ്ട്. പരിപാടികളുടെ മുഴുവൻ തൽസമയം തന്റെ യൂട്യൂബ് ചാനലിൽ കാണാമെന്നും കുറിപ്പിൽ പറയുന്നു. അതേസമയം, നിത്യാനന്ദയുടെ അവകാശവാദങ്ങൾ സാധൂകരിക്കുന്ന യാതൊരു തെളിവുകളോ പ്രതികരണങ്ങളോ ക്ഷേത്ര ട്രിസ്റ്റിന്റെയോ മറ്റ് അധികൃതരുടെയോ ഭാഗത്തുനിന്ന് പുറത്തുവന്നിട്ടില്ല.
നിത്യാനന്ദയുടെ എക്സ് പോസ്റ്റ്
അയോധ്യ രാമക്ഷേത്രത്തിന്റെ ഉദ്ഘാടനത്തിന് 2 ദിവസങ്ങൾ കൂടി! ഈ ചരിത്രപരവും അസാധാരണവുമായ സംഭവം നഷ്ടപ്പെടുത്തരുത്! പരമ്പരാഗത പ്രാണപ്രതിഷ്ഠാ വേളയിൽ ശ്രീരാമൻ ക്ഷേത്രത്തിലെ പ്രധാന വിഗ്രഹത്തിലേക്ക് ഔപചാരികമായി ആവാഹിക്കപ്പെടുകയും ലോകത്തെ മുഴുവൻ അനുഗ്രഹിക്കുന്നതിനായി ഒരുങ്ങുകയും ചെയ്യും! ഔപചാരികമായി ക്ഷണിച്ചതിനാൽ, ദി സുപ്രീം പോണ്ടിഫ് ഓഫ് ഹിന്ദുയിസം (എസ്പിഎച്ച്), ഭഗവാൻ ശ്രീ നിത്യാനന്ദ പരമശിവം ഈ മഹത്തായ പരിപാടിയിൽ പങ്കെടുക്കും.
പരിപാടി ക്രമം:
9:00 PM ET: കൈലാസയിലെ ആഗോള ക്ഷേത്രങ്ങളിലെ ശ്രീരാമ പൂജ
10:00 PM ET: മുക്തികോപനിഷദ് മന്ത്രം
11:00 PM ET: അഖണ്ഡ രാമ ജപം
12:30 AM ET (22nd): VIP hosting
1:30 AM ET (22nd): ശ്രീരാമ മന്ദിർ ഉദ്ഘാടന ദർശനം (കൈലാസ ക്ഷേത്രങ്ങളിൽ വിളക്ക് തെളിയിക്കൽ)
ആഘോഷങ്ങളിൽ പങ്കുചേരാൻ ദിവസം മുഴുവൻ YouTube @NithyanandaTV-ൽ ട്യൂൺ ചെയ്യുക .
2010ൽ നിത്യാനന്ദയ്‌ക്കെതിരെ മുൻ ഡ്രൈവറുടെ പരാതിയെത്തുടർന്ന് ബലാത്സംഗക്കേസ് ഫയൽ ചെയ്തിരുന്നു. ഇയാളെ അറസ്റ്റ് ചെയ്ത് പിന്നീട് ജാമ്യത്തിൽ വിട്ടു. നിത്യാനന്ദ നാട്ടിൽ നിന്ന് രക്ഷപ്പെട്ടെന്ന് കാണിച്ച് ഡ്രൈവർ കോടതിയെ സമീപിച്ചതിനെ തുടർന്ന് ഇയാളുടെ ജാമ്യം റദ്ദ് ചെയ്യുകയായിരുന്നു. നിത്യാനന്ദ രാജ്യം വിട്ട് പോവുകയും 2020-ൽ യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് കൈലാസ എന്ന പേരിൽ തന്റെ സ്വന്തം രാജ്യം സ്ഥാപിച്ചുവെന്ന് അവകാശപ്പെടുകയും ചെയ്യുന്നു. ബലാത്സംഗ കേസ് ഇപ്പോഴും രാമനഗര സെഷൻസ് കോടതിയിൽ നിലനിൽക്കുന്നുണ്ട്, എന്നാൽ 2019 മുതൽ ഈ ആൾദൈവം കോടതിയിൽ ഹാജരായിട്ടില്ല .
നിത്യാനന്ദയുടെ 'കൈലാസ'ത്തിന് തിരിച്ചടി, കരാറിൽ നിന്ന് അമേരിക്കൻ നഗരം പിന്മാറി; കാരണവും വ്യക്തമാക്കി!
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam