
ചെന്നൈ: അഴിമതി കേസിൽ കസ്റ്റഡിയിലുള്ള സെന്തിൽ ബാലാജിയെ വകുപ്പില്ലാ മന്ത്രിയായി തുടരാനുള്ള ഉത്തരവ് പുറത്തിറക്കി തമിഴ്നാട് സർക്കാർ. ചികിത്സയിലാണെങ്കിലും മന്ത്രിയായി തുടരാമെന്ന് ഉത്തരവിൽ പറയുന്നു. ഗവർണറുടെ നിലപാടിനെ തള്ളിയാണ് സർക്കാർ ഉത്തരവ്. ബാലാജി മന്ത്രിയായി തുടരുന്നതിൽ ഗവർണർ വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സർക്കാർ നീക്കം.
അതേ സമയം ഇഡി അറസ്റ്റ് ചെയ്ത സെന്തിൽ ബാലാജിക്ക് സെഷൻസ് കോടതി ജാമ്യം നിഷേധിച്ചു. മന്ത്രിയെ ഇഡിയുടെ കസ്റ്റഡിയിൽ വിട്ടു. എട്ട് ദിവസത്തെ കസ്റ്റഡിയാണ് അനുവദിച്ചിരിക്കുന്നത്. മന്ത്രിയുടെ ജാമ്യ ഹർജി തള്ളിയ കോടതി ഇദ്ദേഹത്തെ ആശുപത്രിയിൽ വെച്ച് ചോദ്യം ചെയ്യാനും അന്വേഷണ സംഘത്തിന് അനുവാദം നൽകി.
ഇതോടെ ആശുപത്രിയിൽ മന്ത്രിയുടെ സുരക്ഷ കേന്ദ്ര സേന ഏറ്റെടുത്തേക്കും. നിലവിൽ ജയിൽ വകുപ്പിനാണ് ഇദ്ദേഹത്തിന്റെ സുരക്ഷാ ചുമതലയുണ്ടായിരുന്നത്. 15 ദിവസത്തെ കസ്റ്റഡിയാണ് ഇഡി ചോദിച്ചതെങ്കിലും എട്ട് ദിവസത്തേക്കാണ് കസ്റ്റഡി അനുവദിച്ചത്. സെന്തിൽ ബാലാജിയുടെ ചികിത്സ തുടരണമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. സെഷൻസ് കോടതി വിധിക്കെതിരെ സെന്തിൽ ബാലാജി മദ്രാസ് ഹൈക്കോടതിയെ സമീപിച്ചേക്കും.
സെന്തിൽ ബാലാജിക്ക് അടിയന്തര ബൈപാസ് ശസ്ത്രക്രിയ വേണമെന്നാണ് കാവേരി ആശുപത്രിയിലെ ഡോക്ടര്‍മാരുടെയും നിര്‍ദ്ദേശം. എന്നാൽ അനസ്തേഷ്യ നൽകാനുള്ള ശാരീരികക്ഷമത ഉറപ്പാക്കിയ ശേഷം മാത്രമേ ശസ്ത്രക്രിയയുടെ സമയം തീരുമാനിക്കൂ എന്നും കാവേരി ആശുപത്രി മെഡിക്കൽ ബുള്ളറ്റിനിലൂടെ വ്യക്തമാക്കി. ഇഡിയുടെ ആവശ്യപ്രകാരം ദില്ലി എയിംസിലെയും പുതുച്ചേരി ജിപ്മറിലെയും വിദഗ്ധ ഡോക്ടര്‍മാര്‍ അടങ്ങുന്ന സംഘം ഇന്ന് ചെന്നൈയിലെത്തി ബാലാജിയെ പരിശോധിച്ചിരുന്നു.
രണ്ട് ദിവസം മുന്‍പാണ് സെന്തില്‍ ബാലാജിയെ ഇഡി അറസ്റ്റ് ചെയ്തത്. ഇദ്ദേഹത്തിന്‍ ഓഫീസിലും വസതിയിലും ഇ ഡി റെയിഡ് നടത്തിയിരുന്നു. 17 മണിക്കൂര്‍ നേരത്തെ ചോദ്യം ചെയ്യലിന് ശേഷമാണ് ബാലാജിയെ അറസ്റ്റ് ചെയ്തത്. പിന്നീട് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.
തമിഴ്നാട്ടിൽ ഗവർണർ സർക്കാർ പോര്: സെന്തിൽ ബാലാജിയെ പുറത്താക്കണമെന്ന് രവി; ഇടഞ്ഞ് സ്റ്റാലിൻ സർക്കാർ
സെന്തിൽ ബാലാജിയുടെ ആശുപത്രി മാറ്റത്തിന് കോടതി അനുമതി; അടിയന്തിര ശസ്ത്രക്രിയ വേണമെന്ന് റിപ്പോർട്ട്