
ദില്ലി :ചണ്ഡിഗഢിലെ തെരഞ്ഞെടുപ്പ് അട്ടിമറി അംഗീകരിച്ച ബിജെപി കേന്ദ്ര നേതൃത്വത്തിന് മുഖത്തേറ്റ അടിയാണ് ചീഫ് ജസ്റ്റിസിന്റെ വിധി. ജനാധിപത്യപ്രക്രിയ അട്ടിമറിച്ചാണ് നരേന്ദ്ര മോദി വിജയിക്കാൻ നോക്കുന്നതെന്ന പ്രതിപക്ഷ ആരോപണത്തിന് വിധി കരുത്തു പകരുന്നതായി കോടതി വിധി. ഇലക്ടറൽ ബോണ്ട് കേസിന് ശേഷം കോടതിയിൽ നിന്ന് ഒരിക്കൽ കൂടി കനത്ത പ്രഹരം ഏറ്റു വാങ്ങിയിരിക്കുകയാണ് കേന്ദ്രസർക്കാർ.ചണ്ഡിഗഢിൽ എല്ലാ മര്യാദകളും കാറ്റിൽ പറത്തിയാണ് മേയർ സ്ഥാനം ബിജെപി ഇന്ത്യ സഖ്യത്തിൽ നിന്ന് തട്ടിയെടുത്തത്. ബിജെപിയുടെ നോമിനേറ്റഡ് കൗൺസിലറെ തന്നെ വരണാധികാരിയാക്കിയപ്പോൾ തന്നെ
ഗൂഢാലോചനയുടെ സാഹചര്യം പ്രതിപക്ഷം തിരിച്ചറിഞ്ഞിരുന്നു. ചണ്ഡിഗഢ് പോലൊരു സ്ഥലത്ത് പാർട്ടി കേന്ദ്ര നേതൃത്വം അറിയാതെ ഇത്തരം ഒരു അട്ടിമറി നടക്കില്ല. വരണാധികാരിയായിരുന്ന അനിൽ മസിഹിന് ഉന്നതരുടെ നിയമസഹായം കിട്ടുന്നുവെന്നും സുപ്രീംകോടതിയിലെ വാദത്തിലൂടെ വ്യക്തമായി. എന്നാൽ ആദ്യം മുതൽ കർശന നിലപാട് സ്വീകരിച്ച ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ് ഭരണഘടന മൂല്യങ്ങൾ കശാപ്പ് ചെയ്യാൻ അനുവദിക്കില്ലെന്ന താക്കീത് ഭരണകക്ഷിക്കും നല്കിയിരിക്കുകയാണ്. സുപ്രീംകോടതിക്കെതിരെ ഇന്നലെ പ്രധാനമന്ത്രി നടത്തിയ പരോക്ഷ വിമർശനവും ചീഫ് ജസ്റ്റിസിന്റെ ഇന്നത്തെ വിധിയെ സ്വാധീനിച്ചില്ല. ഏതു വഴിയിലൂടെയും ബിജെപി അധികാരം പിടിക്കും എന്ന് പ്രതിപക്ഷ ആരോപണത്തെ സാധൂകരിക്കുന്നതാണ് ചണ്ഡിഗഡിലെ അട്ടിമറി.
ബിജെപിക്ക് വൻ തിരിച്ചടി, ചണ്ഡിഗഢ് മേയർ തിരഞ്ഞെടുപ്പിൽ എഎപി-കോൺഗ്രസ് സഖ്യം വിജയിച്ചെന്ന് സുപ്രീംകോടതി
ഇല്ട്രൽ ബോണ്ട് വാങ്ങിയവരുടെ പട്ടിക വരാനിരിക്കെയാണ് ജനാധിപത്യം അട്ടിമറിച്ചു എന്ന വിമർശനവും ബിജെപി കോടതിയിൽ നിന്ന് കേൾക്കുന്നത്. വലിയ ആത്മവിശ്വാസത്തോടെ പോകുന്ന മോദിയുടെ പ്രതിച്ഛായയക്കും ഈ കോടതിവിധികൾ മങ്ങലേല്പിക്കുന്നു. അഭിപ്രായവ്യത്യാസങ്ങൾ മാറ്റിവച്ച് കേന്ദ്രസർക്കാരിനെതിരെ ഒന്നിക്കാൻ ഇന്ത്യസഖ്യത്തിന് ഇത് അവസരം നല്കുകയാണ്. ഇവിഎം സുരക്ഷ ഉറപ്പാക്കാൻ വിവിപാറ്റ് എണ്ണുന്നത് കാര്യക്ഷമമാക്കണം എന്ന ആവശ്യവും ഇനി പ്രതിപക്ഷം ശക്തമാക്കും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam