
ദില്ലി : മദ്യനയക്കേസിൽ ജയിലിൽ കഴിയുന്ന ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ഹൈക്കോടതിയിൽ തിരിച്ചടി. സിബിഐ രജിസ്റ്റർ ചെയ്ത കേസിൽ ദില്ലി ഹൈക്കോടതി ജാമ്യം അനുവദിച്ചില്ല. വിചാരണ കോടതിയെ സമീപിക്കാൻ കോടതി നിർദേശം നൽകി. അറസ്റ്റ് നിയമവിരുദ്ധമാണെന്ന് പറയാൻ കഴിയില്ലെന്നും കോടതി വിലയിരുത്തി. നേരത്തെ ഇഡി രജിസ്റ്റർ ചെയ്ത കേസിൽ കെജ്രിവാളിന് ജാമ്യം ലഭിച്ചിരുന്നു. എന്നാൽ സിബിഐ കേസ് നിലനിൽക്കുന്നതിനാൽ ജയിലിന് പുറത്തേക്ക് ഇറങ്ങാൻ സാധിച്ചിരുന്നില്ല.
സിബിഐ അറസ്റ്റ് ചോദ്യം ചെയ്തും ജാമ്യാപേക്ഷയുമായി രണ്ട് ഹർജികളായിരുന്നു ഇന്ന് ദില്ലി കോടതിയുടെ പരിഗണനയിലുണ്ടായിരുന്നത്. രണ്ടാഴ്ച മുമ്പ് ഇരുഹര്‍ജികളിലും വാദം പൂര്‍ത്തിയാക്കി വിധി പറയാനായി മാറ്റിയിരുന്നു. ഇന്ന് അറസ്റ്റ് റദ്ദാക്കുകയോ ജാമ്യം അനുവദിക്കുകയോ ചെയ്തിരുന്നെങ്കിൽ കെജ്രിവാളിന് ജയില്‍നിന്ന് പുറത്തിറങ്ങാൻ സാധിക്കുമായിരുന്നു. ഇ.ഡി കേസില്‍ തിഹാര്‍ ജയിലില്‍ കഴിയവെ ജൂൺ 26നാണ് സി.ബി.ഐ കേജ്രിവാളിനെ അറസ്റ്റ് ചെയ്തത്. ഇ.ഡി കേസില്‍ സുപ്രീം കോടതി നേരത്തെ കേജ്രിവാളിന് ഇടക്കാലജാമ്യം അനുവദിച്ചിരുന്നെങ്കിലും സിബിഐ കേസ് നിലനിൽക്കുന്നതിനാലാണ് പുറത്തേക്കിറങ്ങാൻ കഴിയാതെ പോയത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam