"ഇത്രയും നാണംകെട്ട, ലൈംഗിക വൈകൃതമുള്ള ഒരാളെ ഇന്ത്യന്‍ ജുഡീഷ്യറി വേറെ കണ്ടിട്ടില്ല"; ഗോഗോയിക്കെതിരേ കട്ജു

By Web TeamFirst Published Mar 18, 2020, 10:48 AM IST
Highlights

നല്ലവരെന്നും മോശം ആളുകളെന്നും പേരെടുത്ത നിരവധി ജഡ്ജിമാരെയും അറിയാം. പക്ഷേ രഞ്ജന്‍ ഗൊഗോയെ പോലെ ലൈംഗിക വൈകൃതമുള്ള, നാണംകെട്ട ഒരാളെ ഇന്ത്യന്‍ ജുഡീഷ്യറിയില്‍ വേറെ കണ്ടിട്ടില്ല.

ദില്ലി: രാജ്യസഭാംഗമായി മാറിയ സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റീസ് ഇന്ത്യന്‍ ജുഡീഷ്യറി കണ്ടിട്ടുള്ള ഏറ്റവുംനാണം കെട്ട ലൈംഗികവൈകൃതം ഉള്ള യാളെന്ന് വിമര്‍ശിച്ച് മുന്‍ ജസ്റ്റീസ് മാര്‍ക്കണ്ഡേയ കട്ജു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് കട്ജുവിന്റെ വിമര്‍ശനം. ഇത്രയൂം നിന്ദ്യനും നികൃഷ്ടനുമായി ഒരാളാണ് ഇന്ത്യന്‍ പാര്‍ലമെന്റിനെ ഇനി അലങ്കരിക്കാന്‍ പോകുന്നതെന്നും കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്.

‘‘20 വര്‍ഷം അഭിഭാഷകനായും 20 വര്‍ഷം ജഡ്ജിയായും താന്‍ സേവനം അനുഷ്ഠിച്ചു. നല്ലവരെന്നും മോശം ആളുകളെന്നും പേരെടുത്ത നിരവധി ജഡ്ജിമാരെയും അറിയാം. പക്ഷേ രഞ്ജന്‍ ഗൊഗോയെ പോലെ ലൈംഗിക വൈകൃതമുള്ള, നാണംകെട്ട ഒരാളെ ഇന്ത്യന്‍ ജുഡീഷ്യറിയില്‍ വേറെ കണ്ടിട്ടില്ല. തരിമ്പ് പോലും നന്‍മയില്ലാത്ത ആളാണ് ഗൊഗോയ്.’’ കട്ജു കുറിച്ചു. സുപ്രീംകോടതി ചീഫ് ജസ്റ്റീസ് ആയിരിക്കെ ലൈംഗികാരോപണം നേരിട്ടയാളാണ് രഞ്ജന്‍ ഗോഗോയി. കടുത്ത വിമര്‍ശനവും നേരിട്ടിരുന്നു. 

രൂക്ഷപ്രതികരണവുമായി  മുന്‍ സഹപ്രവര്‍ത്തകരായ ജസ്റ്റീസ് മദന്‍ ബി ലോക്കൂറും ജസ്റ്റീസ് കുര്യന്‍ ജോസഫും പരസ്യ വിമര്‍ശനം നടത്തുകയും ചെയ്തു. ''അവസാനത്തെ അഭയസ്ഥാനവും ഇല്ലാതാവുകയാണോ എന്ന് ആശങ്കയുണ്ട്.  നീതിന്യായ സംവിധാനത്തിന്റെ സ്വാതന്ത്ര്യം, നിഷ്പക്ഷത, പരമാധികാരം എന്നിവയെ പുനര്‍നിര്‍വചിക്കുംവിധത്തിലുള്ളതാണ് തീരുമാനം. നാമനിര്‍ദേശം ചെയ്യപ്പെട്ടതില്‍ അത്ഭുതമില്ല. പക്ഷേ അതിത്രവേഗത്തിലാണ് എന്നുള്ളതാണ് അത്ഭുതപ്പെടുത്തുന്നത്.'' എന്നായിരുന്നു ജസ്റ്റീസ് ലോകൂര്‍ വിമര്‍ശിച്ചത്.

കഴിഞ്ഞ നവംബറില്‍ സുപ്രീംകോടതിയില്‍ നിന്നും വിരമിച്ച ഗോഗോയിയെ രാഷ്ട്രപതി രാജ്യസഭാംഗമായി നാമനിര്‍ദേശം ചെയ്തത് കഴിഞ്ഞദിവസമായിരുന്നു. ദീപക് മിശ്രയ്ക്ക് പിന്നാലെ സുപ്രീം കോടതി ചീഫ് ജസ്റ്റിസായ രഞ്ജന്‍ ഗൊഗോയ് നരേന്ദ്രമോഡി സര്‍ക്കാര്‍ ആ്രഗഹിക്കുന്ന തരത്തില്‍ പല സുപ്രധാനകേസുകളിലും വിധി പറഞ്ഞു എന്നതരത്തില്‍ ആക്ഷേപം നിലനില്‍ക്കേയാണ് രാജ്യസഭാംഗമാക്കിയുള്ള രാഷ്ട്രപതിയുടെ വിജ്ഞാപനം.

click me!