ആറുവര്‍ഷത്തിനിടെ ശരദ് പവാറിന്‍റെ ആസ്തിയില്‍ വര്‍ധിച്ചത് 60 ലക്ഷം

By Web TeamFirst Published Mar 12, 2020, 3:29 PM IST
Highlights
  • ശരദ് പവാറിന്‍റെ സമ്പാദ്യത്തില്‍ ആറുവര്‍ഷത്തിനിടെ വര്‍ധിച്ചത് 60 ലക്ഷം രൂപ. 
  • 32.73 കോടി രൂപയുടെ ആസ്തിയാണ് ശരദ് പവാറിനുള്ളത്.

മുംബൈ: എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറിന്‍റെ സമ്പാദ്യത്തില്‍ ആറുവര്‍ഷത്തിനിടെ 60 ലക്ഷം രൂപ വര്‍ധിച്ചതായി സത്യവാങ്മൂലം. മാര്‍ച്ച് 26ന് നടക്കുന്ന രാജ്യസഭാ തെരഞ്ഞെടുപ്പിലേക്കായി ബുധനാഴ്ച നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചപ്പോഴാണ് സ്വത്തുവിവരങ്ങള്‍ അദ്ദേഹം വെളിപ്പെടുത്തിയത്.

32.73 കോടി രൂപയുടെ ആസ്തിയാണ് ശരദ് പവാറിനുള്ളതായി സത്യവാങ്മൂലത്തില്‍ പറയുന്നത്. അനന്തരവനായ അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാറിന്‍റെയും ബന്ധു പാര്‍ത്ഥ് പവാറിന്‍റെയും ഷെയറുകള്‍ കൈമാറ്റം ചെയ്തതുമായി ബന്ധപ്പെട്ട്  ഒരു കോടി രൂപയുടെ ബാധ്യതയുള്ളതായും സത്യവാങ്മൂലത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. 

2014ലെ രാജ്യസഭാ തെരഞ്ഞെടുപ്പില്‍ ശരദ് പവാറിന് 20,47,99,970.41 രൂപയുടെ  ജംഗമ സ്വത്തുക്കളും11,65,16,290 രൂപയുടെ സ്ഥാവര സ്വത്തുക്കളും  ഉണ്ടെന്നായിരുന്നു അന്ന് സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ രേഖപ്പെടുത്തിയിരുന്നത്. ബാധ്യതകളൊന്നും ഇല്ലെന്നും അന്നത്തെ സത്യവാങ്മൂലത്തില്‍ പറയുന്നു. 

ഇപ്പോള്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍  25,21,33,329 രൂപയുടെ ജംഗമ സ്വത്തുക്കളും  7,52,33,941 രൂപയുടെ സ്ഥാവര സ്വത്തുക്കളുമാണുള്ളത്. ഷെയറുകള്‍ കൈമാറ്റം ചെയ്തതുമായി ബന്ധപ്പെട്ട് ഭാര്യ പ്രതിഭ പവാര്‍ 50 ലക്ഷം രൂപ അജിത് പവാറിന്‍റെയും സുനേത്ര പവാറിന്‍റെയും കയ്യില്‍ നിന്നും അഡ്വാന്‍സായി കൈപ്പറ്റിയെന്നും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

click me!