
മുംബൈ: കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്ന തിരുവനന്തപുരം എം പി ശശി തരൂരിന് മുംബൈയിൽ പ്രവർത്തകരുടെ വമ്പൻ സ്വീകരണം. പ്രമുഖ നേതാക്കളാരും സ്വീകരിക്കാനെത്തിയില്ലെങ്കിലും പ്രവർത്തകർ ശശി തരൂരിനെ ആവേശത്തോടെ സ്വീകരിച്ചു. പ്രവർത്തകരുടെ സ്നേഹ സ്വീകരണം ഏറ്റുവാങ്ങുന്നതിനിടെ ശശി തരൂരിന് വിജയാശംസയുമായി മുന്‍ എംപി പ്രിയ ദത്തും എത്തിയത് ആവേശം വർധിപ്പിച്ചു. മഹാരാഷ്ട്ര പി സി സി ഓഫീസില്‍ തരൂര്‍ വാര്‍ത്താസമ്മേളനം നടത്തുന്നതിനിടെയാണ് ആശംസകളുമായി പ്രിയ ദത്ത് എത്തിയത്. പ്രതീക്ഷിച്ചതിലും വലിയ സ്വീകരണമാണ് മുംബൈയിൽ ലഭിച്ചതെന്ന് ശശി തരൂർ തന്നെ ഏഷ്യാനെറ്റ് ന്യൂസിനോട് വ്യക്തമാക്കി.
മുംബൈയിൽ മാത്രമല്ല എല്ലായിടത്തും ഇത് തന്നെയാവും കാഴ്ചയെന്നാണ് തരൂർ ആദ്യം പറഞ്ഞത്. നേതാക്കൾ ഒപ്പമുണ്ടാവില്ല, പക്ഷേ പ്രവർത്തകരുടെ സ്നേഹം തനിക്കൊപ്പമുണ്ടെന്നും അദ്ദേഹം വിവരിച്ചു. മഹാരാഷ്ട്രയിൽ വോട്ടുള്ള 150 പേരെങ്കിലും പിന്തുണയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അവരെല്ലാം സാധാരണക്കാരും ഡെലിഗേറ്റുകളുമാണെന്ന് പറഞ്ഞ തരൂർ നേതാക്കൾക്ക് മാത്രമല്ലല്ലോ വോട്ടുള്ളതെന്നും ചോദിച്ചു. ചിലർക്ക് നേരിട്ട് വരാനും വോട്ട് തരാനും ഭയമുണ്ട്. അതുകൊണ്ടാണ് ഭയക്കേണ്ടെന്ന് തുടർച്ചയായി പറയേണ്ടി വന്നത്. എനിക്ക് വോട്ട് ചെയ്താൽ പാർട്ടിയിൽ പ്രശ്നമുണ്ടാവുമോ എന്ന് ഭയക്കുന്നവരുണ്ട്. അത്തരത്തിൽ ഒരു ഭയത്തിന്‍റെയും ആവശ്യമില്ലെന്നും തരൂർ കൂട്ടിച്ചേർത്തു. വോട്ടർ പട്ടിക പൂർണമല്ലെന്നും ഇപ്പോഴും അപൂർണമായ വിവരങ്ങളുണ്ടെന്നും നേതൃത്വത്തെ ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നും തരൂർ പറഞ്ഞു. മഹാരാഷ്ടയിൽ ഇത്ര വലിയ സ്വീകരണം പ്രതീക്ഷിച്ചില്ലെന്നും ഈ പിന്തുണ തെരഞ്ഞെടുപ്പ് ദിനത്തിലും ഉണ്ടാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം എ ഐ സി സി അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്ന മല്ലികാർജുൻ ഖാർഗെയോട് ഒരു തരത്തിലുമുള്ള ശത്രുതയുമില്ലെന്ന് ശശി തരൂർ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു. ജി 23 നേതാക്കളാരും പ്രശ്നക്കാരല്ല. കോൺഗ്രസിൽ മാറ്റം കൊണ്ടുവരാനാണ് എല്ലാവരും ശ്രമിക്കുന്നത്. കോൺഗ്രസ് പാർട്ടി ശക്തിപ്പെടുകയെന്നതാണ് എല്ലാവരുടെയും ലക്ഷ്യം. പാർട്ടി മുന്നോട്ട് വെക്കുന്ന പ്രത്യയശാസ്ത്രത്തോട് കൂറുപുലർത്തുന്നവരാണ് പ്രവർത്തകരെല്ലാം. 2024 ലെ തെരഞ്ഞെടുപ്പിൽ കൂടുതൽ ശക്തമായി ബി ജെ പിയെ നേരിടുന്നവരെയാണ് കോൺഗ്രസിന് ആവശ്യമെന്നും ശശി തരൂർ വാർത്താ സമ്മേളനത്തിൽ അഭിപ്രായപ്പെട്ടു.
എഐസിസി തിരഞ്ഞെടുപ്പിൽ കേരളത്തിൽ ഒറ്റ പോളിംങ് സ്റ്റേഷൻ മാത്രം