2024 ലെ തെരഞ്ഞെടുപ്പിൽ കൂടുതൽ ശക്തമായി ബിജെപിയെ നേരിടുന്നവരെയാണ് കോൺഗ്രസിന് ആവശ്യമെന്നും ശശി തരൂർ അഭിപ്രായപ്പെട്ടു.
മുംബൈ : എഐസിസി അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്ന മല്ലികാർജുൻ ഖാർഗെയോട് ശത്രുതയില്ലെന്ന് ശശി തരൂർ. മഹാരാഷ്ട്രയിൽ പ്രചാരണത്തിനിടെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജി 23 നേതാക്കളാരും പ്രശ്നക്കാരല്ല. കോൺഗ്രസിൽ മാറ്റം കൊണ്ടുവരാനാണ് ശ്രമിക്കുന്നത്. കോൺഗ്രസ് പാർട്ടി ശക്തിപ്പെടുകയെന്നതാണ് ലക്ഷ്യം. പാർട്ടി മുന്നോട്ട് വെക്കുന്ന പ്രത്യയശാസ്ത്രത്തോട് കൂറുപുലർത്തുന്നവരാണ് പ്രവർത്തകരെല്ലാം. 2024 ലെ തെരഞ്ഞെടുപ്പിൽ കൂടുതൽ ശക്തമായി ബിജെപിയെ നേരിടുന്നവരെയാണ് കോൺഗ്രസിന് ആവശ്യമെന്നും ശശി തരൂർ അഭിപ്രായപ്പെട്ടു.
ശശി തരൂരിന്റെ തെരഞ്ഞെടുപ്പ് പ്രചാരം മുംബൈയിൽ തുടരുകയാണ്. എഐസിസി പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ശശി തരൂരിന് പിന്തുണയുമായി കോൺഗ്രസ് നേതാവും മുന്‍ എംപിയുമായ പ്രിയ ദത്തെത്തി. മഹാരാഷ്ട്ര പിസിസി ഓഫീസില്‍ തരൂര്‍ വാര്‍ത്താസമ്മേളനം നടത്തുന്നതിനിടെയാണ് ആശംസകളുമായി പ്രിയയും വേദിയിൽ എത്തിയത്. മുന്‍ കേന്ദ്രമന്ത്രി സുനിൽ ദത്തിന്‍റെ മകളായ പ്രിയ, 2005ലും 2009ലും ലോക്സഭയിലേക്ക് വിജയിച്ചിരുന്നു. മറ്റ് മുതിര്‍ന്ന നേതാക്കള്‍ തരൂരിന്‍റെ യോഗങ്ങളില്‍ പങ്കെടുത്തിരുന്നില്ല.
വോട്ടര്‍പട്ടികക്കെതിരെ ശശി തരൂർ പരാതി നൽകി
അതിനിടെ, കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിനുള്ള വോട്ടര്‍പട്ടികക്കെതിരെ ശശി തരൂർ പരാതി നൽകി. തെരഞ്ഞെടുപ്പ് സമിതി മാനദണ്ഡങ്ങള്‍ അട്ടിമറിച്ച് പിസിസികള്‍ ഒന്നടങ്കം മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെക്ക് പിന്നില്‍ അണി നിരക്കുന്നതില്‍ അതൃപ്തി പരസ്യമാക്കിയതിന് പിന്നാലെയാണ് അപൂര്‍ണ്ണ വോട്ടര്‍പട്ടികക്കെതിരെ തരൂരിന്‍റെ പരാതി.
ഒന്‍പതിനായിരത്തിലധികം പേരുള്ള വോട്ടര്‍ പട്ടികയിൽ മൂവായിരത്തിലേറെ പേരുടെയും വിലാസമോ ഫോണ്‍ നമ്പറോ നല്‍കിയിട്ടില്ല. 14 പിസിസികള്‍ വോട്ടര്‍മാരുടെ പേര് മാത്രം നല്‍കിയാണ് പട്ടിക കൈമാറിയിരിക്കുന്നത്. വ്യക്തിവിവരങ്ങളില്ലാതെ എങ്ങനെ വോട്ട് തേടുമെന്നാണ് തരൂര്‍ ചോദിക്കുന്നത്. സംസ്ഥാനങ്ങളില്‍ നേരിട്ടെത്തി പ്രചാരണം നടത്തുന്നതിനൊപ്പം യുവ വോട്ടര്‍മാരോടടക്കം ഫോണിലൂടെയും തരൂർ വോട്ട് തേടുന്നുണ്ട്. പ്രചരണത്തിന് തടയിടാനുള്ള നീക്കമാണോയെന്നാണ് തരൂര്‍ ക്യാമ്പിന്‍റെ സംശയം. ചിത്രം പതിച്ച വോട്ടര്‍കാര്‍ഡ് നല്‍കുമെന്ന് സമിതി അറിയിച്ചിരുന്നതെങ്കിലും ഭൂരിഭാഗം പേര്‍ക്കും കിട്ടിയിരിക്കുന്ന കാര്‍ഡില്‍ പേര് മാത്രമാണുള്ളത്. വോട്ടര്‍കാര്‍ഡ് ദുരുപയോഗം ചെയ്യുമോയെന്ന ആശങ്കയും തരൂര്‍ ക്യാമ്പ് പങ്കുവെയ്ക്കുന്നു. എന്നാല്‍ തരൂരിന്‍റെ പരാതിയില്‍ പ്രതികരണത്തിന് തെരഞ്ഞെടുപ്പ് സമിതി അധ്യക്ഷന്‍ മധുസൂദന്‍ മിസ്ത്രി തയ്യാറായില്ല.
