
ദില്ലി: അന്തരിച്ച മുൻ പാകിസ്ഥാൻ പ്രസിഡൻ്റ് പർവേസ് മുഷ്റഫിനെ ചൊല്ലി ട്വിറ്ററിൽ പോര് തുടരുന്നു. മുഷ്റഫിനെ സ്‍മരിച്ചുള്ള തരൂരിന്‍റെ ട്വീറ്റിനെ വിമര്‍ശിച്ച് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ എത്തിയിരുന്നു. ഇതിന് മറുപടി നല്‍കിയിരിക്കുകയാണ് ഇപ്പോള്‍ തരൂര്‍. വെറുക്കപ്പെട്ടവനെങ്കിൽ എന്തിന് മുഷ്റഫുമായി 2003 ൽ വെടി നിർത്തൽ കരാർ ചർച്ച നടത്തിയെന്നാണ് തരൂരിന്‍റെ ചോദ്യം. 2004 ൽ സംയുക്ത പ്രസ്താവനയിൽ മുഷ്റഫും വാജ്പേയും ഒപ്പുവെച്ചിരുന്നു. അന്ന് വിശ്വസ്തനായ സമാധാന പങ്കാളി ആയിരുന്നില്ലേ മുഷ്റഫ് എന്നും തരൂര്‍ ചോദിക്കുന്നു.
പാക്കിസ്ഥാൻ മുൻ പ്രസിഡന്‍റ് പർവേസ് മുഷറഫിന്‍റെ മരണ വാർത്ത പുറത്തുവന്നതിന് പിന്നാലെ ശശി തരൂർ ട്വിറ്ററിലൂടെ അനുശോചനം അറിയിച്ച് രംഗത്തെത്തിയതാണ് ചര്‍ച്ചകള്‍ക്ക് തുടക്കം. ഒരിക്കൽ ഇന്ത്യയുടെ അചഞ്ചലമായ ശത്രുവായിരുന്ന അദ്ദേഹം 2002 - 2007 സമാധാനത്തിന്‍റെ യഥാർത്ഥ ശക്തിയായെന്ന് അനുശോചനം അറിയിച്ചുള്ള ട്വീറ്റില്‍ തരൂര്‍ കുറിച്ചിരുന്നു. ആ സമയത്ത് മുഷറഫിനെ കണ്ടിരുന്ന കാര്യങ്ങളെക്കുറിച്ചും തരൂർ ട്വിറ്ററിൽ കുറിച്ചിരുന്നു. തന്ത്രപരമായ ചിന്തയുള്ള നേതാവായിരുന്നു മുഷറഫെന്നും മിടുക്കുള്ള നേതാവായിരുന്നെന്നും തരൂർ ട്വീറ്റില്‍ പങ്കുവെച്ചിരുന്നു.
എന്നാല്‍ ഒരു പാട് ജീവനുകൾ പൊലിയുന്നതിന് കാരണക്കാരനായിട്ടും മുഷറഫിനെ പോലുള്ളവർക്ക് ഇന്ത്യയിൽ കടുത്ത ആരാധകർ ഉണ്ടാകും എന്നായിരുന്നു തരൂരിന്‍റെ ട്വീറ്റ് പങ്കുവച്ച് രാജീവ് ചന്ദ്രശേഖർ ട്വിറ്ററിൽ കുറിച്ചത്. 'സമാധാനത്തിനുള്ള ശക്തി' ആവാനും 'തന്ത്രപരമായ ചിന്ത' വികസിപ്പിക്കാനും സ്വേച്ഛാധിപതിമാരായ പാക് ജനറൽമാർക്ക് സൈനിക അടിച്ചമർത്തൽ മാത്രമാണ് വഴിയെന്നും ഒരുപാട് ജീവനുകൾ പൊലിയുകയും പരക്കെ നാശനഷ്ടങ്ങൾ ഉണ്ടാകുകയും ചെയ്തെങ്കിലും ഇന്ത്യയിൽ ഇവർക്ക് കടുത്ത ആരാധകർ ഉണ്ടാവും എന്നുമായിരുന്നു രാജീവ് ചന്ദ്രശേഖർ ട്വീറ്റിലൂടെ പറഞ്ഞത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam