'മോദിയും അമിത് ഷായും യോഗിയുമാണ് ഞങ്ങളുടെ സുപ്രീംകോടതി'; ശിവസേന നേതാവ്

By Web TeamFirst Published Jun 10, 2019, 7:45 PM IST
Highlights

'രാമക്ഷേത്ര നിര്‍മ്മാണവും 370-ാം വകുപ്പും ഏകീകൃത സിവില്‍ കോഡുമായിരുന്നു തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ ഉന്നയിച്ച വിഷയങ്ങള്‍. ദേശീയ താത്പര്യങ്ങളുള്ള ഈ വിഷയങ്ങള്‍ കൂടി പരിഗണിച്ചാണ് ജനങ്ങള്‍ ഞങ്ങള്‍ക്ക് വോട്ട് ചെയ്തത്'

ലഖ്നൗ: പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായും യോഗി ആദിത്യനാഥും ജനങ്ങളുമാണ് സുപ്രീംകോടതിയെന്ന് ശിവസേനാ നേതാവും എംപിയുമായ സജ്ഞയ് റൗട്ട്. രാമക്ഷേത്ര നിര്‍മാണം ഈ വര്‍ഷം അവസാനത്തോടെ തുടങ്ങുമെന്നും റൗട്ട് പറഞ്ഞു.

'ഭൂരിപക്ഷത്തിന്‍റെ അഭിപ്രായം പരിഗണിച്ചാണ് തീരുമാനങ്ങള്‍ എടുക്കുന്നത്. 125 കോടി ജനങ്ങളുടെ ആവശ്യത്തിന് വിലയില്ലേ? സുപ്രീംകോടതി നടപടികള്‍ തുടരും. എന്നാല്‍ അതിനെ  മറികടക്കാനുള്ള വഴികള്‍ ഞങ്ങളുടെ പക്കലുണ്ട്. സുപ്രീം കോടതിയെന്നാല്‍ ഞങ്ങള്‍ക്ക് നരേന്ദ്ര മോദി ജിയും അമിത് ഷാ ജിയും യോഗി ജിയും ജനങ്ങളുമാണ്. രാമക്ഷേത്ര നിര്‍മ്മാണവും 370-ാം വകുപ്പും ഏകീകൃത സിവില്‍ കോഡുമായിരുന്നു തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ ഉന്നയിച്ച വിഷയങ്ങള്‍. ദേശീയ താത്പര്യങ്ങളുള്ള ഈ വിഷയങ്ങള്‍ കൂടി പരിഗണിച്ചാണ് ജനങ്ങള്‍ ഞങ്ങള്‍ക്ക് വോട്ട് ചെയ്തത്'- റൗട്ട് എഎന്‍ഐയോട് പറഞ്ഞു.

രാമക്ഷേത്ര നിര്‍മ്മാണത്തില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ ആര്‍ക്കും കഴിയില്ലെന്നും  വന്‍ ഭൂരിപക്ഷത്തോടെ അധികാരത്തില്‍ എത്തിയ ബിജെപി സര്‍ക്കാരില്‍ മോദിയുടെയും അമിത് ഷായുടെയും യോഗിയുടെയും നേതൃത്വത്തില്‍ രാമക്ഷേത്ര നിര്‍മ്മാണം പൂര്‍ത്തിയാക്കുമെന്നും ശിവസേന നേതാവ് അറിയിച്ചു. 

click me!