
താനെ: ക്രിപ്റ്റോ കറൻസി നൽകാമെന്ന് പറഞ്ഞ് സഹോദരങ്ങളെ പറ്റിച്ച് 1.17 കോടി രൂപ തട്ടിയെടുത്ത ഒരു കുടുംബത്തിലെ 19 പേർക്കെതിരെ കേസെടുത്ത് പൊലീസ്. മഹാരാഷ്ട്രയിലെ താനെയിലാണ് സംഭവം. ക്രിപ്റ്റോ കറൻസിയിൽ നിക്ഷേപം നടത്തി വൻ ലാഭം ഉണ്ടാക്കി തരാമെന്ന് പറഞ്ഞ് പ്രതികൾ പണം തട്ടിയെടുത്തെന്ന 42 കാരന്‍റെ പരാതിയിലാണ് നടപടി. സാബിർ യാക്കൂബ് ഗച്ചി (50), ഷാക്കിർ യാക്കൂബ് ഗച്ചി (45), റൂഹിഹ ഷാക്കിർ ഗച്ചി (39) എന്നിവരും ഇവരുടെ ബന്ധുക്കളുമടക്കം 19 പേർക്കെതിരൊയാണ് പൊലീസ് കേസെടുത്തത്.
ക്രിപ്‌റ്റോ കറൻസി സ്‌കീമിലെ നിക്ഷേപത്തിന് ഉയർന്ന ആദായം നൽകാമെന്ന് പറഞ്ഞ് സാബിർ യാക്കൂബ് ഗച്ചി ഷാക്കിർ യാക്കൂബ് ഗച്ചി എന്നിവരാണ് പരാതിക്കാരനെ ആദ്യം സമീപിക്കുന്നത്. പിന്നീട് ഇവരുടെ ബന്ധുക്കളും പണം നിക്ഷേപിക്കാൻ പരാതിക്കാരനെ നിർബന്ധിച്ചെന്ന് റാബോഡി പൊലീസ് പറഞ്ഞു. പരാതിക്കാരനിൽ നിന്നും 91.53 ലക്ഷം രൂപയും ഇയാളുടെ സഹോദരനിൽ നിന്നും 2022 മാർച്ച് മുതൽ 25.69 ലക്ഷം രൂപയും കൈപ്പറ്റി. 12 മടങ്ങ് വരുമാനം നേടാനാകുമെന്ന് പറഞ്ഞാണ് ഇവർ സഹോദരങ്ങളിൽ നിന്നും പണം വാങ്ങിയത്.
എന്നാൽ നിക്ഷേപിച്ച പണം തിരികെ ചോദിച്ചതോടെയാണ് തട്ടിപ്പ് മനസിലായത്. പണം നൽകാതെ ഒഴിഞ്ഞ് മാറിയ പ്രതികൾ സഹോദരങ്ങളെ ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ പറയുന്നു. കേസിൽ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും വിശദമായ അന്വേഷണം നടന്നുവരികയാണെന്നും റാബോഡി പൊലീസ് പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam