
ദില്ലി: കേരള സര്‍ക്കാരിന്‍റെ സിൽവര്‍ ലൈൻ (കെ -റെയിൽ) പദ്ധതിയിൽ നിലപാട് വ്യക്തമാക്കി കേന്ദ്രം. സിൽവര്‍ ലൈൻ പ്രായോഗികമല്ലെന്നും നടപ്പാക്കാനാകില്ലെന്നും സംസ്ഥാനത്തിന് താൽപര്യമുണ്ടെങ്കിൽ അതിവേഗ റെയിൽ പരിഗണിക്കാമെന്നും കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് രാജ്യസഭയിൽ വ്യക്തമാക്കി. ആർആർടിഎസ് - ഹൈസ്പീഡ് റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട് ഹാരീസ് ബീരാൻ എംപിയുടെ ചോദ്യത്തിന് മറുപടിയായിട്ടാണ് റെയിൽവേ മന്ത്രിയുടെ വിശദീകരണം. ആർആർടിഎസോ, ഇ ശ്രീധരൻ നൽകി അതിവേഗ പദ്ധതിയോ കേന്ദ്ര സർക്കാരിന് മുന്നിലുണ്ടോയെന്നായിരുന്നു ഹാരിസ് ബീരാന്‍റെ ചോദ്യം.
സിൽവർ ലൈൻ പദ്ധതി വലിയ പാരിസ്ഥിതിക ആഘാതം ഉണ്ടാക്കുന്നതാണെന്നും അത് നടപ്പാക്കാനാകുന്നതല്ലെന്നും റെയിൽവേ മന്ത്രി മറുപടിയായി പറഞ്ഞു. എല്ലാം സംസ്ഥാനത്തിന്‍റെ തീരുമാനം ആണ്. സംസ്ഥാനത്തിന് താൽപര്യമുണ്ടെങ്കിൽ ഹൈസ്പീഡ് റെയിൽ പദ്ധതി പരിഗണിക്കാം. എന്നാൽ സംസ്ഥാനം സഹകരിക്കുന്നില്ലെന്നും കേന്ദ്ര മന്ത്രി വിമര്‍ശിച്ചു. സംസ്ഥാനം കേന്ദ്രസർക്കാറിന് പിന്തുണ നൽകണം. ഭൂമി ഏറ്റെടുത്ത് നൽകണം. പദ്ധതി നടപ്പാക്കാൻ സംസ്ഥാനത്തിന് കേന്ദ്ര പിന്തുണ അനിവാര്യമാണ്. സംസ്ഥാനം സഹകരിച്ചില്ലെങ്കിൽ എങ്ങനെ പദ്ധതി നടപ്പാക്കാനാകുമെന്നും കേന്ദ്ര റെയിൽവെ മന്ത്രി അശ്വിനി വൈഷ്ണവ് ചോദിച്ചു. സംസ്ഥാന സർക്കാർ തീരെ സഹകരിക്കുന്നില്ലെന്ന് കേന്ദ്ര റെയിൽവേ മന്ത്രി പറഞ്ഞു. സർക്കാർ സഹകരണം വളരെ കുറവാണ്. ഇതുവരെ 14 ശതമാനം ഭൂമി മാത്രമാണ് ഏറ്റെടുത്ത് നൽകിയതെന്നും ഇങ്ങനെ എങ്ങനെ മുന്നോട്ട് പോകുമെന്നും അശ്വിനി വൈഷ്ണവ് ചോദിച്ചു.
സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ചതോടെ ഇടത് അംഗങ്ങൾ ബഹളം വെച്ചു പ്രതിഷേധിച്ച്. കേന്ദ്ര സർക്കാരിനെ മാത്രം കുറ്റപ്പെടുത്തരുതെന്ന് അധ്യക്ഷൻ നിർദേശിച്ചു. തിരൂർ റെയിൽവേ സ്റ്റേഷനിൽ 30 ട്രെയിനുകൾ നിർത്താതെ പോകുന്നുവെന്നും രാജധാനി അടക്കം കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കുമോയെന്നും ഹാരിസ് ബീരാൻ എംപി ചോദിച്ചു. 90 ട്രെയിനുകൾ സ്റ്റേഷനിൽ നിർത്തുന്നുണ്ടെന്നും മറ്റ് ആവശ്യങ്ങൾ ഉണ്ടെങ്കിൽ പരിഗണിക്കുമെന്നും മന്ത്രി മറുപടി നൽകി. അമൃത് ഭാരത് പദ്ധതിയിലുൾപ്പെടുത്തി സ്റ്റേഷൻ വികസിപ്പിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
മലപ്പുറത്ത് ഇ ശ്രീധരൻ ഓഫീസ് തുറന്നത് റെയിൽവേമന്ത്രാലയത്തിന്‍റെ അനുമതിയോടെയാണോയെന്നും അനുമതി നൽകുമോയെന്നുംസിൽവർ ലൈനിന് അനുമതി നൽകുമോയെന്നും ജോണ്‍ ബ്രിട്ടാസ് എംപി ചോദിച്ചു. ശ്രീധരനെ രാജ്യം മുഴുവൻ ബഹുമാനിക്കുന്നുവെന്നും ശ്രീധരൻ തന്നെ നയിക്കുന്നതിൽ അഭിമാനിക്കുന്നവെന്നും ഇപ്പോഴും ഉപദേശം സ്വീകരിക്കാറുണ്ടെന്നും കേന്ദ്ര മന്ത്രി റെയിൽവെ മന്ത്രി മറുപടി നൽകി. പുതുതായി പ്രഖ്യാപിച്ച ഏഴ് ഹൈസ്പീഡ് പദ്ധതിയിൽ ശ്രീധരന്‍റെ ഉപദേശം സ്വീകരിച്ചു. കേരളത്തിൽ ശ്രീധരൻ ഓഫീസ് തുറന്നത് സ്വാഗതം ചെയ്യുകയാണ്. രാജ്യത്തിനും റെയിൽവേയ്ക്കും സഹായിക്കുന്ന പദ്ധതികൾ സ്വാഗതം ചെയ്യുകയാണ്. ജോൺ ബ്രിട്ടാസ് വാക്ചാതുര്യമുള്ളയാളാണെന്നും എപ്പോഴും വിഷയങ്ങളെ തെറ്റായി ചിത്രീകരിക്കുന്നുവെന്നും കേന്ദ്ര റെയിൽവെ മന്ത്രി വിമര്‍ശിച്ചു.
ശബരി പാതയിൽ സ്ഥലം ഏറ്റെടുക്കാത്തതിൽ വിമര്‍ശനം
ശബരിപാതയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി സ്ഥലമേറ്റെടുപ്പ് തുടങ്ങിയത് തെരഞ്ഞെടുപ്പ് അടുത്തതിനാലാണെന്നും മുഖ്യമന്ത്രിയോട് നിരന്തരം ആവശ്യപ്പെട്ടതാണെന്നും വേറെ കാരണങ്ങളുണ്ടെന്ന് തോനുന്നില്ലെന്നും അശ്വിനി വൈഷ്ണവ് പറഞ്ഞു. എന്താണ് കോൺഗ്രസിന്റെയും സിപിഎമ്മിന്‍റെയും ഇടയിലെ ഡീൽ എന്ന് അറിയില്ല. തെരഞ്ഞെടുപ്പ് കഴിഞ്ഞാലും പദ്ധതി ഭൂമി ഏറ്റെടുപ്പ് തുടരുമോ എന്ന് അറിയില്ല. ബിജെപി തെരഞ്ഞെടുപ്പ് വന്നാൽ ഉറപ്പായും പദ്ധതി നടപ്പാക്കും എന്നും അശ്വിനി വൈഷ്ണവ് പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam