മാംസഭക്ഷണവും ലൗജിഹാദും പ്രോത്സാഹിപ്പിച്ചെന്ന് എബിവിപിയുടെ പരാതി; ആറ് പ്രൊഫസർമാരെ സസ്പെൻഡ് ചെയ്തു

By Web TeamFirst Published Dec 2, 2022, 9:13 PM IST
Highlights

പ്രൊഫസർമാർ സൈന്യത്തിനും സർക്കാരിനുമെതിരെ മതമൗലികവാദവും നിഷേധാത്മക ചിന്തകളും പ്രോത്സാഹിപ്പിക്കുന്നതായി പരാതിക്കാർ ആരോപിച്ചു.

ഇന്‍ഡോര്‍ (മധ്യപ്രദേശ്): ബിജെപിയുടെ വിദ്യാർഥി സംഘടനയായ അഖിൽ ഭാരതീയ വിദ്യാർത്ഥി പരിഷത്തിന്റെ (എബിവിപി) പരാതിയെ തുടർന്ന് ആറ് പ്രൊഫസർമാരെ സസ്പെൻഡ് ചെയ്തു. കോളേജിൽ മാംസാഹാരവും ലൗ ജിഹാദും പ്രോത്സാഹിപ്പിക്കുന്നു എന്നതടക്കമുള്ള ആരോപണങ്ങളാണ് ഇവർ അധ്യാപകർക്കെതിരെ ഉന്നയിച്ചത്. പരാതിയെ തുടർന്ന് അന്വേഷണത്തിന്റെ ഭാ​ഗമായി അഞ്ച് ദിവസത്തേക്കാണ് സസ്പെൻഷൻ. മധ്യപ്രദേശിലെ ഇൻഡോറിലെ സർക്കാർ ലോ കോളേജിലാണ് സംഭവം. പ്രൊഫസർമാർ സൈന്യത്തിനും സർക്കാരിനുമെതിരെ മതമൗലികവാദവും നിഷേധാത്മക ചിന്തകളും പ്രോത്സാഹിപ്പിക്കുന്നതായി പരാതിക്കാർ ആരോപിച്ചു. മിലിന്ദ് കുമാർ ഗൗതം, അമീഖ് ഖോഖർ, മിർസ മോസിസ് ബേഗ്, ഫിറോസ് അഹമ്മദ് മിർ, സുഹൈൽ അഹമ്മദ് വാനി, പൂർണിമ ബെസെ എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്. 

വെള്ളിയാഴ്‌ചകളിൽ പ്രിൻസിപ്പലും മുസ്‌ലിം അധ്യാപകരും വിദ്യാർഥികളും നമസ്‌കരിക്കാറുണ്ടെന്നും ഈ സമയത്ത് ക്ലാസുകൾ നടക്കുന്നില്ലെന്നും കാമ്പസിൽ ലൗ ജിഹാദും മാംസാഹാരവും പ്രചരിപ്പിക്കുന്നുണ്ടെന്നും എബിവിപി പരാതിയിൽ പറയുന്നു. അതേസമയം, പരാതിയിൽ പറയുന്നതുപോലെയല്ല കോളേജിലെ കാര്യങ്ങളെന്ന് പ്രിൻസിപ്പൽ റഹ്മാൻ പറഞ്ഞു. എബിവിപിയുടെ പരാതി ഗൗരവതരമായതിനാൽ ജില്ലാ കോടതിയിലെ റിട്ടയേർഡ് ജഡ്ജിയെക്കൊണ്ട് അന്വഷണം നടത്തണമെന്ന് തീരുമാനിച്ചു. അന്വേഷണം നീതിയുക്തമായി നടക്കുന്നുവെന്ന് ഉറപ്പാക്കാൻ ആരോപണ വിധേയരായ ആറ് അധ്യാപകരെ ഡ്യൂട്ടിയിൽ അഞ്ച് ദിവസത്തേക്ക് സസ്പെൻഡ് ചെയ്തെന്നും അദ്ദേഹം പറഞ്ഞു. വാർത്താ ഏജൻസിയായ പിടിഐയാണ് സംഭവം റിപ്പോർട്ട് ചെയ്തത്. 

കഴിഞ്ഞ ദില്ലിയിലെ പ്രശസ്തമായ ജെഎന്‍യു കോളേജിലും പ്രശ്നമുണ്ടായിരുന്നു. കോളേജിന്‍റെ ചുമരുകളില്‍ ബ്രാഹ്മണര്‍ക്കെതിരെ ചുമരെഴുത്തുകള്‍ പ്രത്യക്ഷപ്പെട്ടു. സംഭവം വിവാദമായിരുന്നു. അന്വേഷണം വേണമെന്നും സര്‍വകലാശാലയിലെ ഇടതു സംഘടനകളാണ് ചുമരെഴുത്തിന് പിന്നിലെന്നും എബിവിപി ആരോപിച്ചിരുന്നു. സംഭവത്തില്‍ സര്‍വകലാശാല അധികൃതര്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. 

'കാലാവസ്ഥാ വ്യതിയാനത്തിന് കാരണമാകുന്നു'; സർക്കാർ പരിപാടികളിൽ മത്സ്യ-മാംസ ഭക്ഷണം ഒഴിവാക്കണമെന്ന ബില്ലിന് അനുമതി

click me!