പ്രവാസിയായ ഭർത്താവ് വീട്ടിലെത്തി കോളിംഗ് ബെൽ അടിച്ചപ്പോൾ വാതിൽ തുറക്കാനായി 27കാരി താഴെ നിലയിൽ എത്തിയപ്പോഴാണ് വീട്ടിൽ നടന്ന സംഭവങ്ങൾ അറിഞ്ഞത്.

ബെംഗളൂരു:ഒന്നാം നിലയിൽ വിശ്രമിച്ച് മകൾ. താഴെ ജീവന് വേണ്ടി പോരാടി അമ്മ. വീട്ടിലേക്കെത്തിയ പ്രവാസി ഭർത്താവ് കണ്ടത് ഭാര്യയുടേയും വീട്ടുജോലിക്കാരന്റേയും മൃതദേഹങ്ങൾ. ബെംഗളൂരുവിലെ സിൽക്ക് റോഡിന് സമീപത്തെ കെ എ എസ് കോളനിയിലാണ് ദാരുണ സംഭവമുണ്ടായത്. 65കാരിയായ സ്ത്രീയാണ് കൊല്ലപ്പെട്ടത്. ഇവരുടെ വീട്ടിൽ ദീർഘകാലമായി ഉണ്ടായിരുന്ന അന്യസംസ്ഥാന തൊഴിലാളിയെയും വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇന്നലെ പുലർച്ചെ 4.30ഓടെയാണ് ബെംഗളൂരുവിനെ ഞെട്ടിച്ച സംഭവങ്ങൾ നടന്നത്. ഈ വീട്ടിൽ ഏറെക്കാലമായി ഈ വീട്ടിൽ സഹായിയായി ജോലി ചെയ്തിരുന്ന 50കാരനായ ദേവരാജു എന്നയാളാണ് കൊലപാതകം നടത്തിയ ശേഷം ജീവനൊടുക്കിയെന്നാണ് പൊലീസ് നൽകുന്ന വിവരങ്ങൾ. എന്നാൽ കൊലപാതകത്തിന് ഇയാൾക്ക് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചുവോയെന്നതിൽ അന്വേഷണം നടക്കുകയാണെന്നാണ് പൊലീസ് വിശദമാക്കിയത്. കൊല്ലപ്പെട്ട 65കാരിയുടെ ഭർത്താവ് ദുബായിയിൽ ആയിരുന്നു. 

വീട്ടുകാർക്ക് സർപ്രൈസ് നൽകാനെത്തിയ പ്രവാസി കാണുന്നത് ഭാര്യയുടെ മൃതദേഹം 

സംഭവം നടക്കുമ്പോൾ 65കാരിയുടെ 27 വയസുള്ള മകൾ വീട്ടിലെ ഒന്നാം നിലയിലെ മുറിയിൽ ഉണ്ടായിരുന്നു. പ്രവാസിയായ ഭർത്താവ് വീട്ടിലെത്തി കോളിംഗ് ബെൽ അടിച്ചപ്പോൾ വാതിൽ തുറക്കാനായി 27കാരി താഴെ നിലയിൽ എത്തിയപ്പോഴാണ് വീട്ടിൽ നടന്ന സംഭവങ്ങൾ അറിഞ്ഞത്. താഴത്തെ നിലയിലെ കിടപ്പുമുറിയിലാണ് 65കാരിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഇതേ മുറിയിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു വീട്ടുജോലിക്കാരൻ. മികോ ലേ ഔട്ട് പൊലീസാണ് സംഭവം അന്വേഷിക്കുന്നത്. വീട്ടുജോലിക്കാരന്റേയും 65കാരിയുടേയും മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചിരിക്കുകയാണ്. പ്രാഥമിക അന്വേഷണത്തിൽ ലൈംഗിക അതിക്രമ ശ്രമം നടന്നതായി കണ്ടെത്താനായിട്ടുണ്ടെന്നാണ് പൊലീസ് നൽകുന്ന സൂചന.

(ആത്മഹത്യ ഒരു പ്രശ്നത്തിനും പരിഹാരമല്ല. പ്രതിസന്ധികൾ അത്തരം തോന്നൽ ഉണ്ടാക്കിയാൽ കൗൺസലിംഗ് പിന്തുണക്കായി ഈ നമ്പറുകളിൽ വിളിക്കാം 1056, 0471- 2552056)

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം