
ദില്ലി : ദില്ലിയിൽ പുതുവത്സര ദിനത്തിൽ അഞ്ജലി സിംഗ് എന്ന യുവതി കാറിന് അടിയിൽ ദാരുണമായി കൊല്ലപ്പെട്ട സംഭവത്തിൽ അന്വേഷണത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്. അഞ്ജലിയുടെ ശരീരത്തിൽ 40 ഇടങ്ങളിൽ മാരകമായ രീതിയിൽ പരിക്കേറ്റിട്ടുണ്ട്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. കിലോമീറ്ററുകളോളം റോഡിലിൽ ശരീരും ഉരഞ്ഞ് തലച്ചോർ മൃതദേഹത്തിൽ നിന്നും വേർപെട്ട് കാണാതായി. നട്ടെല്ല് തകർന്നു. റോഡിൽ ഉരഞ്ഞ് പെൺകുട്ടിയുടെ ശരീരത്തിന്റെ പുറകുവശത്തെ തൊലി പൂർണമായി ഉരഞ്ഞു അടർന്നു. ഇരു കാലുകൾക്കും മാരകമായി പരിക്കേറ്റു. അപകടത്തിൽ പെൺകുട്ടിയുടെ കാലുകൾ ആദ്യം കാറിന്റെ ആക്സിലിലാണ് കുടുങ്ങിയത്. ഇടത് ടയറിന് സമീപമാണ് തല കുടുങ്ങിയത്. കിലോമിറ്ററുകളോളം അഞ്ജലിയുടെ ശരീരവും വലിച്ച് കാറ് മുന്നോട്ട് പോയതോടെ ത്വക്ക് ഭാഗം റോഡിൽ ഉരഞ്ഞില്ലാതായി. കേസിൽ അറസ്റ്റിലായ അഞ്ച് യുവാക്കളുടെയും ചോദ്യം ചെയ്യൽ പൂർത്തിയായ ശേഷം ഒപ്പമുണ്ടായിരുന്ന സുഹൃത്ത് നിധിയെ വീണ്ടും ചോദ്യം ചെയ്തേക്കും.
അപകടത്തിൽ അഞ്ജലി കാറിന് അടിയിൽ കുടുങ്ങി എന്നറിഞ്ഞിട്ടും യുവാക്കൾ വാഹനം മുന്നോട്ടെടുത്തുവെന്ന് നിധി ഇന്നലെ മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു. അഞ്ജലി മദ്യപിച്ചിട്ടുണ്ടായിരുന്നു. താനാണ് സ്കൂട്ടർ ഓടിച്ചിരുന്നത്. അലറി വിളിച്ചിട്ടും യുവാക്കൾ കാർ നിർത്തിയില്ല. പേടിച്ചിട്ടാണ് ഇക്കാര്യം പുറത്ത് പറയാതിരുന്നതെന്നും നിധി മാധ്യമങ്ങളോട് പറഞ്ഞു. വെളിപ്പെടുത്തലിന് പിന്നാലെ പ്രതികൾക്ക് വധശിക്ഷ നൽകണമെന്ന് അഞ്ജലിയുടെ അമ്മ ആവശ്യപ്പെട്ടു. വരും ദിവസങ്ങളിൽ പ്രതിഷേധം ശക്തമാക്കുമെന്നും കുടുംബം പറഞ്ഞു. അഞ്ജലിയുടെ മൃതദേഹം പോസ്റ്റ് മോർട്ടത്തിന് ശേഷം ഇന്നലെ വൈകീട്ട് സംസ്കരിച്ചു. അഞ്ജലി പീഡനത്തിന് ഇരയായിട്ടില്ലെന്ന് പോസ്റ്റ്മോർട്ടത്തിൽ വ്യക്തമായിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam