യുപിയില്‍ 2018ല്‍ 4322 ബലാത്സംഗക്കേസുകള്‍; ജനസംഖ്യ അധികമായതാണ് കാരണമെന്ന് പൊലീസ്

By Web TeamFirst Published Jan 12, 2020, 12:42 PM IST
Highlights

ബലാത്സംഗക്കേസുകളില്‍ ഏഴ് ശതമാനം കുറവുണ്ടായെന്നും ക്രൈംബ്യൂറോ റിപ്പോര്‍ട്ട് തെറ്റാണെന്നും ഡിജിപി ഒപി സിംഗ് പറഞ്ഞു.

ലഖ്നൗ: 2018ലെ നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ കണക്കുകള്‍ പുറത്തുവന്നപ്പോള്‍ കുതിച്ചുയര്‍ന്ന് ഉത്തര്‍പ്രദേശിലെ കുറ്റകൃത്യ നിരക്ക്. 2018ല്‍ മാത്രം 4322 ബലാത്സംഗക്കേസുകളാണ് യുപിയില്‍ രജിസ്റ്റര്‍ ചെയ്തു. പ്രതിദിനം 12 എന്ന കണക്കിലാണ് ഉത്തര്‍പ്രദേശില്‍ ബലാത്സംഗ കേസുകള്‍ ഉണ്ടാകുന്നത്. സ്ത്രീകള്‍ക്കെതിരെയുള്ള ആക്രമണക്കേസുകള്‍ 59,455 ആയും ഉയര്‍ന്നു. മുന്‍ വര്‍ഷത്തേക്കാള്‍ ഏഴ് ശതമാനമാണ് വര്‍ധന. 

പ്രായപൂര്‍ത്തിയാകാത്ത 144 പെണ്‍കുട്ടികള്‍ ബലാത്സംഗത്തിനിരയായി. ഉത്തര്‍പ്രദേശിന്‍റെ തലസ്ഥാനമായ ലഖ്നവിലാണ് ഏറ്റവും കൂടുതല്‍ കുറ്റകൃത്യം നടന്നത് (2736). കുട്ടികള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങളുടെ എണ്ണവും ഉയര്‍ന്നു(19936). സ്ത്രീധനത്തിന്‍റെ പേരില്‍ 2444 പേര്‍ കൊല്ലപ്പെട്ടു. 131 വയോധികരും 2018ല്‍ കൊല്ലപ്പെട്ടു. സൈബര്‍ കുറ്റകൃത്യത്തില്‍ 26 ശതമാനം വര്‍ധനവുണ്ടായി. എന്നാല്‍ റിപ്പോര്‍ട്ടിനെതിരെ ഉത്തര്‍പ്രദേശ് പൊലീസ് രംഗത്തെത്തി. ബലാത്സംഗക്കേസുകളില്‍ ഏഴ് ശതമാനം കുറവുണ്ടായെന്നും ക്രൈംബ്യൂറോ റിപ്പോര്‍ട്ട് തെറ്റാണെന്നും ഡിജിപി ഒപി സിംഗ് പറഞ്ഞു.

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള സംസ്ഥാനമാണ് യുപി. അതുകൊണ്ട് തന്നെ കുറ്റകൃത്യങ്ങളുടെ എണ്ണം സ്വാഭാവികമായും ഉയരുമെന്നും അദ്ദേഹം പറഞ്ഞു. യുപിയിലെ കുറ്റകൃത്യങ്ങള്‍ക്കെതിരെ കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി വിമര്‍ശനമുന്നയിച്ചിരുന്നു. 

click me!