ഇന്ത്യൻ ആർമിയുടെ ജാട്ട് റെജിമെന്റിൽ നിന്നുള്ള ജവാൻ കാർത്തിക് ആണ് മരണപ്പെട്ടത്. കൻവാരിയ യാത്ര സംഘത്തിന്‍റെ മര്‍ദ്ദനം ഏറ്റ ഇയാള്‍ ആശുപത്രിയിലേക്കുള്ള യാത്രാമധ്യേയാണ് മരണപ്പെട്ടത്
ഹരിദ്വാർ: ഹരിയാനയില്‍ നിന്നുള്ള കൻവാര്‍ യാത്ര സംഘത്തിനെ ഓവര്‍ടേക്ക് ചെയ്തുവെന്ന് ആരോപിച്ചാണ് മറ്റൊരു കന്‍വാര്‍ സംഘത്തില്‍ ഉള്‍പ്പെട്ട ജവാനെ കൊലപ്പെടുത്തിയത്. 25 കാരനായ സൈനികനെ കൊലപ്പെടുത്തി കേസില്‍ ഹരിയാനയില്‍ നിന്നുള്ള കൻവാര്‍ യാത്ര സംഘത്തിലെ ആറ് പേരെ അറസ്റ്റ് ചെയ്തതായി ബുധനാഴ്ച പോലീസ് അറിയിച്ചു.
ഇന്ത്യൻ ആർമിയുടെ ജാട്ട് റെജിമെന്റിൽ നിന്നുള്ള ജവാൻ കാർത്തിക് ആണ് മരണപ്പെട്ടത്. കൻവാര്‍ യാത്ര സംഘത്തിന്‍റെ മര്‍ദ്ദനം ഏറ്റ ഇയാള്‍ ആശുപത്രിയിലേക്കുള്ള യാത്രാമധ്യേയാണ് മരണപ്പെട്ടത് എന്നാണ് ഹരിദ്വാർ റൂറല്‍ പോലീസ് സൂപ്രണ്ട് പ്രമേന്ദ്ര ദോഭാൽ പിടിഐയോട് പറഞ്ഞു.
സംഭവവുമായി ബന്ധപ്പെട്ട് ആറ് പേരെ അറസ്റ്റ് ചെയ്തതായും ഐപിസി വകുപ്പുകൾ പ്രകാരം കേസെടുത്തതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംഭവത്തില്‍ പൊവീസ് പറയുന്നത് ഇങ്ങനെ. മോട്ടോർ സൈക്കിളിൽ രണ്ട് യാത്ര സംഘങ്ങൾ പരസ്‌പരം ഓട്ടമത്സരം നടത്തുമ്പോൾ അവരെ മറികടന്ന ജവാനെ ഹരിയാനയിൽ നിന്നുള്ള കൻവാരിയന്മാർ ബാറ്റണും ഇരുമ്പ് വടിയും ഉപയോഗിച്ച് അടിക്കുകയായിരുന്നു.
ഇത് ചോദ്യം ചെയ്ത കാർത്തിക്കിനോട് ഹരിയാനയിൽ നിന്നുള്ള കൻവാരിയകൾ തട്ടികയറുകയും ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു. ജവാൻ അവധിയിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. മുസഫർനഗർ ജില്ലയിലെ സിസൗലി ഗ്രാമത്തിൽ നിന്നുള്ള കാർത്തിക് ചൊവ്വാഴ്ച ഹരിദ്വാറിൽ നിന്ന് ഗംഗാജലം ശേഖരിച്ച് തന്‍റെ സംഘത്തിലെ മറ്റ് അംഗങ്ങൾക്കൊപ്പം മടങ്ങുന്നതിനിടെയാണ് സംഭവം.
സുന്ദർ (38), രാഹുൽ (20), സച്ചിൻ (25), ആകാശ് (21), പങ്കജ് (22), റിങ്കു (24) എന്നിവരെയാണ് പൊലീസ് പിടികൂടിയത്. ഇവരെല്ലാം ഹരിയാനയിലെ പാനിപ്പത്ത് ജില്ലയിലെ ചുൽക്കാന ഗ്രാമത്തിൽ നിന്നുള്ളവരാണെന്ന് എസ്പി പിടിഐയോട് പറഞ്ഞു. കൂടുതല്‍ പ്രതികളെ പിടികൂടാന്‍ ഉണ്ടെന്നും പൊലീസ് അറിയിച്ചു.
കന്‍വാര്‍ യാത്ര
ഹൈന്ദവ വിശ്വാസികളിലെ ഒരു വിഭാഗം നടത്തുന്ന മതപരമായ യാത്രയാണ് കന്‍വാര്‍ യാത്ര. ഗംഗയില്‍ നിന്നും വെള്ളം ചെറിയ കുടത്തില്‍ ശേഖരിച്ച് അത് ഒരു ദണ്ഡിന്‍റെ ഇരുവശങ്ങളിലായി തൂക്കിയിട്ടു പോകുന്ന യാത്രയാണിത്. ഇത് പൂര്‍ണ്ണമായും ശിവന് സമര്‍പ്പിച്ചിരിക്കുന്ന ആഘോഷമാണ്. പത്തൊൻപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഇംഗ്ലീഷ് സഞ്ചാരികൾ കൻവാർ തീർത്ഥാടകരെ വടക്കേ ഇന്ത്യൻ സമതലങ്ങളിലെ യാത്രകളിൽ പലയിടത്തും കണ്ടതായി പലയിടത്തും വിശദീകരണങ്ങള്‍ ചരിത്രത്തിലുണ്ട്.
ഹരിദ്വാറിലേക്കുള്ള കൻവാർ തീർത്ഥാടനം ഇന്ത്യയിലെ ഏറ്റവും വലിയ വാർഷിക മത ചടങ്ങായി മാറിയിട്ടുണ്ട്. ഏകദേശം 12 ദശലക്ഷം ആളുകൾ വരെ പങ്കെടുത്ത വര്‍ഷവും ഈ ചടങ്ങ് നടത്തുന്നു എന്നാണ് കണക്ക്. ദില്ലി, ഉത്തർപ്രദേശ്, ഹരിയാന, രാജസ്ഥാൻ, പഞ്ചാബ്, ബീഹാർ തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നും ജാർഖണ്ഡ്, ഛത്തീസ്ഗഡ്, ഒഡീഷ, മധ്യപ്രദേശ് എന്നിവിടങ്ങളിൽ നിന്നും ഭക്തർ ഹരിദ്വാറിലേക്ക് എത്തുന്നു.