'ബിജെപിയെ തോൽപ്പിച്ച് പരിചയമുള്ളവരെ നേതാവാക്കണം': 'ഇന്ത്യ' നേതൃസ്ഥാനം മമതയ്ക്ക് നൽകണമെന്ന് സൂചിപ്പിച്ച് തൃണമൂൽ

Published : Dec 05, 2023, 10:37 AM IST
'ബിജെപിയെ തോൽപ്പിച്ച് പരിചയമുള്ളവരെ നേതാവാക്കണം': 'ഇന്ത്യ' നേതൃസ്ഥാനം മമതയ്ക്ക് നൽകണമെന്ന് സൂചിപ്പിച്ച് തൃണമൂൽ

Synopsis

'ബിജെപിക്കെതിരെ ധീരമായി പോരാടുന്നതും ഓരോ തവണയും ജയിക്കുന്നതും തൃണമൂലാണെന്ന് കോൺഗ്രസ് ഓർക്കണം. പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും ഒരു ഡസൻ ബിജെപി നേതാക്കളും ബംഗാളിൽ പ്രചാരണം നടത്തിയെങ്കിലും മമത ബാനർജിയെ പരാജയപ്പെടുത്താൻ കഴിഞ്ഞില്ല'

കൊല്‍ക്കത്ത: കോണ്‍ഗ്രസിന് രണ്ട് സംസ്ഥാനങ്ങളിലെ അധികാരം നഷ്ടമായതിനു പിന്നാലെ നിര്‍ണായക നീക്കവുമായി തൃണമൂല്‍ കോണ്‍ഗ്രസ്. ഇന്ത്യ സഖ്യ നേതൃത്വം പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് നല്കണമെന്ന പരോക്ഷ സൂചനയുമായി തൃണമൂൽ കോൺഗ്രസ് രംഗത്തെത്തി.  ബിജെപിയെ തോല്പിച്ച ചരിത്രമുള്ളവർക്ക് നേതൃ സ്ഥാനം നല്കണമെന്നാണ് തൃണമൂൽ പറയുന്നത്. പാർട്ടിയുടെ മുഖപത്രമായ ജാഗോ ബംഗ്ലയിലെ എഡിറ്റോറിയലിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. ബിജെപി വിരുദ്ധ സഖ്യത്തിന് നേതൃത്വം നല്‍കേണ്ടത് ബിജെപിയെ പല തവണ തോല്‍പ്പിച്ച് പരിചയമുള്ള ആളായിരിക്കണമെന്നാണ് മുഖപ്രസംഗത്തിലുള്ളത്. 

"ബിജെപിക്കെതിരെ ധീരമായി പോരാടുന്നതും ഓരോ തവണയും ജയിക്കുന്നതും തൃണമൂലാണെന്ന് കോൺഗ്രസ് ഓർക്കണം. പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും ഒരു ഡസൻ ബിജെപി നേതാക്കളും ബംഗാളിൽ പ്രചാരണം നടത്തിയെങ്കിലും മമത ബാനർജിയെ പരാജയപ്പെടുത്താൻ കഴിഞ്ഞില്ല. അതുകൊണ്ടാണ് അവർ അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് ഗീബൽസിയൻ തന്ത്രങ്ങൾ പ്രയോഗിക്കുന്നത്"- എഡിറ്റോറിയലില്‍ പറയുന്നു.

കോൺഗ്രസ് തങ്ങളുടെ തെറ്റുകളിൽ നിന്ന് പാഠം ഉൾക്കൊണ്ട് പ്രാദേശിക നേതാക്കൾക്ക് അർഹമായ ബഹുമാനം നൽകണമെന്നും മുഖപ്രസംഗത്തില്‍ പറയുന്നു. അതേസമയം തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനു പിന്നാലെ കോണ്‍ഗ്രസ് വിളിച്ച ഇന്ത്യാ സഖ്യ യോഗത്തിലേക്ക് ക്ഷണം ലഭിച്ചിട്ടില്ലെന്നും തൃണമൂല്‍ നേതാക്കള്‍ പ്രതികരിച്ചു. 

കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ വസതിയിലാണ് നാളെ യോഗം ചേരുക. മുന്‍കൂട്ടി നിശ്ചയിച്ച പരിപാടികള്‍ ഉള്ളതിനാല്‍ പങ്കെടുക്കാന്‍ കഴിയില്ലെന്നാണ് മമത അറിയിച്ചത്. അതേസമയം ക്ഷണം ലഭിച്ചാല്‍ തൃണമൂല്‍ പ്രതിനിധിയെ അയക്കുന്ന കാര്യം പരിഗണിക്കും എന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നത്.

മമത ബാനര്‍ജി തിങ്കളാഴ്ച നിയമസഭയില്‍ നാല് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലത്തെ കുറിച്ച് വിശദമായി സംസാരിച്ചിരുന്നു. സീറ്റ് വിഭജനത്തിനുള്ള നിർദ്ദേശം അംഗീകരിച്ചിരുന്നെങ്കിൽ തെലങ്കാനയെപ്പോലെ മധ്യപ്രദേശ്, ഛത്തീസ്ഗഡ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലും കോണ്‍ഗ്രസിന് അധികാരത്തിലേറാന്‍ കഴിയുമായിരുന്നു എന്നാണ് മമത പ്രതികരിച്ചത്. ഇന്ത്യ സഖ്യത്തിലെ ചെറിയ പാർട്ടികൾ വോട്ടുകള്‍ ഭിന്നിപ്പിച്ചു. അത് ബിജെപിക്ക് സഹായകരമായി. അതാണ് കോണ്‍ഗ്രസിന്‍റെ പരാജയ കാരണമെന്നും മമത പറഞ്ഞു. 

പ്രചാരണവും പരസ്യവും മാത്രം പോരാ. തന്ത്രം ഉണ്ടായിരിക്കുകയും അതനുസരിച്ച് പ്രവർത്തിക്കുകയും വേണം. സീറ്റ് വിഭജനം ഉണ്ടായാൽ 2024ൽ ബിജെപി അധികാരത്തിൽ തിരിച്ചെത്തില്ല. ബിജെപിക്ക് ഇപ്പോള്‍ അധികം സന്തോഷിക്കാനൊന്നുമില്ല. വോട്ട് ശതമാനത്തിലെ വ്യത്യാസം വളരെ കുറവാണെന്നും മമത ഓര്‍മിപ്പിച്ചു.

 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വിചിത്രമായ പ്രതികാരം! വനിതാ ഡോക്ടർക്ക് എച്ച്ഐവി രക്തം കുത്തിവെച്ച് നഴ്സ്, തീര്‍ത്തത് മുൻ കാമുകന്റെ ഭാര്യയോട് ക്രൂരമായ പക
ബ്രഹ്മോസ് മുതല്‍ സൂര്യാസ്‌ത്ര വരെ സുസജ്ജം; ഇന്ത്യന്‍ സൈനിക കരുത്ത് കാട്ടി റിപ്പബ്ലിക് ദിന പരേഡ്