
കാണ്‍പൂര്‍: മകളുടെ വിവാഹത്തിന് രണ്ട് മണിക്കൂര്‍ മുമ്പ് മകന്‍ അപകടത്തില്‍പ്പെട്ട് മരിച്ചത് മറച്ചുവെച്ച് പിതാവ് വിവാഹം നടത്തി. ചടങ്ങ് പൂര്‍ത്തിയാകുന്നത് വരെ മറ്റ് കുടുംബാംഗങ്ങളെയോ അതിഥികളെയോ അദ്ദേഹം വിവരം അറിയിച്ചില്ല. ചടങ്ങുകള്‍ക്ക് ശേഷമാണ് പിതാവ് മകന്‍റെ മരണ വിവരം കുടുംബത്തെ അറിയിച്ചത്. ഉത്തര്‍പ്രദേശിലെ കാണ്‍പൂരിലെ കരിയഝല ഗ്രാമത്തിലാണ് കണ്ണുനനയിപ്പിക്കുന്ന സംഭവമുണ്ടായത്.
വിവാഹത്തിന് മണിക്കൂറുകള്‍ക്ക് മുമ്പ് രാവിലെ ഏഴ് മണിയോടെയാണ് വധുവിന്‍റെ സഹോദരനായ 18കാരന്‍ ഹിമാന്‍ഷു യാദവ് കുറച്ച് സാധനങ്ങള്‍ വാങ്ങാനായി ബൈക്കില്‍ പുറപ്പെട്ടത്. എന്നാല്‍, അമിത വേഗതയിലെത്തിയ ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ യുവാവ് തല്‍ക്ഷണം മരിച്ചു. ഓടിക്കൂടിയവര്‍ യുവാവിനെ ആശുപത്രിയില്‍ എത്തിച്ചു.
മകന്‍റെ മരണ വിവരം നാട്ടുകാരാണ് പിതാവ് രാം നരേഷിനെ അറിയിച്ചത്. ഈ സമയം വിവാഹപ്പന്തലില്‍ ഒരുങ്ങി നില്‍ക്കുകയായിരുന്നു മകള്‍ അഞ്ജു. വിവാഹ വിവരം മറച്ചുവെച്ച പിതാവ് ചടങ്ങുകള്‍ക്ക് ശേഷം വിവരം അറിയിച്ചയുടനെ കുഴഞ്ഞുവീണു. മകളുടെ വിവാഹം മുടങ്ങാന്‍ ആഗ്രമില്ലാത്തതിനാലാണ് മകന്‍റെ മരണ വിവരം മറച്ചുവെച്ചതെന്ന് പിന്നീട് പിതാവ് മാധ്യമങ്ങളോട് പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam