
മുംബൈ: ടാറ്റയ്ക്ക് കൈമാറും മുന്‍പ് തങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കണം എന്ന് ആവശ്യപ്പെട്ട് എയര്‍ ഇന്ത്യയിലെ തൊഴിലാളി യൂണിയനുകള്‍ സംയുക്തമായി കേന്ദ്ര സര്‍ക്കാറിന് കത്തെഴുതി. എയര്‍ഇന്ത്യ ജീവനക്കാരുടെ ലീവ് എന്‍കാഷ്മെന്റ് സൗകര്യം നല്‍കുക, പ്രീ കൊവിഡ് ശമ്പളം നല്‍കുക, മുടങ്ങിയ ശമ്പള ബാക്കിയും ആനുകൂല്യങ്ങളും നല്‍കുക, സ്റ്റാഫ് ക്വര്‍ട്ടേസ് പ്രശ്നങ്ങള്‍ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് കത്തില്‍ ഉള്ളത്.
സിവില് ഏവിയേഷന്‍ സെക്രട്ടറി രാജീവ് ബന്‍സാലിനാണ് എയര്‍ ഇന്ത്യ യൂണിയനുകളുടെ ജോയന്റ് ആക്ഷന്‍ ഫോറം കത്ത് നല്‍കിയിരിക്കുന്നത്. പ്രിവിലേജ് ലീവ്, സിക്ക് ലീവ് എന്നിവ തിരിച്ച് കൈമാറിയാല്‍ ലീവ് എന്‍കാഷ്മെന്‍റ് ലഭിക്കുന്നതില്‍ എയര്‍ ഇന്ത്യ കൈമാറ്റത്തിന് മുന്‍പ് വ്യക്തത വേണമെന്ന് കത്തില്‍ ആവശ്യപ്പെടുന്നു.
അതേ സമയം എയര്‍ ഇന്ത്യ കോളനികളില്‍ നിന്നും ജീവനക്കാരോട് ഒഴിഞ്ഞുപോകാന്‍ പറയരുതെന്നും. അവര്‍ക്ക് ഒരു നിശ്ചിതകാലത്തേക്ക് അവിടെ താമസിക്കാന്‍ അവസരം നല്‍കണമെന്നും കത്തില്‍ യൂണിയന്‍ ആവശ്യപ്പെടുന്നു. എയര്‍ ഇന്ത്യ കോളനികള്‍ സംബന്ധിച്ച വ്യോമയാന മന്ത്രാലയത്തിന്‍റെ കത്ത് തീര്‍ത്തും ബാലിശമാണെന്നും കത്തില്‍ കുറ്റപ്പെടുത്തുന്നു.
വിരമിച്ച ജീവനക്കാര്‍ക്കുള്ള ആരോഗ്യ സംരക്ഷണ ആനുകൂല്യങ്ങള്‍ സംബന്ധിച്ചും കത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. കൊവിഡ് മഹാമാരിക്കാലത്ത് എയര്‍ ഇന്ത്യയിലെ ശമ്പളം കുറച്ചിരുന്നതിനെക്കുറിച്ചാണ് കത്തിലെ മറ്റൊരു പ്രധാന ആവശ്യം. ഇത് പ്രകാരം കൊവിഡ് കാലത്ത് വെട്ടിക്കുറച്ച ശമ്പളം വിമാന സര്‍വീസുകള്‍ സാധാരണ നിലയിലായ സ്ഥിതിക്ക് വീണ്ടും തിരിച്ചുകൊണ്ടുവരണം എന്നാണ് യൂണിയനുകള്‍ ആവശ്യപ്പെടുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam