
ഭാവ്നഗർ: ഗുജറാത്തിലെ ഭാവ്നഗറിൽ വ്യാജമദ്യ ദുരന്തം. വ്യാജമദ്യം കുടിച്ച നാലുപേർ മരിക്കുകയും നിരവധി പേരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിക്കുകയും ചെയ്തു. മദ്യസൽക്കാരത്തിൽ പങ്കെടുത്തവരാണ് വ്യാജമദ്യം കുടിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് 10 പേരെ കസ്റ്റഡിയിലെടുത്തതായി പൊലീസ് അറിയിച്ചു. ഇവരെ ചോദ്യംചെയ്ത് വരികയാണ്. മദ്യക്കുപ്പികളടങ്ങിയ 15 പെട്ടികളും പൊലീസ് പിടിച്ചെടുത്തു.
ചൊവ്വാഴ്ച രാത്രി ഘോഘ താലൂക്കിലെ ഖരാദി ഗ്രാമത്തിൽ ഏഴ് സുഹൃത്തുക്കൾ ചേർന്ന് നടത്തിയ മദ്യസൽക്കാരത്തിനിടെ ആണ് സംഭവം. മദ്യപിച്ചതിന് പിന്നാലെ ആളുകൾക്ക് അസ്വസ്ഥത ഉണ്ടാകുകയായിരുന്നു. 20 പേർ ആശുപത്രികളിൽ ചികിത്സയിൽ കഴിയുകയാണെന്ന് സബ് ഡിവിഷണൽ മജിസ്ട്രേറ്റ് അറിയിച്ചു. ഇതിൽ 12 പേർ ഭാവ്നഗർ സിറ്റി ആശുപത്രിയിലും അഞ്ചുപേർ ആരോഗ്യാം ആശുപത്രിയിലും ഒരാൾ ബിഐഎംഎസ് ആശുപത്രിയിലും രണ്ടുപേർ വേദ് ഐസിയുവിലുമാണ്. ചികിത്സയിലുള്ളവരെ പ്രത്യേക മെഡിക്കൽ സംഘം പരിശോധിച്ചുവരികയാണ്.
ഭാവ്നഗർ, മദ്യപ്രദേശ് സ്വദേശികൾ ചേർന്നാണ് വ്യാജമദ്യം വിൽപന നടത്തിയിരുന്നതെന്നാണ് പൊലീസിൻ്റെ പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തൽ. വ്യാജമദ്യം ഉൽപാദിപ്പിച്ചു വില കൂടിയ മദ്യത്തിന്റെ കുപ്പികളിൽ നിറച്ചാണ് ശരിക്കുള്ള മദ്യമാണെന്ന് വിശ്വസിപ്പിച്ച് വിൽപന നടത്തിയിരുന്നത്. കഴിഞ്ഞ മൂന്നുനാല് ദിവസങ്ങളായി പ്രതികൾ വ്യാജമദ്യം വിതരണം ചെയ്തുവന്നിരുന്നുവെന്ന് പൊലീസ് അറിയിച്ചു.
എത്ര കുപ്പി വ്യാജമദ്യം വിറ്റഴിച്ചു, എവിടെയെക്കെ മദ്യം വിതരണം ചെയ്തു തുടങ്ങിയ കാര്യങ്ങൾ കണ്ടെത്താനായി പൊലീസ് അന്വേഷണം നടത്തിവരികയാണ്. വ്യാജമദ്യ സാംപിളുകൾ ഫൊറൻസിക് പരിശോധനയ്ക്കായി അയച്ചു. ഗുജറാത്തിൽ മദ്യനിരോധനം നിലനിൽക്കെ ആണ് വ്യാജമദ്യം കുടിച്ച് അപകടം ഉണ്ടായത്. സംസ്ഥാനത്ത് മദ്യ ഉൽപാദനത്തിനും വിൽപനയ്ക്കും ഉപയോഗത്തിനും നിരോധനമുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam