
ഹൈദരബാദ്: ഹൈദരാബാദിലെ ആദ്യ മലയാളി ക്രിസ്ത്യൻ ദേവാലയത്തിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്ക് തുടക്കം. സെക്കന്തരാബാദ് സെന്റ് ആൻഡ്രൂസ് ഓർത്തഡോക്സ് വലിയ പള്ളിയുടെ 75ആം വാർഷികാഘോഷങ്ങൾക്കാണ് തുടക്കമായത്. മലങ്കര ഓർത്തഡോക്‌സ് സുറിയാനി സഭയുടെ കൽക്കട്ട ഭദ്രാസനാധിപൻ അലക്‌സിയോസ് മാർ യൗസേബിയസ് മെത്രാപ്പോലീത്ത ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്തു. തെലങ്കാനാ കേഡർ മലയാളി ഐഎഫ്എസ് ഉദ്യോഗസ്ഥ പ്രിയങ്ക വർഗീസ് മുഖ്യഥിതിയായിരുന്നു. ഹൈദരബാദിലെ മറ്റ് ഓർത്തഡോക്സ് പള്ളികളിലെ വികാരിമാരും ഉദ്ഘാടന ചടങ്ങിൽ സന്നിഹിതരായിരുന്നു.
പ്ലാറ്റിനം ജൂബിലിയുടെ ഭാഗമായി മെഡിക്കൽ, രക്തദാന ക്യാംപുകൾ, യുവജന കായികമേള, മലയാളി ഇടവകളുടെ സംയുക്ത സംഗീതസന്ധ്യ , ജീവകാരുണ്യ പ്രവർത്തനങ്ങൾ തുടങ്ങിയവ സംഘടിപ്പിക്കുമെന്ന് വികാരി ഫാ.ബിനോ സാമുവേലും പബ്ലിസിറ്റി കൺവീനർ പോൾ സി.ഉമ്മനും അറിയിച്ചു. എക്യൂമിനിസവും കാരുണ്യവും എന്ന പേരിലാണ് ആഘോഷങ്ങൾ. സെക്കന്തരബാദ് കന്റോൺമെന്റിൽ താമസിച്ചിരുന്ന ഇംഗ്ലീഷ് സൈനികർക്കും കുടുംബങ്ങൾക്കും ആരാധന നടത്താനായി 1865ൽ ബ്രിട്ടീഷുകാർ ആണ് സ്കോട്ടിഷ് ചർച്ച് എന്നറിയപ്പെട്ടിരുന്ന പള്ളി പണിതത്.
സ്വാതന്ത്ര്യലബ്ധിക്ക് ശേഷം പള്ളി സുറിയാനി ക്രിസ്ത്യൻ സമൂഹത്തിന് സർക്കാർ കൈമാറി. 1948ൽ മാർത്തോമ്മാ, സിഎസ്ഐ, ഓർത്തഡോക്സ് സഭാംഗങ്ങൾ ഉൾപ്പെട്ട യുണൈറ്റഡ് മലയാളം കോൺഗ്രിഗേഷൻ പള്ളി ഏറ്റെടുത്തു. 1951ലാണ് ഓർത്തഡോക്സ് ഇടവക സ്ഥാപിക്കപ്പെട്ടത്. ഇന്ന് ഓർത്തഡോക്സ് , മാർത്തോമ്മാ ഇടവകകൾ ഒരേ കോമ്പൌണ്ടിലാണ് ആരാധന നടത്തുന്നത്. 400 കുടുംബങ്ങൾ ഉൾപ്പെടുന്ന സെന്റ് ആൻഡ്രൂസ് വലിയ പള്ളി ആത്മീയ പൈതൃകമുള്ള തീർത്ഥാടന കേന്ദ്രമായി പ്രഖ്യാപിക്കപ്പെട്ടിരുന്നു .