ലഹരിക്കെതിരെ എന്ന് സർക്കാർ പറയുന്നു, പക്ഷേ ഇവിടെ കൊലപാതകങ്ങൾ നടക്കുന്നു: വിജയ്‌ സര്‍ക്കാറിനെതിരെ ആഞ്ഞടിച്ച് ഉദയനിധി സ്റ്റാലിൻ

Prabeesh PP   | ANI
Published : Aug 17, 2026, 11:35 AM IST
Leader of Opposition Udhayanidhi Stalin  (Photo\ANI)

Synopsis

വിജയ് സർക്കാർ 100 ദിവസം പൂർത്തിയാക്കിയ പശ്ചാത്തലത്തിൽ, തമിഴ്‌നാട്ടിലെ ക്രമസമാധാന നിലയെയും ലഹരിമാഫിയയെയും ചൊല്ലി പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിൻ രൂക്ഷ വിമർശനം ഉന്നയിച്ചു. ലഹരി ഉപയോഗത്തെക്കുറിച്ച് വിവരം നൽകിയവരെ കൊലപ്പെടുത്തുകയാണെന്നും സർക്കാർ ലഹരിക്കെതിരെ എന്ന് പറയുമ്പോഴും കൊലപാതകങ്ങൾ വർധിക്കുകയാണെന്നും അദ്ദേഹം നിയമസഭയിൽ ആരോപിച്ചു.

ചെന്നൈ: മുഖ്യമന്ത്രി സി. ജോസഫ് വിജയ് സർക്കാർ 100 ദിവസം പൂർത്തിയാക്കിയതിനിടെ തമിഴ്‌നാട് നിയമസഭയിൽ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിൻ. സംസ്ഥാനത്തെ ക്രമസമാധാന നില തകർന്നെന്നും സമീപകാലത്തുണ്ടായ പല അക്രമസംഭവങ്ങൾക്കും പിന്നിൽ ലഹരിമാഫിയയാണെന്നും സ്റ്റാലിൻ ആരോപിച്ചു. കോയമ്പത്തൂരിൽ 19 വയസ്സുകാരനായ അമുദൻ കൊല്ലപ്പെട്ട സംഭവം അദ്ദേഹം സഭയിൽ ഉന്നയിച്ചു. ഇതൊരു ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലായി കാണരുതെന്നും അതൊരു കൊലപാതകമാണെന്നും സ്റ്റാലിൻ പറഞ്ഞു. ‘അമുദൻ ഒരു പട്ടികജാതി വിഭാഗത്തിൽപ്പെട്ടയാളാണ്,’ അദ്ദേഹം കൂട്ടിച്ചേർത്തു.

ലഹരി ഇടപാടുകളെക്കുറിച്ച് വിവരം നൽകിയതിനാണ് അമുദനെ കൊലപ്പെടുത്തിയതെന്ന് സ്റ്റാലിൻ ആരോപിച്ചു. അമുദന്റെ മാതാപിതാക്കളും ഇതേ ആരോപണം തന്നോട് ഉന്നയിച്ചതായി അദ്ദേഹം പറഞ്ഞു. ‘ലഹരിമരുന്ന് പിടികൂടേണ്ടതായിരുന്നു. അമുദന്റെ മരണത്തിന് പ്രധാന കാരണം ലഹരിയാണ്. അവന്റെ മാതാപിതാക്കൾ എന്നോട് സംസാരിച്ചു; ലഹരിമാഫിയയെക്കുറിച്ച് വിവരം നൽകിയതിനാണ് മകനെ കൊന്നതെന്ന് അവർ പറഞ്ഞു,’ സ്റ്റാലിൻ വ്യക്തമാക്കി. പാർട്ടി നേതാവിന്റെ നിർദേശപ്രകാരം കള്ളക്കുറിച്ചി ജില്ലാ യൂണിറ്റ് ഈ കേസിൽ നീതി ആവശ്യപ്പെട്ട് വലിയൊരു പ്രതിഷേധം സംഘടിപ്പിച്ചിരുന്നുവെന്നും സ്റ്റാലിൻ പറഞ്ഞു. ‘ഇതൊരു സാധാരണ കൊലപാതകമായി തള്ളിക്കളയാനാവില്ല. കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം,’ അദ്ദേഹം ആവശ്യപ്പെട്ടു.

ചെന്നൈയിലെ തിരുവൊട്ടിയൂരിൽ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിയായ ധനുഷിനെ കൊലപ്പെടുത്തിയ സംഭവവും അദ്ദേഹം ചൂണ്ടിക്കാട്ടി. ലഹരി വിൽക്കുന്ന സംഘത്തെ ചോദ്യം ചെയ്തതിനാണ് ധനുഷിനെ വെട്ടിക്കൊന്നതെന്നും സ്റ്റാലിൻ ആരോപിച്ചു. ‘കോയമ്പത്തൂരിലേതിന് സമാനമായി ചെന്നൈയിലും സംഭവിച്ചു. ലഹരിയെക്കുറിച്ച് വിവരം നൽകിയതിനാണ് ധനുഷിനെ ക്രൂരമായി കൊലപ്പെടുത്തിയത്. സർക്കാർ ലഹരിക്കെതിരെയാണെന്ന് പറയുന്നു, പക്ഷേ ഇവിടെ കൊലപാതകങ്ങൾ നടക്കുന്നു,’ ഉദയനിധി സ്റ്റാലിൻ പറഞ്ഞു.

തമിഴ്‌നാടിന്റെ മറ്റ് ഭാഗങ്ങളിലും സമാനമായ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ‘കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിലാണ് ഈ സംഭവങ്ങളെല്ലാം നടന്നത്. കൊലപാതകങ്ങൾ മാത്രമല്ല, നിരവധി ലൈംഗികാതിക്രമ സംഭവങ്ങളും സംസ്ഥാനത്ത് നടന്നിട്ടുണ്ട്. ഇതെല്ലാം ഞാൻ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുകയാണ്. സ്കൂളുകളിൽ കൗൺസിലിംഗ് ക്ലാസുകൾ ഏർപ്പെടുത്തണമെന്നും ലഹരിമരുന്നിനെതിരെ കർശന നടപടി സ്വീകരിക്കണമെന്നും സ്റ്റാലിൻ സർക്കാരിനോട് ആവശ്യപ്പെട്ടു. മറ്റ് പല ക്രിമിനൽ സംഭവങ്ങളും ലൈംഗികാതിക്രമങ്ങളും ചൂണ്ടിക്കാട്ടി, ഇത്തരം സംഭവങ്ങൾ തടയാൻ സർക്കാർ എന്ത് നടപടിയാണ് സ്വീകരിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.

വിജയ് സർക്കാർ 100 ദിവസം പൂർത്തിയാക്കിയതിന്റെ നേട്ടങ്ങൾ എണ്ണിപ്പറയുമ്പോഴാണ് സ്റ്റാലിന്റെ ഈ വിമർശനം. ‘തലമുറകൾക്കായുള്ള സർക്കാർ - 100 ദിന ഭരണം’ എന്ന പേരിൽ സ്ത്രീ സുരക്ഷ, കർഷക ക്ഷേമം, യുവജനങ്ങളുടെ നൈപുണ്യ വികസനം, സുതാര്യമായ ഭരണം എന്നിവയിലൂന്നിയുള്ള പദ്ധതികളാണ് സർക്കാർ ഉയർത്തിക്കാട്ടുന്നത്. എന്നാൽ, ഈ നേട്ടങ്ങൾക്കിടയിലും സംസ്ഥാനത്തെ ക്രമസമാധാന നില എത്രത്തോളം മോശമാണെന്ന് ഈ സംഭവങ്ങൾ തെളിയിക്കുന്നുവെന്ന് സ്റ്റാലിൻ പറഞ്ഞു. ലഹരി ഉപയോഗത്തിനെതിരെ നിരന്തരമായ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കണമെന്നും ക്രമസമാധാന നില മെച്ചപ്പെടുത്താൻ ശക്തമായ നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

അനുരാഗ് താക്കൂറും സ്‌മൃതി ഇറാനിയും ഉൾപ്പെടെ അമരത്തേക്ക്; ബിജെപിയുടെ പുതിയ ദേശീയ നേതൃപട്ടിക ഇന്ന് പുറത്തിറക്കും
ബിജെപി ദേശീയ വക്താവ് ഷെഹ്സാദ് പൂനവാല വീണ്ടും രാജിവച്ചു; 'ആജീവനാന്തകാലം മോദിയുടെ അനുയായി ആയി തുടരും'