പുതിയ യാത്ര സര്‍വീസുകള്‍ ആരംഭിക്കുന്നതോടെ ഒരു ദിവസം ഒരു ലക്ഷം പേര്‍ക്ക് സ്റ്റാച്യു ഓഫ് യൂണിറ്റി സന്ദര്‍ശിക്കാന്‍ സാധിക്കും.
അഹമ്മദാബാദ്: യുഎസിലെ സ്റ്റാച്യു ഓഫ് ലിബർട്ടി സന്ദർശിക്കുന്നതിലും കൂടുതൽ ആളുകൾ ഗുജറാത്തിലെ സ്റ്റാച്യു ഓഫ് യൂണിറ്റി സര്‍ദാര്‍ പട്ടേല്‍ പ്രതിമ കാണാൻ എത്താറുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഏകതാ പ്രതിമയിലേക്ക് എട്ടു ട്രെയിൻ സർവീസുകൾ വിഡിയോ കോൺഫറൻസിങ്ങിലൂടെ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രതിമ ഉദ്ഘാടനം ചെയ്ത് രണ്ടു വർഷത്തിനകം 50 ലക്ഷത്തോളം സന്ദർശകരാണ് ഇവിടെയെത്തിയത്. . സഞ്ചാരികൾക്കൊപ്പം നാട്ടുകാർക്കും പുതിയ റെയിൽവേ സംവിധാനം ഉപകാരപ്പെടുമെന്നും അദ്ദേഹം പറയുന്നു.
പുതിയ യാത്ര സര്‍വീസുകള്‍ ആരംഭിക്കുന്നതോടെ ഒരു ദിവസം ഒരു ലക്ഷം പേര്‍ക്ക് സ്റ്റാച്യു ഓഫ് യൂണിറ്റി സന്ദര്‍ശിക്കാന്‍ സാധിക്കും. കേവാദിയ വലിയ ഉദാഹരണമാണ് എങ്ങനെ വളരെ ആസൂത്രിതമായി പ്രകൃതിക്ക് കോട്ടം വരാതെ പ്രകൃതി സംരക്ഷണവും സാമ്പത്തിക പുരോഗതിയും ഉറപ്പുവരുത്താം എന്നതിന്. പുതിയ റെയില്‍ ഗതാഗത സംവിധാനം വലിയ രീതിയില്‍ കേവാദിയയിലെ തൊഴില്‍ സാധ്യതകളും, സ്വയം തൊഴില്‍ സാധ്യതകളും കൂട്ടും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.
കേവാദിയക്കടുത്തുള്ള പുണ്യസ്ഥലങ്ങൾ സന്ദർശിക്കുന്നവർക്കും പുതിയ റെയിൽവേ സംവിധാനം ഗുണകരമാവും. ഗുജറാത്തിലുള്ള ചെറിയൊരു പ്രദേശമല്ല ഇന്ന് കേവാദിയ. ലോകത്തിലെ പ്രധാനപ്പെട്ട ടൂറിസം കേന്ദ്രമായി കേവാദിയ വളരുകയാണെന്നും മോദി കൂട്ടിച്ചേർത്തു.