
കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ ബിജെപി അധ്യക്ഷന്‍ ദിലീപ് ഘോഷിനെതിരെ കല്ലേറും കരിങ്കൊടിയും. പശ്ചിമ ബംഗാളിലെ വടക്കന്‍ മേഖലകളില്‍ സന്ദര്‍ശനം നടത്തുന്നതിനിടെയാണ് ദിലീപ് ഘോഷിന്‍റെ വാഹനവ്യൂഹത്തിനെതിരെ കല്ലേറുണ്ടായത്. ദിലീപ് ഘോഷിനും ഒപ്പമുണ്ടായിരുന്ന മറ്റ് ബിജെപി നേതാക്കള്‍ക്കും പരിക്കില്ലെങ്കിലും വാഹനവ്യൂഹത്തിന് കേടുപാടുകള്‍ സംഭവിച്ചതായാണ് എന്‍ഡി ടി വി റിപ്പോര്‍ട്ട്.
വാഹനവ്യൂഹത്തിനൊപ്പമുണ്ടായിരുന്ന മോട്ടോര്‍ സൈക്കിളുകളിലുണ്ടായിരുന്ന ബിജെപി പ്രവര്‍ത്തകര്‍ക്കും പരിക്കുണ്ട്. അലിപൂര്‍ദ്വാര്‍ ജില്ലയിലെ ജയ്ഗാണില്‍ ഇന്ന് രണ്ട് മണിയോടെയാണ് സംഭവം. ജയ്ഗോണില്‍ നിന്ന് സിലിഗുരിയിലേക്ക് പോവുകയായിരുന്നു ദിലീപ് ഘോഷ്. സംഭവത്തില്‍ പ്രതിഷേധിച്ച് പശ്ചിമ ബംഗാളിലുടനീളം പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു.
കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ 120ഓളം ബിജെപി പ്രവര്‍ത്തകര്‍ പശ്ചിമ ബംഗാളിലെ രാഷ്ട്രീയ അക്രമങ്ങളില്‍ കൊല്ലപ്പെട്ടുവെന്നാണ് ബിജെപി ആരോപിക്കുന്നത്. അടുത്തിടെ ദുര്‍ഗാപൂജയുടെ സമയത്തും ആറ് പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നും ദിലീപ് ഘോഷ് പറഞ്ഞതായാണ് എന്‍ഡി ടി വി റിപ്പോര്‍ട്ട്. പശ്ചിമ ബംഗാളിലെ അക്രമ സംഭവങ്ങള്‍ക്കെതിരായി പ്രധാനമന്ത്രി സക്തമായി പ്രതിഷേധിച്ചതിന് പിന്നാലെയാണ് ബിജെപി സംസ്ഥാന അധ്യക്ഷന് നേരെയുള്ള അക്രമം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam