തമിഴ് നടി വിഷ്ണുപ്രിയയുടെ അച്ഛൻ കൊല്ലപ്പെട്ടു. കോടൈക്കനാലിലെ ബംഗ്ലാവിൽ ആണ് സൂര്യനാരായണനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ബംഗ്ലാവിലെ സ്വിമ്മിങ് പൂളിന് സമീപം മുഖത്തു ടേപ്പ് ഒട്ടിച്ച നിലയിലായിരുന്നു മൃതദേഹം.

ചെന്നൈ: തമിഴ് നടി വിഷ്ണുപ്രിയയുടെ അച്ഛൻ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ. ദിണ്ടിഗൽ കൊടൈക്കനാലിലെ ബംഗ്ലാവിലാണ് സൂര്യനാരായണന്‍റെ മൃതദേഹം കണ്ടെത്തിയത്. പ്രതികാരക്കൊലയാണോയെന്നതടക്കം പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു. പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ കൊടൈക്കനാലിനെ നടുക്കിയാണ് ബംഗ്ലാവിൽ അരുംകൊല നടന്നത്. കുറിഞ്ചി ആണ്ടവർ ക്ഷേത്രത്തിന് സമീപമുള്ള ബംഗ്ലാവിലാണ് വിഷ്ണുപ്രിയയുടെ അച്ഛൻ 73കാരനായ സൂര്യനാരായണന്‍റെ മൃതദേഹം കണ്ടെത്തിയത്. ബംഗ്ലാവിലെ സ്വിമ്മിങ് പൂളിന് സമീപം കസേരയിൽ കൈകൾ കെട്ടി വായിൽ ടേപ്പ് ഒട്ടിച്ചനിലയിലായിരുന്നു. പൊലീസ് സ്ഥലത്ത് എത്തുന്നതിന് മുന്‍പേ ജീവൻ നഷ്ടമായി. 

Add Asianetnews as a Preferred SourcegooglePreferred

ബംഗ്ലാവിലെ ചില മുറികൾ വിനോദസഞ്ചാരികൾക്ക് താമസിക്കാനായി നൽകിയിരുന്നു. കഴിഞ്ഞ രണ്ടു ദിവസം ഇവിടെ വാടകയ്ക്ക് താമസിച്ച അഞ്ചു യുവാക്കൾ ആണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. സ്വർണാഭരണങ്ങളും സിസിടിവിയുടെ ഹാർഡ് ഡിസ്കും മോഷണം പോയ നിലയിലാണ്. ബംഗ്ലാവിലെ ജീവനക്കാരായ അറുമുഖം , മുരളി എന്നിവരെ കയർ ഉപയോഗിച്ച് കെട്ടിയിട്ടശേഷമായിരുന്നു കൊലപാതകമെന്നാണ് സൂചന. ഇരുവരെയും പൊലീസ് ചോദ്യം ചെയ്തു. 2018ൽ വിഷ്ണുപ്രിയയുടെ കാമുകനായ പ്രഭാകരൻ കൊല്ലപ്പെട്ട സംഭവത്തിൽ സൂര്യനാരായണൻ അറസ്റ്റിലായിരുന്നു. പ്രഭാകരന്‍റെ കൊലയുടെ പ്രതികാരമാണോ എന്നതടക്കം പരിശോധിക്കുന്നതായി ജില്ലാ പൊലീസ് മേധാവി പറഞ്ഞു . 2005ൽ പുറത്തിറങ്ങിയ സൂര്യ ചിത്രം മായാവിയിൽ അഭിനയിച്ചിട്ടുള്ള വിഷ്ണുപ്രിയ ചെന്നൈയിൽ ആണ് താമസിക്കുന്നത്.