
മുംബൈ: മുംബൈ വിമാനത്താവളത്തിന് പുറത്ത് 20 തെരുവ് നായ്ക്കൾക്ക് തിരിച്ചറിയൽ കാർഡും ക്യൂആർ കോഡും. സഹറിലെ ഛത്രപതി ശിവജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ടെർമിനൽ 1 ന് പുറത്തുള്ള നായ്ക്കൾക്കാണ് തിരിച്ചറിയിൽ കാർഡ് നൽകിയത്. ക്യൂആർ കോഡ് സ്‌കാൻ ചെയ്യുമ്പോൾ നായയുടെ വിവരങ്ങൾ പേര്, വാക്‌സിനേഷൻ, വന്ധ്യംകരണം, ഫീഡറുടെ കോൺടാക്റ്റ് എന്നിവ ലഭിക്കും. പ്രദേശത്തെ മൃഗസ്നേഹികളാണ് തിരിച്ചറിയൽ കാർഡ് നൽകിയത്. നായ്ക്കൾക്ക് വാക്സിനേഷനും നൽകി. എൻജിനീയർ അക്ഷയ് റിഡ്ലാനാണ് pawfriend.in എന്ന പേരിൽ നായ്ക്കൾക്കായി ഐഡന്റിഫിക്കേഷൻ ടാഗുകൾ വികസിപ്പിച്ചെടുത്തത്.
വളർത്തുമൃഗത്തെ നഷ്‌ടപ്പെട്ടാൽ ക്യൂആർ കോഡ് ടാഗ് ഉടമസ്ഥരെ കണ്ടെത്താൻ സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു. വിമാനത്താവളത്തിന് പുറത്തുള്ളവ ഉൾപ്പെടെ പ്രതിദിനം 300 തെരുവ് നായ്ക്കൾക്ക് ഭക്ഷണം നൽകുന്ന ബാന്ദ്ര നിവാസിയായ സോണിയ ഷെലാറായിരുന്നു ദൗത്യത്തിന്റെ നേതൃത്വം. നായപിടുത്തക്കാർ, ബിഎംസിയിലെ മൃഗഡോക്ടർമാർ, എയർപോർട്ട് ഉദ്യോഗസ്ഥർ എന്നിവരും സഹായത്തിനെത്തി. നായ്ക്കൾക്കും വാക്സിനേഷൻ നൽകുകയും പ്രാഥമിക ആരോഗ്യ പരിശോധന നടത്തുകയും ചെയ്തുവെന്ന് ബിഎംസിയുടെ വെറ്ററിനറി ഹെൽത്ത് സർവീസ് മേധാവി ഡോ. കലിം പത്താൻ പറഞ്ഞു.
പിടികൂടിയ നായ്ക്കളെയെല്ലാം വന്ധ്യംകരിച്ചതായി അദ്ദേഹം പറഞ്ഞു. നായ്ക്കൾക്കായി ക്യുആർ കോഡ് ടാഗിംഗ് നടത്തുന്നത് ഒരു പൈലറ്റ് പ്രോജക്റ്റാണെന്നും വിജയമാണെങ്കിൽ മറ്റിടങ്ങളിലും നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കാനാണ് ദൗത്യത്തിൽ പങ്കാളികളായതെന്ന് വിമാനത്താവള വക്താവ് ശനിയാഴ്ച പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam