വിശാഖപട്ടണത്ത് ഇന്നലെ രാത്രിയും പരിഭ്രാന്തി പരത്തി വിഷവാതക ചോർച്ച, മരണം 12 ആയി

Published : May 08, 2020, 07:09 AM ISTUpdated : May 08, 2020, 12:50 PM IST
വിശാഖപട്ടണത്ത് ഇന്നലെ രാത്രിയും പരിഭ്രാന്തി പരത്തി വിഷവാതക ചോർച്ച, മരണം 12 ആയി

Synopsis

വിശാഖപട്ടണം നഗരത്തിൽ ആളുകൾ കൂട്ടമായി വീടുവിട്ടിറങ്ങി സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറി. ചികിത്സയിൽ കഴിയുന്നവരിൽ 20ഓളം പേരുടെ നില ഗുരുതരമായി തുടരുകയാണ്.

വിശാഖപട്ടണം: വിശാഖപട്ടണത്തെ എൽജി പോളിമർ കമ്പനിയിൽ ഇന്നലെ രാത്രി പരിഭ്രാന്തി പരത്തി വീണ്ടും വിഷവാതക ചോർച്ച. രാത്രി പന്ത്രണ്ടരയോടെയാണ് വാതകചോർച്ച ഉണ്ടായത്. കൂടുതൽ പേരെ വീടുകളിൽ നിന്ന് അർധരാത്രി ഒഴിപ്പിച്ചു. ഇന്നലെ രാവിലെ ഉണ്ടായ ചോർച്ച അടക്കാനുള്ള ശ്രമത്തിനിടെയാണ് വിഷവാതകം വീണ്ടും പരന്നത്. ചോർച്ച നിയന്ത്രിക്കാനുള്ള രാസവസ്തുക്കൾ ദാമനിൽ നിന്ന് എത്തിച്ചിരുന്നു. ദേശീയ ദുരന്ത നിവാരണ സേനയുടെ സംഘം പ്ലാന്റിൽ ഉണ്ടായിരുന്നു. ആശങ്കപ്പെടാനില്ലെന്ന് ജില്ലാ കളക്ടർ പറഞ്ഞു. ഇതിനിടെ ചികിത്സയിൽ കഴിയുന്ന ഒരാൾ കൂടി മരിച്ചു. വിശാഖപട്ടണം നഗരത്തിൽ ആളുകൾ കൂട്ടമായി വീടുവിട്ടിറങ്ങി സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറി. ചികിത്സയിൽ കഴിയുന്നവരിൽ 20ഓളം പേരുടെ നില ഗുരുതരമായി തുടരുകയാണ്. 

പതിനൊന്ന് പേരുടെ ജീവനെടുത്ത വിശാഖപട്ടണം ദുരന്തത്തിൽ എൽജി പോളിമർ കമ്പനിക്കെതിരെ കേസെടുത്ത ആന്ധ്രസർക്കാർ വിഷവാതക ചോർച്ചയുടെ കാരണവും തേടുകയാണ്. അശാസ്ത്രീയമായി രാസവസ്തുക്കൾ സൂക്ഷിച്ചതാണ് അപകടമുണ്ടാക്കിയത് എന്നാണ് പ്രാഥമിക നിഗമനം. പ്ലാസ്റ്റിക് നിർമാണത്തിന് ഉപയോഗിക്കുന്ന സ്റ്റൈറീൻ ദ്രവരൂപത്തിലാണ് രണ്ട് കണ്ടയ്നറുകളിൽ കമ്പനിയിൽ ഉണ്ടായിരുന്നത്. ഇരുപത് ഡിഗ്രിസെൽഷ്യസിൽ കുറവ് താപനിലയിലാണ് ഇത് സൂക്ഷിക്കേണ്ടത്. എന്നാൽ ശീതീകരണസംവിധാനത്തിലെ പിഴവ് കാരണം താപനില കൂടി. സ്റ്റൈറീൻ വാതകമായി മാറി ചോർന്നുവെന്ന് വിശാഖപട്ടണം ജില്ലാ കളക്ടർ പറ‍യുന്നു. 

വലിയ കണ്ടയ്നറിൽ നിന്ന് ചെറുതിലേക്ക് രാസവസ്തു മാറ്റുന്നതിനിടെയാണ് ചോർച്ചയുണ്ടായത്. ലോക്ക് ഡൗൺ കാരണം 40 ദിവസമായി കമ്പനിയിൽ ഉത്പാദനം നടന്നിരുന്നില്ല. രാസവസ്തുക്കൾ ഇങ്ങനെ കെട്ടിക്കിടക്കാൻ ഇടയാക്കിയതും ദുരന്തകാരണമായി. 213 ഏക്കറിലായി വ്യാപിച്ചുകിടക്കുന്ന കമ്പനി 23 വർഷമായി വിശാഖപട്ടണത്ത് പ്രവർത്തിക്കുന്നുണ്ട്. 2018ൽ പ്ലാന്‍റ് വിപുലീകരിക്കാൻ കമ്പനിക്ക് സർക്കാർ പാരിസ്ഥിതിക അനുമതി നൽകിയത് വിവാദമായിരുന്നു. ജനവാസമേഖലയിൽ പ്ലാന്‍റിന് അനുമതി നൽകിയത് ചട്ടവിരുദ്ധമെന്നായിരുന്നു കണ്ടെത്തൽ. അതേ സമയം വെങ്കട്ടപുരത്ത് നിന്ന് ഒഴിപ്പിച്ചവരെ അന്തരീക്ഷം പഴയപടി ആയ ശേഷമേ വീടുകളിലേക്ക് മടക്കിയയക്കൂ. ഇതിന് രണ്ട് ദിവസം വേണ്ടിവരുമെന്ന് കരുതുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

റെയിൽവേയുടെ 'ബിഗ് ത്രീ' വരുന്നു! വന്ദേ ഭാരത് സ്ലീപ്പർ മുതൽ ബുള്ളറ്റ് ട്രെയിൻ വരെ, വമ്പൻ പദ്ധതികൾ യാഥാർത്ഥ്യത്തിലേക്ക്
വനമേഖലയിൽ രണ്ട് ദിവസത്തിനിടെ കണ്ടെത്തിയത് 11 കുരങ്ങുകളുടെ ജഡങ്ങൾ; അടിമുടി ദുരൂഹത, തുമകൂരുവിൽ അന്വേഷണം ആരംഭിച്ചു