
ദില്ലി: നാഷണൽ ഹെറാൾഡ് (National Herald) കേസിൽ സോണിയ ഗാന്ധിക്കും (Sonia Gandhi) രാഹുല്‍ ഗാന്ധിക്കും (Rahul Gandhi) ഇ ഡിയുടെ നോട്ടീസ് ലഭിച്ചതിന് പിന്നാലെ പരാതിക്കാരനും ബിജെപി നേതാവുമായ സുബ്രഹ്മണ്യൻ സ്വാമി (Subramanian Swamy) പ്രതികരണവുമായി രംഗത്തെത്തി. ഇഡിയുടെ നടപടി സ്വാഗതം ചെയ്യുന്നുവെന്ന് പറഞ്ഞ സുബ്രഹ്മണ്യൻ സ്വാമി 5 ലക്ഷം രൂപ മാത്രം മൂലധനമുള്ള കമ്പനിക്ക് എവിടെ നിന്ന് ഇത്രയും പണം കിട്ടിയെന്നും ചോദിച്ചു. തന്‍റെ പരാതിയിൽ തുടർ നടപടിയുണ്ടാകുമെന്ന് ഇ ഡി അറിയിച്ചിരുന്നെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. എല്ലാ ചോദ്യങ്ങൾക്കും ഗാന്ധി കുടുംബം മറുപടി പറയണമെന്നും നാഷണൽ ഹെറാൾഡ് വിഷയത്തിൽ എല്ലാ നിയമങ്ങളും കാറ്റിൽ പറത്തപ്പെട്ടുവെന്നും സുബ്രഹ്മണ്യൻ സ്വാമി അഭിപ്രായപ്പെട്ടു.
നാഷണൽ ഹെറാൾഡ് കേസ്; രാഹുല്‍ ഗാന്ധിക്കും സോണിയ ഗാന്ധിക്കും ഇഡി നോട്ടീസ്
അതേസമയം ഇന്ന് ഉച്ചയോടെയാണ് നാഷണൽ ഹെറാൾഡ് കേസിൽ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്‍റെ നോട്ടീസ് ലഭിച്ചത്. കേസിൽ ചോദ്യം ചെയ്യലിനായി ബുധനാഴ്ച ഹാജരാകാൻ ആവശ്യപ്പെട്ടാണ് രാഹുല്‍ ഗാന്ധിക്കും സോണിയ ഗാന്ധിക്കും ഇ ഡി നോട്ടീസ് നല്‍കിയത്.
അതേസമയം ഇ ഡി നടപടിയില്‍ അപലപിച്ചു കോൺഗ്രസ് നേതാക്കള്‍ രംഗത്തെത്തി. നാഷണൽ ഹെറാൾഡിനെതിരായ കേസ് സ്വാതന്ത്ര്യ സമര സേനാനികളെ അപമാനിക്കാനാണെന്നും രാഷ്ടീയ എതിരാളികളെ അന്വേഷണ ഏജൻസികളെ കൊണ്ട് നിശബ്ദരാക്കുകയാണെന്നും കോൺഗ്രസ് ആരോപിച്ചു. യങ് ഇന്ത്യ ലിമിറ്റഡ് നാഷണല്‍ ഹെറാള്‍ഡിനെ ഏറ്റെടുത്തത് നിയമവിരുദ്ധമാണെന്നും കള്ളപ്പണം വെളുപ്പിക്കാനാണെന്നും ആരോപിച്ചാണ് ഇഡി കേസെടുത്തത്. സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയുമാണ് യങ് ഇന്ത്യ ലിമിറ്റഡിന്‍റെ ഡയറക്ടർമാർ.