
ദില്ലി: മുത്തലാഖ് നിയമപ്രകാരം രജിസ്റ്റര്‍ ചെയ്ത കേസുകളുടെ വിവരങ്ങള്‍ തേടി സുപ്രീം കോടതി. മുത്തലാഖ് ചൊല്ലിയതിന് എത്ര മുസ്ലീം പുരുഷന്മാർക്കെതിരെ കേസെടുത്തിട്ടുണ്ട്, തുടര്‍നടപടികളെന്ത് തുടങ്ങിയ വിവരങ്ങള്‍ നല്‍കാന്‍ കേന്ദ്രസര്‍ക്കാരിനോട് സുപ്രീം കോടതി നിര്‍ദേശിച്ചു.
ഹൈക്കോടതികളുടെ പരിഗണനയിലുള്ള കേസുകളുടെ വിവരങ്ങളും നല്‍കണം. മുത്തലാഖ് ചൊല്ലുന്നത് ക്രിമിനല്‍ കുറ്റമാക്കിയത് ചോദ്യംചെയ്ത് കേരളത്തിൽ നിന്നുള്ള മുസ്ലീം സംഘടനകളുള്‍പ്പെടെ നല്‍കിയ ഹർജികൾ പരിഗണിക്കവെയാണ് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ചിന്‍റെ നിര്‍ദേശം.
സമാന സ്വഭാവമുള്ള കുറ്റങ്ങള്‍ ഗാര്‍ഹിക പീഡന നിയമത്തിന്‍റെ പരിധിയില്‍പ്പെടുമെന്നും മുസ്ലീം വിഭാഗത്തോടുള്ള വിവേചനമാണ് നിയമമെന്നും ഹര്‍ജിക്കാര്‍ വാദിച്ചു. ഒരു പരിഷ്കൃത വിഭാഗത്തിലും ഇത്തരമൊരു സമ്പ്രദായമില്ലെന്നും സ്ത്രീ സംരക്ഷണത്തിന് നിയമം ആവശ്യമാണെന്നുമായിരുന്നു കേന്ദ്രത്തിന്‍റെ മറുപടി.
മുത്തലാഖ് ചൊല്ലിയാലും വിവാഹമോചനമാകില്ലെന്ന് ചീഫ് ജസ്റ്റിസ് നിരീക്ഷിച്ചു. മുത്തലാഖ് നിരോധിക്കുമ്പോള്‍ അത് കുറ്റകരമാക്കാൻ കഴിയുമോ എന്നും തലാഖ് ചൊല്ലിയാല്‍ വിവാഹമോചനമാകുമോ എന്നുമാണ് ഹര്‍ജിക്കാര്‍ ചോദിക്കുന്നതെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam