കാര്‍ഷിക നിയമ ഭേദഗതി:വിദഗ്ധ സമിതിയെന്ന സുപ്രീംകോടതി നിര്‍ദേശം അംഗീകരിച്ച് കേന്ദ്ര സര്‍ക്കാര്‍

Published : Jan 11, 2021, 02:13 PM ISTUpdated : Jan 11, 2021, 02:43 PM IST
കാര്‍ഷിക നിയമ ഭേദഗതി:വിദഗ്ധ സമിതിയെന്ന സുപ്രീംകോടതി നിര്‍ദേശം അംഗീകരിച്ച് കേന്ദ്ര സര്‍ക്കാര്‍

Synopsis

സുപ്രീംകോടതിയുടെ മേല്‍നോട്ടത്തിലുള്ള ഒരു വിദഗ്ധ സമിതിയുണ്ടാക്കാമെന്നാണ് ഇന്ന് ചീഫ് ജസ്റ്റിസ് മുന്നോട്ട് വച്ച് പ്രധാന നിര്‍ദേശം. ഈ നിയമത്തെ കുറിച്ചുള്ള എല്ലാ വശങ്ങളും പഠിച്ച് എല്ലാവര്‍ക്കും പറയാനുള്ളത് കേട്ട ശേഷം വിദഗ്ധ സമിതി അഭിപ്രായം സുപ്രീംകോടതിയെ അറിയിക്കും.

ദില്ലി: കാര്‍ഷിക നിയമ ഭേദഗതിയയെ കുറിച്ച് പഠിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിക്കണമെന്ന സുപ്രീംകോടതി നിര്‍ദേശം അംഗീകരിച്ച് കേന്ദ്ര സര്‍ക്കാര്‍. നിയമഭേദഗതി സ്റ്റേ ചെയ്യുമെന്ന നിലപാടില്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ ഉറച്ച് നില്‍ക്കുകയും ചെയ്തതോടെ ഭേദഗതിയെ കുറിച്ച് പഠിക്കാന്‍ വിദഗ്ധ സമിതിയെന്ന നിര്‍ദേശം കേന്ദ്ര സര്‍ക്കാര്‍ അംഗീകരിക്കുകയായിരുന്നു.

വിദഗ്ധ സമിതിയിലേക്ക് പേര് നല്‍കാനായി ഒരു ദിവസത്തെ സമയം കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്. കര്‍ഷകരുടെ സമരത്തിലും സുപ്രീംകോടതി വ്യക്തമായ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇപ്പോള്‍ സമരം നടത്തുന്ന വേദി മാറ്റണം, മുതിര്‍ന്നവരും സ്ത്രീകളും കുട്ടികളും ഈ സമരത്തില്‍ നിന്ന് പിന്നോട്ട് പോകണം എന്നിങ്ങനെയാണ് കോടതിയുടെ നിലപാടുകള്‍. ഇക്കാര്യങ്ങള്‍ സമരക്കാരെ അറിയിക്കാന്‍ അഭിഭാഷകരെ ചുമതലപ്പെടുത്തുകയും ചെയ്തു.

സമരം ചെയ്യുന്ന കര്‍ഷകരെ ഇക്കാര്യങ്ങള്‍ അറിയിച്ച ശേഷം അവരുടെ മറുപടി അറിയിക്കാമെന്നാണ് അഭിഭാഷകര്‍ അറിയിച്ചിരിക്കുന്നത്. എന്തായാലും ഹര്‍ജികളില്‍ ഉത്തരവ് ഉണ്ടാകുമെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. ഇന്നോ നാളയോ ഉത്തരവ് ഉണ്ടാകുമെന്നാണ് ചീഫ് ജസ്റ്റിസ് പറഞ്ഞത്. ഇന്ന് ഭാഗികമായ ഒരു ഉത്തരവ് ഉണ്ടായേക്കുമെന്നും അദ്ദേഹം അറിയിച്ചു.

സുപ്രീംകോടതിയുടെ മേല്‍നോട്ടത്തിലുള്ള ഒരു വിദഗ്ധ സമിതിയുണ്ടാക്കാമെന്നാണ് ഇന്ന് ചീഫ് ജസ്റ്റിസ് മുന്നോട്ട് വച്ച് പ്രധാന നിര്‍ദേശം. ഈ നിയമത്തെ കുറിച്ചുള്ള എല്ലാ വശങ്ങളും പഠിച്ച് എല്ലാവര്‍ക്കും പറയാനുള്ളത് കേട്ട ശേഷം വിദഗ്ധ സമിതി അഭിപ്രായം സുപ്രീംകോടതിയെ അറിയിക്കും.

പിന്നീട് ഈ നിയമം പൊതുജന താത്പര്യപ്രകാരമാണോ കൊണ്ട് വന്നതെന്ന് തീരുമാനിക്കാമെന്നും സുപ്രീംകോടതി പറഞ്ഞു. സുപ്രീംകോടതിയുടെ ഈ നിര്‍ദേശത്തെ അംഗീകരിക്കുന്ന നിലപാടാണ് ഒടുവില്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. കര്‍ഷക സമരത്തിന്‍റെ പശ്ചാത്തലത്തിൽ ഒരു കൂട്ടം ഹര്‍ജികളാണ് സുപ്രീം കോടതിയുടെ പരിഗണനയ്ക്ക് വന്നത്. ഈ ഹര്‍ജികള്‍ പരിഗണിക്കുമ്പോള്‍ നിയമഭേദഗതി തൽക്കാലം നടപ്പാക്കരുതെന്ന് സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

കേന്ദ്രസര്‍ക്കാര്‍ അതിന് തയ്യാറായില്ലെങ്കിൽ നിയമ ഭേദഗതി സ്റ്റേ ചെയ്യേണ്ടി വരുമെന്നും സുപ്രീംകോടതി പറഞ്ഞു. നിയമം നടപ്പാക്കിയ കേന്ദ്ര സര്‍ക്കാര്‍ നിലപാടിൽ അതൃപ്തി പ്രകടിപ്പിച്ച കോടതി പല സംസ്ഥാനങ്ങളിൽ നിന്നും ബില്ലിനെതിരെ രംഗത്ത് വന്നതും ചൂണ്ടിക്കാട്ടി. പല സംസ്ഥാനങ്ങളും എതിർക്കുന്ന നിയമങ്ങളിൽ എന്തു കൂടിയാലോചന നടന്നു എന്നാണ് കോടതി കേന്ദ്രസര്‍ക്കാരിനോട് ചോദിച്ചത്. 

സുപ്രീംകോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബഞ്ചാണ് കേസ് പരിഗണിച്ചത്. ഇതിനകം വലിയ വിവാദമായ നിയമങ്ങൾ തൽക്കാലം നടപ്പാക്കരുതെന്ന് കോടതി ആവശ്യപ്പെട്ടു. ഇത്രയും കാലം നടത്തിയ ചര്‍ച്ചകൾ ഫലം കണ്ടിട്ടില്ല. സമരം ഇങ്ങനെ മുന്നോട്ട് കൊണ്ട് പോകാൻ കഴിയില്ലെന്ന് കോടതി നിലപാടെടുത്തു. സര്‍ക്കാരിനെതിരെ കോടതിയിൽ നിന്ന് രൂക്ഷവിമര്‍ശനം ഉയരുമ്പോഴും നിയമം നടപ്പാക്കരുതെന്ന നിലപാടുമായി മുന്നോട്ട് പോകരുതെന്ന ആവശ്യമാണ് കേന്ദ്ര സര്‍ക്കാര്‍ ഉന്നയിച്ചത്. 

മനുഷ്യാവകാശ ലംഘനമില്ലാത്തതിനാൽ സ്റ്റേ ചെയ്യരുതെന്ന് അറ്റോര്‍ണി ജനറൽ കോടതിയിൽ വാദിച്ചു. ഭരണഘടനാ ലംഘനവും നിയമത്തിലില്ല, മാത്രമല്ല  കർഷകർ ചർച്ച തുടരാമെന്ന് അറിയിച്ചിട്ടുണ്ടെന്ന് അറ്റോർണി ജനറൽ കോടതിയിൽ പറഞ്ഞു. കാർഷികനിയമഭേദഗതിക്ക് നടപടി തുടങ്ങിയത് മുൻ സർക്കാരെന്നും എജി വിശദീകരിച്ചു. പഴയ സർക്കാർ തീരുമാനിച്ചു എന്നത് ഈ സർക്കാരിനെ രക്ഷിക്കില്ലെന്നായിരുന്നു സുപ്രീം കോടതിയുടെ ഈ വാദത്തോടുള്ള മറുപടി. 

രക്തച്ചൊരിച്ചിൽ ഒഴിവാക്കാൻ എല്ലാവർക്കും ഉത്തരവാദിത്തമുണ്ടെന്നും കോടതി പറഞ്ഞു. നിയമ ഭേദഗതിക്ക് തയ്യാറാണെന്ന് സര്‍ക്കാരും നിയമഭേദഗതി പിൻവലിക്കണമെന്ന നിലപാടിൽ കര്‍ഷകരും ഉറച്ച് നിന്നാൽ എങ്ങനെ പരിഹാരം ഉണ്ടാകും എന്നാണ് കോടതിയുടെ ചോദ്യം. സമരം പിൻവലിക്കണമെന്ന് കര്‍ഷകരോട് ആവശ്യപ്പെടാനാകില്ലെന്നും കോടതി നിലപാടെടുത്തു. സമരം ചെയ്യുന്ന നാൽപ്പത്തി ഒന്ന് കര്‍ഷക സംഘടനകൾക്ക് വേണ്ടി ഹാജരായ ദുഷ്യന്ത് ദാവെ വിദഗ്ധ സമിതിയെന്ന സുപ്രീംകോടതി നിര്‍ദ്ദേശം അംഗീകരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ക്രൈസ്‌തവ ദേവാലയങ്ങളിൽ ബിജെപി നേതാവിൻ്റെ നേതൃത്വത്തിൽ സംഘടിച്ചെത്തി ആൾക്കൂട്ടം; ആക്രമണത്തിൽ ആശങ്കയോടെ മധ്യപ്രദേശിലെ ക്രൈസ്‌തവ സമൂഹം
മധ്യപ്രദേശിൽ മതപരിവർത്തനം ആരോപിച്ച് കാഴ്ചപരിമിതിയുള്ള യുവതിയെ ആക്രമിച്ച് ബിജെപി നേതാവ്; അപലപിച്ച് കോൺ​ഗ്രസ്