
ദില്ലി: സര്‍ക്കാരിന്‍റെയും പാര്‍ലമെന്‍റിന്‍റെയും അധികാരത്തില്‍ കൈകടത്തുന്നുവെന്ന ആരോപണം പരാമര്‍ശിച്ച് സുപ്രീംകോടതി. വഖഫ് ഭേദഗതിയുമായി ബന്ധപ്പെട്ട് മുർഷിദാബാദിലടക്കം നടന്ന സംഘർഷങ്ങളുടെ പശ്ചാത്തലത്തിലെ ബംഗാള്‍ കേസിനിടെ ഇക്കാര്യം പരമാര്‍ശിച്ച കോടതി, രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന ഹര്‍ജിയില്‍ എങ്ങനെ ഇടപെടാനാകുമെന്ന് ചോദിച്ചു. മുര്‍ഷിദാബാദ് കലാപത്തിന്‍റെ പശ്ചാത്തലത്തില്‍ ബംഗാളില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന ഹര്‍ജി പരിഗണിക്കുമ്പോഴാണ് പുറത്ത് ശക്തമാകുന്ന രാഷ്ട്രീയ ആക്രമണത്തെ കുറിച്ച് സുപ്രീംകോടതി പരാമര്‍ശം നടത്തിയത്.
'ബംഗാളില്‍ ഇടപെടാന്‍ കേന്ദ്രത്തിന് ഞങ്ങള്‍ നിര്‍ദ്ദേശം നല്‍കണമെന്ന് നിങ്ങള്‍ ആവശ്യപ്പെടുന്നു. എന്നാല്‍ പാര്‍ലമെന്‍റിലും എക്സിക്യൂട്ടീവിലും ഞങ്ങള്‍ കടന്നു കയറുന്നതായി ഇപ്പോള്‍ തന്നെ ആരോപണമുണ്ട്. അപ്പോള്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന ഹര്‍ജിയില്‍ എങ്ങനെ ഇടപെടാനാകും' - ബംഗാളില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് ഗവായ് പറഞ്ഞതിങ്ങനെയായിരുന്നു. പരാമര്‍ശത്തിന് പിന്നാലെ ഹര്‍ജി പരിഗണിക്കുന്നത് കോടതി നാളത്തേക്ക് മാറ്റുകയും ചെയ്തു.
ചീഫ് ജസ്റ്റിനും, സുപ്രീംകോടതിക്കുമെതിരെ നിഷികാന്ത് ദുബെക്കെതിരെ നടത്തിയ പ്രസ്താവനകള്‍ പരാമര്‍ശിച്ച അഭിഭാഷകനോട് അറ്റോര്‍ണ്ണി ജനറലിലെ സമീപിക്കാനും ജസ്റ്റിസ് ഗവായ് നിർദ്ദേശിച്ചു. നിഷികാന്ത് ദുബെക്ക് പുറമെ ഉപരാഷ്ട്രപതിക്കെതിരെ കോടതിയലക്ഷ്യ നടപടി ആവശ്യപ്പെട്ടുള്ള ഒരു കൂട്ടം ഹര്‍ജികള്‍ അറ്റോര്‍ണ്ണി ജനറലിന് മുന്‍പിലുണ്ട്. ഇതിനിടെ ഭരണഘടന സ്ഥാപനങ്ങള്‍ പരസ്പരം ബഹുമാനിക്കണമെന്ന് വിവാദത്തില്‍ ബി ജെ പി നിലപാട് വ്യക്തമാക്കി. ജുഡീഷ്യറിക്കെതിരെ യുദ്ധത്തിനില്ലെന്നാണ് പാര്‍ട്ടി നിലപാടെന്ന് ബി ജെ പി എം പിയും പാര്‍ട്ടി വക്താവുമായി സമ്പീദ് പത്ര വിശദീകരിച്ചു.
അതേസമയം ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ക്കും, നിഷികാന്ത് ദുബെ എം പിക്കുമെതിരെ നടപടി ആവശ്യപ്പെട്ട് കൂടുതല്‍ പരാതികള്‍ സുപ്രീംകോടതിയിലെത്തി. ബില്ലുകളിൽ തീരുമാനമെടുക്കാൻ രാഷ്ട്രപതിക്കടക്കം സമയപരിധി നിശ്ചയിച്ചതുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയെ വിമർശിച്ച ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകറിനെതിരെ കോടതിയലക്ഷ്യ നടപടി ആവശ്യപ്പെട്ട് അഭിഭാഷകൻ സുഭാഷ് തീക്കാടനടക്കം രംഗത്തെത്തിയിരുന്നു. ഉപരാഷ്ട്രപതിക്കെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് അറ്റോർണി ജനറലിന് കത്ത് നൽകി. കോടതി ജനാധിപത്യത്തിന് നേരെ ആണവ മിസൈലയക്കുന്നു എന്ന പ്രസ്താവന ചൂണ്ടിക്കാട്ടിയാണ് സുഭാഷ് തീക്കാടൻ നടപടി ആവശ്യപ്പെട്ട് കത്ത് നൽകിയത്.
എന്നാൽ ഉപരാഷ്ട്രപതിക്കും, നിഷികാന്ത് ദുബെ എം പിക്കുമതിരെ കോണ്‍ഗ്രസ് നിലപാട് കടുപ്പിക്കുമ്പോള്‍ ഇന്ദിര ഗാന്ധിയുടെ അഭിമുഖം പ്രചരിപ്പിച്ച് പ്രതിരോധം തീര്‍ക്കുകയാണ് ബി ജെ പി. 1978 ല്‍ ജസ്റ്റിസ് ഷാ കമ്മീഷനെതിരെ ഇന്ദിര ഗാന്ധി നടത്തിയ രൂക്ഷമായ വിമര്‍ശനമാണ് ബി ജെ പി ആയുധമാക്കുന്നത്. ഭൂതകാലം മറക്കേണ്ടെന്ന് പരാമര്‍ശിച്ചുകൊണ്ട് ഇന്ദിരയുടെ വീഡിയോയുമായാണ് ബി ജെപി നേതാക്കള്‍ കോണ്‍ഗ്രസിനെ നേരിടുന്നതും പ്രതിരോധം തീർക്കുന്നതും.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം