
ദില്ലി: മഹാരാഷ്ട്രയില്‍ ജീവനക്കാര്‍ക്ക് എതിരെയുള്ള കേസുകളില്‍ നിന്ന് സുരക്ഷ വേണമെന്നാവശ്യപ്പെട്ട് റിപ്പബ്ലിക് ടിവിയുടെ ഉടമസ്ഥരായ എആര്‍ജി ഔട്ട് ലിയര്‍ മീഡിയ പ്രൈവറ്റ് ലിമിറ്റഡ് നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള ബെഞ്ചാണ് ഹര്‍ജി തള്ളിയത്. കമ്പനിയുടെ ആവശ്യം അതിമോഹമാണെന്ന് കോടതി പ്രസ്താവിച്ചു. 'മഹാരാഷ്ട്ര പൊലീസ് ഈ കേസില്‍ നിങ്ങളുടെ ജീവനക്കാരെ അറസ്റ്റ് ചെയ്യരുതെന്നും കേസ് സിബിഐക്ക് കൈമാറരുതെന്ന് ആഗ്രഹിക്കുന്നു. ഈ ഹര്‍ജി പിന്‍വലിക്കുന്നതാണ് നിങ്ങള്‍ക്ക് നല്ലത്. നിങ്ങളുടേത് അതിമോഹമാണ്'- എആര്‍ജി അഭിഭാഷകന്‍ മിവിന്ദ് സേഥിനോട് കോടതി പറഞ്ഞു.
മഹാരാഷ്ട്ര പൊലീസ് കമ്പനിയെയും എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമിയെയും വേട്ടയാടുകയാണെന്നും അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. എന്നാല്‍ ഇത്തരം ഹര്‍ജികള്‍ പരിഗണിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. ഹര്‍ജി പിന്‍വലിക്കാന്‍ അഭിഭാഷകന് കോടതി അനുമതി നല്‍കി. റിപ്പബ്ലിക് ചാനല്‍ ജീവനക്കാര്‍ക്കെതിരെയുള്ള എഫ്‌ഐആറുകള്‍ റദ്ദാക്കണമെന്നും കേസ് സിബിഐക്ക് കൈമാറരുതെന്നുമാണ് കമ്പനി ആവശ്യപ്പെട്ടിരുന്നത്. ചാനല്‍ റേറ്റിംഗില്‍ കൃത്രിമം കാണിച്ചെന്നാരോപിച്ചാണ് മുംബൈ പൊലീസ് കേസെടുത്തത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam