
ദില്ലി: മുൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിക്കെതിരെ ലൈംഗിക ആരോപണം ഉന്നയിച്ച യുവതിക്ക് സുപ്രീംകോടതിയിൽ പുനർനിയമനം. യുവതിയെ പിരിച്ചുവിട്ട ഉത്തരവ് റദ്ദാക്കി, പഴയ ജോലിയിൽ തിരിച്ചെടുത്തു. ഇവര്‍ക്ക് ജോലി നഷ്ടമായ കാലയളവിലെ ശമ്പളവും ആനുകൂല്യങ്ങളും നല്‍കിക്കൊണ്ടാണ് ജോലിയില്‍ പുനര്‍നിയമിച്ചത്. എന്നാല്‍ ജോലിയിൽ പ്രവേശിച്ച ഉടൻ യുവതി അവധിയിൽ പ്രവേശിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.
രഞ്ജൻ ഗൊഗോയിക്കെതിരായ ലൈംഗിക ആരോപണം; യുവതിക്ക് സുപ്രീംകോടതിയിൽ പുനർനിയമനം
2018 ലാണ് യുവതി ജസ്റ്റിസ് രഞ്ജൻ ഗൊഗോയിക്കെതിരെ ലൈംഗിക പീഡന പരാതി നൽകിയത്. തൊട്ടുപിന്നാലെ ഇവരെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു. പരാതി ജസ്റ്റിസ് എസ് എ ബോബ്‍ഡെ അധ്യക്ഷനായ സമിതി അന്വേഷിക്കുകയും തള്ളുകയും ചെയ്തു. മുൻ കോടതി ജീവനക്കാരി കൂടിയായ യുവതി ഉന്നയിച്ച ആരോപണങ്ങളിൽ കഴമ്പില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി തള്ളിയത്. അന്വേഷണത്തിൽ ജസ്റ്റിസ് ഗൊഗോയിക്ക് അന്വേഷണ സമിതി ക്ലീന്‍ ചിറ്റും നൽകി.
എന്നാല്‍ ഏറെ ചര്‍ച്ചയായ കേസിന്‍റെ അന്വേഷണ റിപ്പോർട്ട് ഇതുവരെ പുറത്തുവിട്ടിട്ടില്ല. ചീഫ് ജസ്റ്റിസിനെതിരെ പരാതി നല്‍കിയതിനെത്തുടര്‍ന്ന് യുവതിക്കെതിരെ വലിയ വിവാദങ്ങളുയര്‍ന്നു. യുവതിയുടെ പരാതിക്ക് പിന്നില്‍ ഗൂഢാലോചനയെന്നും വ്യാജപരാതിയാണെന്നുമുള്ള വ്യാഖ്യാനങ്ങളുണ്ടായി. യുവതി പരാതി നൽകിയതിന് പിന്നാലെ ദില്ലി പൊലീസിൽ ഉണ്ടായിരുന്ന രണ്ട് സഹോദരങ്ങളെ സസ്പെന്റ് ചെയ്തിരുന്നു. എന്നാല്‍ രണ്ട് മാസം മുമ്പ് അവരുടേയും സസ്പെൻഷൻ പിൻവലിച്ചു.
ലൈംഗികാരോപണം; സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് ക്ലീൻ ചിറ്റ്
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam