അലഹബാദിന്റെ പേര് മാറ്റം; യോഗി സർക്കാരിന് സുപ്രീം കോടതിയുടെ നോട്ടീസ്

By Web TeamFirst Published Jan 20, 2020, 2:35 PM IST
Highlights

കേന്ദ്രസർക്കാരിന്റെ അധികാരത്തിന് കീഴിലുള്ള റെയിൽവേ സ്റ്റേഷൻ, കേന്ദ്ര സർവകലാശാലകൾ, കേന്ദ്ര സർക്കാർ സ്ഥാപാനങ്ങൾ എന്നിവയുടെ പേര് മാറ്റാൻ സംസ്ഥാന സർക്കാരിന് അധികാരമില്ലെന്ന് ഹർജിയിൽ വ്യക്തമാക്കുന്നുണ്ട്. 

ന്യൂഡൽഹി: അലഹാബാദിന്റെ പേര് പ്രയാഗ്രാജ് എന്നാക്കി മാറ്റിയതിൽ ഉത്തർപ്രദേശ് സർക്കാറിന് സുപ്രീം കോടതി നോട്ടീസ് അയച്ചു. അലഹബാദ് ഹെറിറ്റേജ് സൊസൈറ്റി സമർപ്പിച്ച പൊതുതാൽപര്യ ഹർജിയുടെ അടിസ്ഥാനത്തിലാണ് സുപ്രീംകോടതി നോട്ടീസ് അയച്ചിരിക്കുന്നത്. ഹർജിയിൽ പേര് മാറ്റിയതിന്റെ സാധുത ചോദ്യം ചെയ്തിട്ടുണ്ട്. കേന്ദ്രസർക്കാരിന്റെ അധികാരത്തിന് കീഴിലുള്ള റെയിൽവേ സ്റ്റേഷൻ, കേന്ദ്ര സർവകലാശാലകൾ, കേന്ദ്ര സർക്കാർ സ്ഥാപാനങ്ങൾ എന്നിവയുടെ പേര് മാറ്റാൻ സംസ്ഥാന സർക്കാരിന് അധികാരമില്ലെന്ന് ഹർജിയിൽ വ്യക്തമാക്കുന്നുണ്ട്. 

ഇക്കാര്യത്തിൽ സർക്കാരിന്റെ വിശദീകരണം തേടിയാണ് സുപ്രീം കോടതി നോട്ടീസ് അയച്ചിരിക്കുന്നത്. ചീഫ് ജസ്റ്റിസ് എസ്‌എ ബോബ്ഡെ, ജസ്റ്റിസുമാരായ ബി ആർ ഗവായി, സൂര്യ കാന്ത് എന്നിവരടങ്ങിയ ബെഞ്ചാണ് സംസ്ഥാനത്തിന് നോട്ടീസ് നൽകിയിരിക്കുന്നത്. ചരിത്രപ്രധാന്യമുള്ള അലഹബാദ് നഗരത്തിന്റെ പേര് മാറ്റിയ യോഗി ആദിത്യനാഥ് സർക്കാറിന്റെ നടപടിക്കെതിരെ വൻ വിമർശനവും വ്യാപക പ്രതിഷേധവും ഉയർന്നിരുന്നു. കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷപാർട്ടികൾ തീരുമാനത്തെ രൂക്ഷഭാഷയിൽ വിമർശിച്ചിരുന്നു. 1575-ൽ അക്ബറാണ് പ്രയാഗ് എന്ന നഗരത്തിന്‍റെ പേര് 'ഇലഹാബാദ്' അഥവാ 'ദൈവത്തിന്‍റെ നഗരം' എന്ന് മാറ്റിയത്. 

click me!