
ദില്ലി: ജഗ്ഗി വാസുദേവിന്‍റെ ഇഷാ ഫൌണ്ടേഷനിലെ തമിഴ്നാട് പൊലീസിന്‍റെ പരിശോധന തടഞ്ഞു സുപ്രീംകോടതി. ആശ്രമത്തിൽ തന്‍റെ പെൺമക്കളെ അനധികൃതമായി തടങ്കലിലാക്കിയെന്ന് കാട്ടി കോയമ്പത്തൂർ സ്വദേശിയായ മുൻ പ്രൊഫസർ സമർപ്പിച്ച ഹെബിയസ് കോർപ്പസ് ഹർജി മദ്രാസ് ഹൈക്കോടതിയിൽ നിന്ന് സുപ്രീംകോടതിയിലേക്ക് മാറ്റി. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റെയാണ് ഉത്തരവ്.
ഹർജിയിൽ പരാമർശിക്കുന്ന രണ്ട് സ്ത്രീകളുടെ മൊഴികൾ ചേംബറിൽ വീഡിയോ കോൺഫറൻസിംഗിലൂടെ ചീഫ് ജസ്റ്റിസ് രേഖപ്പെടുത്തി. 30 വർഷമായി ആശ്രമത്തിൽ കഴിയുകയാണെന്നും ആരും തടഞ്ഞുവെച്ചിട്ടില്ലെന്നും ഇരുവരും മൊഴി നൽകി. തുടർന്നാണ് പൊലീസ് നടപടി കോടതി തടഞ്ഞത്. ഹൈക്കോടതിയിൽ നിന്ന് തൽസ്ഥിതി റിപ്പോർട്ടും ചീഫ് ജസ്റ്റിസ് തേടി.
മദ്രാസ് ഹൈക്കോടതിയുടെ നിർദേശ പ്രകാരമാണ് പൊലീസ് പരിശോധന നടത്തിയത്. തന്‍റെ രണ്ട് പെൺമക്കൾ യോഗ സെന്ററിൽ അടിമകളായി ജീവിക്കുന്നുവെന്ന കോയമ്പത്തൂർ സ്വദേശിയുടെ പരാതിക്ക് പിന്നാലെയാണ് പരിശോധന നടന്നത്.
കോയമ്പത്തൂർ സ്വദേശിയായ മുൻ പ്രൊഫസർ സമർപ്പിച്ച ഹെബിയസ് കോർപ്പസ് ഹർജിയില്‍ സദ്ഗുരു ജഗ്ഗി വാസുദേവിനോട് ചില ചോദ്യങ്ങള്‍ ഹൈക്കോടതി ചോദിച്ചിരുന്നു. സ്വന്തം മകൾക്ക് വിവാഹ ജീവിതവും സുരക്ഷിത ഭാവിയും ഉറപ്പ് വരുത്തിയ ഇഷ ഫൗണ്ടേഷന്‍റെ സ്ഥാപകനായ ജഗ്ഗി വാസുദേവ് എന്തിനാണ് മറ്റ് യുവതികളെ സന്യാസത്തിന് നിർബന്ധിക്കുന്നതെന്നായിരുന്നു മദ്രാസ് ഹൈക്കോടതി ചോദ്യം ഉന്നയിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam