
ദില്ലി: വധശ്രമക്കേസിൽ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന്‍റെ ശിക്ഷവിധി സ്റ്റേ ചെയ്ത് ഹൈക്കോടതി നടപടി വിശദമായി പരിശോധിക്കാൻ സുപ്രീംകോടതി. അപൂർവ്വമായ സാഹചര്യങ്ങളിലെ ശിക്ഷവിധി സ്റ്റേ ചെയ്യാറൊള്ളൂ എന്ന് ജസ്റ്റിസ് കെ.എം ജോസഫ് നീരീക്ഷിച്ചു. ജനപ്രതിനിധികൾക്ക് സാധാരണ പൗരന്മാർക്കുള്ള അവകാശം മാത്രമേയുള്ളു എന്ന് ജസ്റ്റിസ് ബി വി നാഗരത്ന വാദത്തിനിടെ പറഞ്ഞു.
ഹർജി അടുത്തമാസം 24 ലേക്ക് മാറ്റിയ കോടതി കേസിലെ പ്രസക്തമായ എല്ലാ സാക്ഷിമൊഴികളും ഹാജരാക്കാൻ ലക്ഷദ്വീപ് ഭരണകൂടത്തിന് നിർദ്ദേശം നൽകി. ലോക്സാ സീറ്റ് ഒഴിഞ്ഞ് കിടക്കുന്നതും പിന്നീട് തെരഞ്ഞെടുപ്പ് നടത്തുന്നത് ഖജനാവിന് നഷ്ടമുണ്ടാക്കുമെന്ന് നീരീക്ഷിച്ചു കൊണ്ട് ഹൈക്കോടതി വിധി സ്റ്റേ ചെയ്യുന്നത് അപൂർവ്വമായ കാര്യമാണെന്ന് ലക്ഷദ്വീപ് ഭരണകൂടത്തിനായി ഹാജരായ എഎസ് ജി കെ എം നടരാജ് വാദിച്ചു. ഫൈസലിനെതിരായ കുറ്റം ഗുരുതരമാണെന്ന് കോടതി വാക്കാൽ നീരീക്ഷിച്ചു. വധശ്രമക്കേസിൽ ഫൈസൽ കുറ്റക്കാരനാണെന്ന വിധിയും ശിക്ഷയും കേരള ഹൈക്കോടതി നേരത്തെ സ്റ്റേ ചെയ്തിരുന്നു. ഇതിനെതിരെ ലക്ഷദ്വീപ് ഭരണകൂടമാണ് സുപ്രീംകോടതിയെ സമീപിച്ചത്.
Also Read: ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
അതിനിടെ, മുഹമ്മദ് ഫൈസലിന്‍റെ അയോഗ്യത പിൻവലിച്ചു. ഇക്കാര്യം വ്യക്തമാക്കി ലോക്സഭ സെക്രട്ടറിയേറ്റ് ഇന്ന് രാവിലെ അടിയന്തര ഉത്തരവിറക്കി. വധശ്രമക്കേസില്‍ ലക്ഷദ്വീപ് കോടതി ശിക്ഷിച്ചതിനെ തുടര്‍ന്നായിരുന്നു മുഹമ്മദ് ഫൈസലിനെ ലോക്‌സഭാ സെക്രട്ടറിയേറ്റ് അയോഗ്യനാക്കിയത്. എന്നാല്‍, ഇതിന് പിന്നാലെ കുറ്റക്കാരനെന്ന വിധിയും ശിക്ഷയും ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. ജനുവരിയില്‍ ഹൈക്കോടതി ശിക്ഷാവിധി തടഞ്ഞിരുന്നെങ്കിലും എംപി സ്ഥാനത്ത് നിന്നുള്ള അയോഗ്യത ഇതുവരെ നീക്കിയിരുന്നില്ല. തുടര്‍ന്ന് ഫൈസല്‍ സുപ്രീംകോടതിയെ സമീപിച്ചു. കേസ് ഇന്ന് പരിഗണിക്കാനിരിക്കെ രാവിലെയാണ് ലോക്‌സഭാ സെക്രട്ടറിയേറ്റ് അയോഗ്യത പിന്‍വലിച്ച് ഉത്തരവിറക്കിയത്. കോടതികളില്‍ നിന്ന് തുടര്‍ നടപടികള്‍ ഉണ്ടാകുന്നതുവരെ അയോഗ്യത പിന്‍വലിക്കുന്നു എന്നാണ് ഉത്തരവില്‍ പറഞ്ഞിരിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam