ഇഡിയെ കൂട്ടിലടക്കില്ല, അധികാരങ്ങള്‍ ശരിവച്ച് സുപ്രീംകോടതി ഹര്‍ജികള്‍ തള്ളി

By Web TeamFirst Published Jul 27, 2022, 11:18 AM IST
Highlights

അറസ്റ്റിനും പരിശോധനക്കും സ്വത്ത് കണ്ടുകെട്ടാനും അധികാരം, ജാമ്യത്തിനുള്ള കര്‍ശനവ്യവസ്ഥ ഭരണഘടനപരമെന്നും കോടതി

ദില്ലി: കേന്ദ്രസര്‍ക്കാര്‍ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കായി ദുരുപയോഗം ചെയ്യുന്നുവെന്ന ആക്ഷേപങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കുമിടെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ വിശാലമായ അധികാരങ്ങള്‍ ശരിവച്ച് സുപ്രീംകോടതി. എന്‍ഫോഴ്സ്മെന്‍റ് പ്രഥമവിവര റിപ്പോര്‍ട്ട്  മുഴുവനായി പ്രതിക്ക് നൽകേണ്ട സാഹചര്യമില്ല. തടവിലിട്ടാല്‍ പ്രതിക്ക് ആവശ്യമെങ്കില്‍  കോടതി വഴി വാങ്ങാം.

ഇതിലെ കാര്യങ്ങൾ ധരിപ്പിച്ചാൽ മതിയാകും. അറസ്റ്റിനും പരിശോധനക്കും സ്വത്ത് കണ്ടുകെട്ടാനും അധികാരമുണ്ട്. ജാമ്യത്തിനുള്ള കര്‍ശനവ്യവസ്ഥ ഭരണഘടനപരമെന്നും കോടതി വ്യക്തമാക്കി. ഇഡി കേസിൽ വിചാരണ മാറ്റണമെന്ന ഹർജികൾ ഹൈക്കോടതിയിലേക്ക് മാറ്റാനും സുപ്രിം കോടതി നിർദ്ദേശം നല്‍കി. ജാമ്യപേക്ഷകൾ നൽകിയവർ അതത് കോടതികളെ സമീപിക്കണം. 

കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം ഇഡിയുടെ (enforcement directorate) അറസ്റ്റ് (arrest), കണ്ടുകെട്ടൽ, ഉൾപ്പെടുള്ള നടപടികൾ ചോദ്യം ചെയ്തുള്ള ഹർജികളിലാണ് സുപ്രീം കോടതി(supreme court) ഇന്ന് വിധി പറഞ്ഞത്. കാർത്തി ചിദംബരവും മഹാരാഷ്ട്ര മുൻ മന്ത്രിയും എൻസിപി നേതാവുമായ അനിൽ ദേശ്മുഖും അടക്കം സമർപ്പിച്ച 242 ഹർജികളിലാണ് കോടതിയുടെ സുപ്രധാന വിധി. ഇഡിക്ക് വിശാല അധികാരം നൽകുന്ന വ്യവസ്ഥകളെ ചോദ്യം ചെയ്തായിരുന്നു ഹർജികൾ.

ജസ്റ്റിസ് എ എം ഖാൻവിൽക്കർ, ജസ്റ്റിസ് ദിനേശ് മഹേശ്വരി,ജസ്റ്റിസ് സി.ടി രവികുമാർ എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പറഞ്ഞത്. ഈ നിയമത്തിന്‍റെ പരിധിയിൽ വരുന്ന കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്നതിൽ ഇഡിക്ക് ലഭ്യമായ വിപുലമായ അധികാരങ്ങൾ ഭരണഘടന നൽകുന്ന മൗലികാവകാശങ്ങളുടെ ലംഘനമാണെന്നായിരുന്നു ഹർജിക്കാരുടെ വാദം.കർശനമായ ജാമ്യ വ്യവസ്ഥകൾ, അറസ്റ്റിന്റെ കാരണങ്ങൾ റിപ്പോർട്ട് ചെയ്യാതിരിക്കൽ, ECIR പകർപ്പ് ഇല്ലാതെ ആളുകളുടെ അറസ്റ്റ് അടക്കമുളള വ്യവസ്ഥകളാണ് ഹർജികളിൽ ചോദ്യം ചെയ്തത്.

 

സോണിയ ഗാന്ധിയെ ഇഡി ഇന്നും ചോദ്യം ചെയ്യും

നാഷണല്‍ ഹെറാള്‍ഡ് കേസില്‍ സോണിയാഗാന്ധിയെ ഇന്ന് വീണ്ടും ഇഡി ചോദ്യം ചെയ്യും. ഏഴ് മണിക്കൂറിലേറെ നേരമാണ് ഇന്നലെ ചോദ്യം ചെയ്തത്. രണ്ട് ദിവസങ്ങളിലായി 55 ചോദ്യങ്ങൾ സോണിയയോട് ചോദിച്ചു. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് രാഹുല്‍ഗാന്ധിയോട് ചോദിച്ച അതേ ചോദ്യങ്ങളാണ് സോണിയയോടും ചോദിച്ചത്. മറുപടി തൃപ്തികരമല്ലാത്ത സാഹചര്യത്തിലാണ് ഇന്ന് വീണ്ടും വിളിപ്പിക്കുന്നതെന്നാണ് സൂചന. സോണിയയെ ഇഡി ചോദ്യം ചെയ്യുമ്പോള്‍ എ ഐ സി സി ആസ്ഥാനം കേന്ദ്രീകരിച്ച് പ്രതിഷേധിക്കാനാണ് കോണ്‍ഗ്രസിന്‍റെ തീരുമാനം. അന്വേഷണ ഏജന്‍സിയെ കേന്ദ്രം ദുരുപയോഗം ചെയ്യുന്നുവെന്നാരോപിച്ച് പാര്‍ലമന്‍റില്‍ അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കും. ചര്‍ച്ചക്ക് തയ്യാറായില്ലെങ്കില്‍ പാര്‍ലമെന്‍റിലും പ്രതിഷേധിക്കാനാണ് തീരുമാനം

click me!