തബ്രിസ് അന്‍സാരിയുടെ ഹൃദയാഘാതത്തിന് കാരണം തലയോട്ടിക്കേറ്റ ഗുരുതര പരിക്കാകാമെന്ന്; പുതിയ മെഡിക്കല്‍ റിപ്പോര്‍ട്ട് പുറത്ത്

By Web TeamFirst Published Sep 13, 2019, 4:57 PM IST
Highlights

തലയോട്ടിക്ക് ക്ഷതമേറ്റതും ഹൃദയത്തില്‍ രക്തം കട്ടപിടിച്ചതും മറ്റ് പരിക്കുകളും ഹൃദയാഘാതത്തിന് കാരണമായിട്ടുണ്ടാകാമെന്നാണ് മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്

റാഞ്ചി: ആള്‍ക്കൂട്ട ആക്രമണത്തെ തുടര്‍ന്ന് പരിക്കേറ്റ തബ്രിസ് അന്‍സാരിയുടെ തലയോട്ടിക്ക് ഗുരുതര പരിക്കേറ്റെന്നും ഇതാകാം ഹൃദയാഘാതത്തിന് കാരണമായതെന്നും പുതിയ മെഡിക്കല്‍ റിപ്പോര്‍ട്ട്. തലയോട്ടിക്ക് പുറമെ, അന്‍സാരിയുടെ ശരീരത്തില്‍ നിരവധി പരിക്കേറ്റെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ജാംഷഡ്പുര്‍ എംജിഎം മെഡിക്കല്‍ കോളജിലെ അഞ്ച് ഡിപ്പാര്‍ട്ട്മെന്‍റ് തലവന്മാര്‍ ഒപ്പിട്ട റിപ്പോര്‍ട്ടാണ് പുറത്തുവന്നത്. തലയോട്ടിക്ക് ക്ഷതമേറ്റതും ഹൃദയത്തില്‍ രക്തം കട്ടപിടിച്ചതും മറ്റ് പരിക്കുകളുമാണ് ഹൃദയാഘാതത്തിന് കാരണമായേക്കാമെന്നും മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. കാഠിന്യമേറിയ വസ്തു കൊണ്ടാണ് അന്‍സാരിയുടെ തലയോട്ടിക്ക് ക്ഷതമേല്‍പ്പിച്ചതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. തലയോട്ടിയില്‍ രക്തം കട്ടപിടിക്കുകയും തലച്ചോറില്‍ ബ്ലീഡിംഗ് ഉണ്ടാകുകയും ചെയ്തിട്ടുണ്ട്. 

തലയോട്ടിക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ടെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ തന്നെ വ്യക്തമാക്കുന്നുണ്ടെന്ന് സീനിയര്‍ ഡോക്ടര്‍ പറഞ്ഞു. ശരീരത്തിനേറ്റ മാരക പരിക്കുകളാകാം ഹൃദയാഘാതത്തിലേക്ക് നയിച്ചതെന്നും അദ്ദേഹം പറഞ്ഞു. തബ്രിസ് അന്‍സാരി വിഷം കഴിച്ചെന്ന ആരോപണവും ഡോക്ടര്‍മാര്‍ തള്ളി. ആശുപത്രിയില്‍ തബ്രിസ് അന്‍സാരിക്ക് തലയോട്ടിക്ക് പരിക്കേറ്റതിന് ചികിത്സ നല്‍കിയിരുന്നില്ല. പോസ്റ്റ്‍മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് തലക്ക് പരിക്കേറ്റത് വ്യക്തമായത്. കാലിന് വേദനയുണ്ടെന്ന് മാത്രമാണ് അന്‍സാരി പറഞ്ഞതെന്ന് പൊലീസും ഡോക്ടര്‍മാരും പറഞ്ഞു. 

തബ്രിസ് അന്‍സാരിയുടെ മരണകാരണം ഹൃദയാഘാതമാണെന്ന് പോസ്റ്റ്‍മോര്‍ട്ടം റിപ്പോര്‍ട്ടിനെ തുടര്‍ന്ന് പ്രതികള്‍ക്കെതിരെ പൊലീസ് കൊലക്കുറ്റം ചുമത്തിയിരുന്നില്ല. മനപൂര്‍വമല്ലാത്ത കൊലക്കുറ്റമാണ് പ്രതികള്‍ക്കെതിരെ ചുമത്തിയത്. ജൂണ്‍ 18നാണ് 24കാനായ തബ്രിസ് അന്‍സാരി ആള്‍ക്കൂട്ട മര്‍ദ്ദനമേറ്റ് കൊല്ലപ്പെടുന്നത്. ബൈക്ക് മോഷ്ടിച്ചെന്നാരോപിച്ച് പിടികൂടിയ സംഘം നിര്‍ബന്ധിച്ച് ജയ് ശ്രീറാം വിളിപ്പിക്കുകയും ക്രൂരമായി മര്‍ദ്ദിക്കുകയുമായിരുന്നു. കേസില്‍ പൊലീസും ഡോക്ടര്‍മാരും അലംഭാവം കാട്ടിയെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു. 12 പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 

click me!