മലക്കം മറിഞ്ഞ് പാക് പ്രധാനമന്ത്രി; കശ്മീരിന്‍റെ പ്രത്യേക അധികാരം പുനഃസ്ഥാപിച്ചാല്‍ മാത്രം ഇന്ത്യയുമായി ചര്‍ച്ച

By Web TeamFirst Published Jan 17, 2023, 3:07 PM IST
Highlights

കശ്മീർ അടക്കമുള്ള വിഷയങ്ങളിൽ ഇന്ത്യ ചർച്ചയ്ക്ക് തയ്യാറാവണമെന്ന പ്രസ്താവനയിലാണ് വിശദീകരണകുറിപ്പ് പുറത്തിറക്കിയത്. ഷഹബാസ്  ഷെരീഫിന്‍റെ പ്രസ്താവനക്കെതിരെ ഇമ്രാന്‍ ഖാന്‍റെ പാര്‍ട്ടി രംഗത്ത് വന്നിരുന്നു. 

ദില്ലി: കശ്മീര്‍ അടക്കമുള്ള വിഷയങ്ങളില്‍ ഇന്ത്യ ചർച്ചയ്ക്ക് തയ്യാറാവണമെന്ന അഭ്യർത്ഥനയില്‍ മലക്കം മറിഞ്ഞ്  പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് രംഗത്ത്. കശ്മീരിന്‍റെ പ്രത്യേക അധികാരം പുനസ്ഥാപിച്ചാല്‍ മാത്രം ഇന്ത്യയുമായി ചര്‍ച്ചയെന്ന്  വിശദീകരണകുറിപ്പ് പുറത്തിറക്കി. ചര്‍ച്ചക്ക് തയ്യാറെന്ന പ്രസ്താവനക്കെതിരെ ഇമ്രാന്‍ ഖാന്‍റെ പാര്‍ട്ടി രംഗത്ത് വന്നിരുന്നു. ഈ സാഹചര്യത്തിലാണ് ചര്‍ച്ചക്ക് വ്യവസ്ഥ മുന്നോട്ട് വച്ച് പാക് പ്രധാനമന്ത്രി  വീണ്ടും രംഗത്ത് വന്നത്. 

അൽ അറബിയെ ചാനലിന് നൽകിയ അഭിമുഖത്തിലാണ് പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ശരീഫ് ഇന്ത്യയുമായി ചര്‍ച്ചക്ക് താതപര്യം പ്രകടിപ്പിച്ചത്.പ്രളയക്കെടുതിയും സാമ്പത്തിക തകർച്ചയും ആഭ്യന്തര സംഘർഷങ്ങളും പാകിസ്‌ഥാനെ അടിമുടി ഉലയ്ക്കുമ്പോഴാണ് ഷഹബാസ് ഷെരീഫ്  സമാധാന അഭ്യർത്ഥന  മുന്നോട്ട് വച്ചത്. ഇരു രാജ്യങ്ങളും അയൽക്കാരാണ്. എന്നും അടുത്തടുത്ത് കഴിയേണ്ടവർ. കലഹമല്ല, വികസനമാണ് വേണ്ടത്- വിശദീകരണകുറിപ്പില്‍ പറയുന്നു.

പണവും സംവിധാനങ്ങളും പാഴാകാൻ മാത്രമേ സംഘർഷം ഉപകരിക്കൂ. പാകിസ്ഥാനും ഇന്ത്യയുമായി മൂന്നു തവണ യുദ്ധം ഉണ്ടായി. ദുരന്തവും പട്ടിണിയും മാത്രമാണ് യുദ്ധംകൊണ്ട് ഉണ്ടായത്.യുദ്ധങ്ങളിൽനിന്ന് പാകിസ്ഥാൻ പാഠം പഠിച്ചു. ആണവായുധ ശക്തിയുള്ള രണ്ടു രാജ്യങ്ങൾ തമ്മിൽ ഒരു സംഘർഷം ഉണ്ടായാൽ എന്താകും സംഭവിക്കുക? ഇതായിരുന്നു പാക് പ്രധാനമന്ത്രിയുടെ വാക്കുകള്‍. എന്നാല്‍ ഇതിനെതിരെ പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് പ്രസ്താവന തിരുത്തി അദ്ദേഹം വിശദീകരണകുറിപ്പ് പുറത്തിറക്കിയത്

കനത്ത സാമ്പത്തിക തകർച്ചയിലാണ് പാകിസ്ഥാൻ. അഫ്ഘാൻ അതിർത്തിയിൽ അടുത്തിടെ ശക്തമായ ഭീകര സംഘങ്ങൾ ഒട്ടനവധി പാക് സൈനികരെ കൊലപ്പെടുത്തിയിരുന്നു. പാക് രാഷ്ട്രീയം ആടിയുലയുകയുമാണ്.ഭീകരതയ്ക്കുള്ള പരസ്യ പിന്തുരുന്ന അവസാനിപ്പിക്കാതെ പാക്കിസ്ഥാനുമായി ചർച്ചയ്ക്ക് ഇല്ലെന്ന നിലപാട് പലവട്ടം ഇന്ത്യ അവർത്തിച്ചിട്ടുണ്ട്. കശ്മീർ ആഭ്യന്തര വിഷയം ആണെന്നും മൂന്നാം കക്ഷിയെ ഉൾപ്പെടുത്തി ചർച്ചകൾ സാധ്യമല്ലെന്നും ഇന്ത്യ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.

click me!