
ചെന്നൈ: തമിഴ്നാട്ടിലെ ജോലി സമയം മാറ്റുന്നതിനായി സ്റ്റാലിൻ സർക്കാർ കൊണ്ടുവന്ന ബില്ലിന് തിരിച്ചടി. ജോലിസമയം 12 മണിക്കൂർ ആയി ഉയർത്താനുള്ള നീക്കമാണ് സ്റ്റാലിൻ സർക്കാർ നടത്തിയത്. ജോലി സമയം 12 മണിക്കൂർ ആകുമ്പോൾ നാല് ദിവസം ജോലിയും മൂന്ന് ദിവസം അവധിയും എന്തായിരുന്നു സർക്കാർ പ്രഖ്യാപനം. എന്നാൽ സ്റ്റാലിൻ സർക്കാർ പ്രതീക്ഷിച്ചതിലും വലിയ പ്രതിഷേധമാണ് ഉണ്ടായത്. മുന്നണിയിൽ നിന്നടക്കം കടുത്ത പ്രതിഷേധം ഉയർന്നു. ഇതോടെ ബില്ല് പിൻവലിക്കാൻ സർക്കാർ തീരുമാനിക്കുകയായിരുന്നു. മുന്നണിയിൽ നിന്ന് അടക്കം കടുത്ത പ്രതിഷേധം ഉയർന്നതിന് പിന്നാലെയാണ് തീരുമാനമെന്ന് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. ജോലി സമയത്തിൽ പരിഷ്കരണം നടത്തുന്നത് സംബന്ധിച്ച ബില്ല് കഴിഞ്ഞ ദിവസമാണ് നിയമസഭ പാസാക്കിയത്. ഈ ബില്ലാണ് സർക്കാർ ഇന്ന് പിൻവലിച്ചത്.
അത്യപൂർവ്വ സമരം, സ്കൂൾ ലീഡറുടെ ഒറ്റയാൾ പോരാട്ടം, ഒപ്പം പ്ലക്കാർഡും; ആവശ്യം ഒന്നേ ഒന്ന്! വാഴക്കുല
അതേസമയം തമിഴ്നാട്ടിൽ നിന്ന് ഇന്ന് പുറത്തുവന്ന മറ്റൊരു വാർത്ത പ്രമുഖ റിയൽ എസ്റ്റേറ്റ് കമ്പനിയായ ജി സ്ക്വയർ റിലേഷൻസിൽ ആദായ നികുതി വിഭാഗം പരിശോധന നടത്തി എന്നതാണ്. ചെന്നെയും കോയമ്പത്തൂരുമടക്കം അമ്പതോളം സ്ഥലങ്ങളിലാണ് പരിശോധന നടന്നത്. തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ കുടുബത്തിന് ബിനാമി നിക്ഷേപമുള്ള സ്ഥാപനമാണ് ഇതെന്ന് ബി ജെ പി തമിഴ്നാട് അധ്യക്ഷൻ കെ അണ്ണാമലൈ ആരോപിച്ചിരുന്നു. എം കെ സ്റ്റാലിന്‍റെ മരുമകൻ ശബരീശന്‍റെ ഓഡിറ്ററുടെ വീട്ടിലും റെയ്ഡ് നടന്നു. മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍റെ മകനും കായിക മന്ത്രിയുമായ ഉദയനിധി സ്റ്റാലിനും സ്റ്റാലിന്‍റെ മരുമകൻ ശബരീശനും കഴിഞ്ഞ വർഷം വരവിൽ കൂടുതൽ സ്വത്ത് സമ്പാദിച്ചുവെന്നും അണ്ണാമലൈ നേരത്തെ ആരോപിച്ചിരുന്നു. ധനമന്ത്രി പളനിവേൽ ത്യാഗരാജൻ ഇത് സംബന്ധിച്ച് പറയുന്നതായി അവകാശപ്പെടുന്ന ടെലഫോൺ സംഭാഷണവും അണ്ണാമലൈ പുറത്തുവിട്ടിരുന്നു. ധനമന്ത്രിയും ഒരു മാധ്യമപ്രവർത്തകനും തമ്മിലുള്ള സംഭാഷണമാണ് ഇതെന്നാണ് അണ്ണാമലൈയുടെ അവകാശവാദം. ഡി എം കെ ഫയൽസ് എന്ന പേരിൽ മുഖ്യമന്ത്രി സ്റ്റാലിനടക്കമുള്ള ഡി എം കെ നേതാക്കൾക്കെതിരെ നിരവധി അഴിമതി ആരോപണങ്ങളാണ് അണ്ണാമലൈ ഉന്നയിച്ചത്.