ജാർഖണ്ഡിൽ ജെപിഎസ്‌സി, ജെഎസ്എസ്‌സി പരീക്ഷാ ക്രമക്കേടുകൾക്കെതിരെ വിദ്യാർഥികൾ നടത്തുന്ന സമരം 14 ദിവസം പിന്നിട്ടു. സമരക്കാരുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി സംസാരിച്ചു

റാഞ്ചി: ജാർഖണ്ഡിൽ വിദ്യാർഥി പ്രക്ഷോഭം ശക്തമാകുന്നു. ജെ പി എസ് സി, ജെ എസ് എസ് സി നിയമന പരീക്ഷകളിലെ ക്രമക്കേടുകൾ ആരോപിച്ച് വിദ്യാർഥികളും ഉദ്യോഗാർഥികളും നടത്തുന്ന സമരം 14ആം ദിവസവും തുടരുകയാണ്. ഇതിനിടെ സമരക്കാരുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി സംസാരിച്ചു. സർക്കാരുമായുള്ള ചർച്ചയ്ക്ക് 11 അംഗ സമിതിയെ സമരക്കാർ നിയോഗിച്ചു

റാഞ്ചിയിലെ ജയ്പാൽ സിംഗ് മുണ്ട സ്റ്റേഡിയത്തിലെ ജെ പി എസ് സി - ജെ എസ് എസ് സി റിഫോം മാർച്ചിന്‍റെ നേതൃത്വത്തിൽ വിദ്യാർഥികളുടെ പ്രതിഷേധം രണ്ട് ആഴ്ച്ച പിന്നിടുകയാണ്. 14-ാം ജെ പി എസ് സി സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷ റദ്ദാക്കുക, പരീക്ഷാ ക്രമക്കേടുകളിൽ സ്വതന്ത്ര അന്വേഷണം നടത്തുക, ജെ പി എസ് സി - ജെ എസ് എസ് സി സംവിധാനങ്ങളിൽ സമഗ്ര പരിഷ്‌കരണം നടപ്പാക്കുക എന്നിവയാണ് പ്രധാന ആവശ്യങ്ങൾ. സമരക്കാരുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് സംസ്ഥാന സർക്കാർ ഇന്നലെ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് 11 അംഗ പ്രതിനിധി സംഘവും രൂപീകരിച്ചത്. എട്ട് വിദ്യാർഥി പ്രതിനിധികൾ, ഒരു അഭിഭാഷകൻ, രണ്ട് സാങ്കേതിക വിദഗ്ധർ എന്നിവരാണ് സംഘത്തിലുള്ളത്. ചർച്ചകൾ മാധ്യമങ്ങളുടെ സാന്നിധ്യത്തിൽ നടത്തണമെന്നാണ് വിദ്യാർഥികളുടെ ആവശ്യം.

അതേസമയം വിഷയം ദേശീയ തലത്തിൽ ഇന്ത്യ സഖ്യത്തിന് നേരെ ബിജെപി ആയുധമാക്കുന്നതിനിടെ രാഹുൽ ഗാന്ധിയും വിദ്യാർഥി പ്രതിനിധികളുമായി ഫോണിൽ സംസാരിച്ചു. പരീക്ഷാ സംവിധാനത്തിൽ പരിഷ്‌കരണം കൊണ്ടുവരണം എന്നതടക്കം ആവശ്യങ്ങൾ വിദ്യാർഥികൾ രാഹുൽ ഗാന്ധിയെ അറിയിച്ചു. വിഷയത്തിൽ ഇടപെടുമെന്ന് രാഹുൽ ഗാന്ധി ഉറപ്പ് നൽകിയതായി വിദ്യാർഥി നേതാക്കൾ പറഞ്ഞു. സമരത്തിൽ ഇടപെടൽ ആവശ്യപ്പെട്ട് ബിജെപി എംഎൽഎമാർ ജാർഖണ്ഡ് നിയമസഭയ്ക്ക് മുന്നിൽ പ്രതിഷേധിച്ചു. ക്രമക്കേടുകളിൽ സിബിഐ അന്വേഷണം വേണമെന്നാണ് ബിജെപിയുടെ ആവശ്യം. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ഓഗസ്റ്റ് 10-ന് നിയമസഭ വളയൽ സമരം നടത്തുമെന്ന് വിദ്യാർഥികൾ പ്രഖ്യാപിച്ചിട്ടുണ്ട്. പരീക്ഷ തട്ടിപ്പിൽ ഇതുവരെ 19 പേരെ അറസ്റ്റ് ചെയ്തെന്നാണ് സർക്കാർ വ്യക്തമാക്കുന്നത്.

YouTube video player