തമിഴ്നാട്ടിൽ ജാതിവിവേചനം: ആടുകൾ മേല്‍ജാതിക്കാരുടെ പറമ്പിൽ കയറിയതിന് മര്‍ദ്ദനം, കാലിൽ വീണ് ക്ഷമ പറയിപ്പിച്ചു

By Web TeamFirst Published Oct 13, 2020, 2:08 PM IST
Highlights

കര്‍ഷകന്‍റെ ആടുകള്‍ കൂട്ടതെറ്റി മുന്നാക്കജാതിക്കാരുടെ പറമ്പില്‍ കയറിയതിന്‍റെ പേരിലായിരുന്നു മര്‍ദ്ദനം. മണിക്കൂറുകള്‍ നീണ്ട മര്‍ദ്ദനം സഹിക്കവയ്യാതെയാണ് കര്‍ഷകന്‍ മുന്നാക്കജാതിക്കാരുടെ കാലില്‍ വീണ് ക്ഷമ ചോദിച്ചത്.

ചെന്നൈ: രാജ്യത്തെ നാണംകെടുത്തി തമിഴ്നാട്ടില്‍ വീണ്ടും ദളിത് വിവേചനം. ദളിത് കര്‍ഷകനെ മുന്നാക്കജാതിക്കാര്‍ ക്രൂരമായി മര്‍ദ്ദിച്ച് കാലില്‍ വീണ് മാപ്പ് പറയിപ്പിച്ചു. കര്‍ഷകന്‍റെ ആടുകള്‍ മുന്നാക്കജാതിക്കാരുടെ പറമ്പില്‍ കയറിയതിന്‍റെ പേരിലായിരുന്നു മര്‍ദ്ദനം. ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ ഏഴ് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

മണിക്കൂറുകള്‍ നീണ്ട മര്‍ദ്ദനം സഹിക്കവയ്യാതെയാണ് കര്‍ഷകനായ പോള്‍രാജ് മുന്നാക്കജാതിക്കാരുടെ കാലില്‍ വീണ് ക്ഷമ ചോദിച്ചത്. കര്‍ഷകനായ പോള്‍രാജിന്‍റെ ആടുകള്‍ കൂട്ടതെറ്റി മുന്നാക്കജാതിക്കാരുടെ പറമ്പില്‍ കയറിയതിന്‍റെ പേരിലായിരുന്നു മര്‍ദ്ദനം. ഇതിന്‍റെ പേരില്‍ നാല് ആടുകളെ തട്ടിയെടുത്ത തേവര്‍സമുദായാഗംങ്ങള്‍ പോള്‍രാജിനെ വിളിച്ചുവരുത്തി മരത്തില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചു. തൂത്തുക്കുടി കായത്താര്‍ ഒലൈക്കുളം ഗ്രാമത്തിലെ തേവര്‍സമുദായാംഗങ്ങള്‍ കൂട്ടമായി എത്തി പോള്‍രാജിനെ മാറി മാറി അടിച്ചു. ഒടുവില്‍ സമുദായ നേതാവിന്‍റെ കാലില്‍ വീണ് നിരവധി തവണ മാപ്പ് പറയിപ്പിച്ചു. 

Also Read: തമിഴ്നാട്ടിൽ ദളിത് പഞ്ചായത്ത് പ്രസിഡൻ്റിന് നേരെ ജാതി വിവേചനം; മൂന്ന് പേര്‍ക്കെതിരെ നടപടി

തേവര്‍സമുദായംഗങ്ങള്‍ തന്നെ സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ ചിത്രീകരിച്ച് പ്രചരിപ്പിക്കുകയായിരുന്നു. മുന്നാക്ക ജാതിക്കാരുടെ ഭൂമിയില്‍ പ്രവേശിച്ചാല്‍ ഗതി ഇതാകും എന്ന് പറഞ്ഞാണ് ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചത്. സംഭവം വിവാദമായതോടെ പൊലീസ് സ്വമേധയാ കേസ് എടുത്തു. തേവര്‍സമുദായത്തിലെ ഏഴ് പേരെ ജാമ്യമില്ലാ വകുപ്പുകളില്‍ അറസ്റ്റ് ചെയ്തു. ദിവസങ്ങള്‍ക്ക് മുമ്പാണ് കടലൂര്‍ പഞ്ചായത്ത് പ്രസിഡന്‍റ് ദളിത് സ്ത്രീയായതിനാല്‍ മുന്നാക്ക ജാതിക്കാരായ മറ്റ് അംഗങ്ങള്‍ കസേര എടുത്തുമാറ്റിയതിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവന്നത്.

click me!