
ചെന്നൈ: രാജീവ് ഗാന്ധി വധക്കേസിൽ കുറ്റവിമുക്തനായ പേരറിവാളനും അമ്മ അർപ്പുതം അമ്മാളും തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനെ നേരിൽ കണ്ട് നന്ദി അറിയിച്ചു. ചെന്നൈ വിമാനത്താവളത്തിൽ വച്ചായിരുന്നു കൂടിക്കാഴ്ച. മോചനത്തിനായി സർക്കാർ കൈക്കൊണ്ട നടപടികൾക്ക് ഇരുവരും നന്ദി പറഞ്ഞു. പേരറിവാളനെ ചേർത്തണച്ചുകൊണ്ടാണ് സ്റ്റാലിൻ സ്വീകരിച്ചത്.
മോചനവിവരം അറിഞ്ഞതിന് തൊട്ടുപിന്നാലെ മുഖ്യമന്ത്രിയെ കാണാനായി ജോളാർപേട്ടിലെ വീട്ടിൽ നിന്ന് പേരറിവാളനും അർപ്പുതം അമ്മാളും ചെന്നൈക്ക് പുറപ്പെടുകയായിരുന്നു. അർപ്പുതം അമ്മാളിന്‍റെ കണ്ണീരിന്‍റെ വിലയുള്ള നീതി എന്നായിരുന്നു മോചനവിവരം അറിഞ്ഞയുടൻ സ്റ്റാലിന്‍റെ പ്രതികരണം. ഫെഡറലിസത്തിന്‍റെ വിജയമാണ് പേരറിവാളന്‍റെ മോചനമെന്നും സ്റ്റാലിൻ കൂട്ടിച്ചേർത്തു.
ഇന്ന് ഉച്ചയോടെയാണ് രാജീവ് ഗാന്ധി വധക്കേസിലെ പ്രതി പേരറിവാളനെ ജയില്‍ മോചിതനാക്കാന്‍ സുപ്രീം കോടതി ഉത്തരവിട്ടത്. 19ാം വയസിൽ അറസ്റ്റിലായ പ്രതി 31 വർഷത്തിന് ശേഷമാണ് മോചനം നേടുന്നത്. ഭരണഘടനയുടെ 142-ാം അനുഛേദം ഉപയോഗിച്ചായിരുന്നു സുപ്രീംകോടതിയുടെ വിധി. മോചന കാര്യത്തില്‍ സര്‍ക്കാര്‍ അന്തിമ തീരുമാനം എടുക്കാതെ വന്നതോടെയാണ് പേരറിവാളന്‍ സുപ്രീംകോടതിയെ സമീപിച്ചത്. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും തമിഴ്‌നാട് സര്‍ക്കാറിന്‍റെ ശുപാര്‍ശയില്‍ ഗവര്‍ണര്‍ തീരുമാനമെടുക്കാത്തതില്‍ സുപ്രീംകോടതി അതൃപ്തി അറിയിച്ചിരുന്നു. ഗവര്‍ണര്‍ തീരുമാനമെടുക്കാത്ത സാഹചര്യത്തില്‍ ജസ്റ്റിസ് എല്‍ നാഗേഷ്വര്‍ റാവു അധ്യക്ഷനാനയ ബെഞ്ച് എല്ലാ കക്ഷികളുടെയും വാദം കേട്ട് വിധി പറയുകയായിരുന്നു. ശിക്ഷാകാലയളവിലെ നല്ല നടപ്പും മാനുഷിക പരിഗണനയും വെച്ച് കോടതി പേരറിവാളന് നേരത്തെ തന്നെ കോടതി ജാമ്യം അനുവദിച്ചിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam