Republic day tableau : സന്ദർശകത്തിരക്ക്: പ്രദർശനാനുമതി നിഷേധിച്ച ഫ്ലോട്ടുകളുടെ പ്രദർശനം നീട്ടി തമിഴ്നാട്

Published : Feb 25, 2022, 08:14 PM IST
Republic day tableau : സന്ദർശകത്തിരക്ക്: പ്രദർശനാനുമതി നിഷേധിച്ച ഫ്ലോട്ടുകളുടെ പ്രദർശനം നീട്ടി തമിഴ്നാട്

Synopsis

ദില്ലിയിലെ റിപ്പബ്ലിക് ദിന പരേഡിൽ പ്രദർശനാനുമതി നിഷേധിച്ച തമിഴ്നാടിന്‍റെ ഫ്ലോട്ടിന്‍റെ പ്രദർശനം ഒരാഴ്ച കൂടി നീട്ടി. സന്ദർശകരുടെ തിരക്ക് കാരണമാണ് പ്രദർശനം നീട്ടാൻ തീരുമാനിച്ചത്. 

ദില്ലി: ദില്ലിയിലെ റിപ്പബ്ലിക് ദിന പരേഡിൽ പ്രദർശനാനുമതി നിഷേധിച്ച തമിഴ്നാടിന്‍റെ ഫ്ലോട്ടിന്‍റെ പ്രദർശനം ഒരാഴ്ച കൂടി നീട്ടി. സന്ദർശകരുടെ തിരക്ക് കാരണമാണ് പ്രദർശനം നീട്ടാൻ തീരുമാനിച്ചത്. കേന്ദ്രസർക്കാരിനെതിരായ തമിഴ്നാടിന്‍റെ രാഷ്ട്രീയ പ്രതിഷേധം കൂടിയാണ് തീരുമാനം. ചെന്നൈ മറീന ബീച്ചിലാണ് നിശ്ചലദൃശ്യങ്ങൾ ഇപ്പോൾ പ്രദർശിപ്പിക്കുന്നത്.

റിപ്പബ്ലിക് ദിനം കഴിഞ്ഞ് ഒരു മാസം പിന്നിട്ടിട്ടും തമിഴ്നാടിന്‍റെ നിശ്ചലദൃശ്യങ്ങളുടെ പ്രദർശനം അവസാനിച്ചിട്ടില്ല. സഞ്ചാരികളും സ്കൂൾ പഠനയാത്രാ സംഘങ്ങളും ഇപ്പോഴും കൂട്ടത്തോടെ അത് കാണാനെത്തുന്നു. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ പോരടിച്ച വീര സ്വദേശാഭിമാനികളെ അണിനിരത്തിയാണ് തമിഴ്നാട് ഫ്ലോട്ട് ഒരുക്കിയത്. ദില്ലിയിലെ പരേഡിൽ അനുമതി നിഷേധിച്ചതോടെ ഒന്നിന് പകരം നാല് നിശ്ചലദൃശ്യങ്ങൾ തയ്യാറാക്കി തമിഴ്നാട് ചെന്നൈയിലെ റിപ്പബ്ലിക് ദിന പരേ‍ഡിൽ പ്രദർശിപ്പിക്കുകയായിരുന്നു. 

സ്വാതന്ത്ര്യസമര സേനാനികളായ മരുതുപാണ്ഡ്യാർ സഹോദരങ്ങൾ, റാണി വേലു നാച്യാർ, പടത്തലവ കുയിലി, വീരപാണ്ഡ്യ കട്ടബൊമ്മൻ, വിഒ ചിദംബരം പിള്ള, രട്ടമലൈ ശ്രീനിവാസൻ, മഹാകവി സുബ്രഹ്മണ്യ ഭാരതി, തന്തൈ പെരിയാർ, മുഹമ്മദ് ഇസ്മായിൽ റാവുത്തർ എന്നുതുടങ്ങി തമിഴ്നാടിന്‍റെ ചരിത്രത്തിലെ ഒട്ടെല്ലാ ദേശാഭിമാനികളും സാമൂഹിക പരിഷ്കർത്താക്കളും നിശ്ചലദൃശ്യത്തിലുണ്ട്.

കഴിഞ്ഞ ഒരുമാസം കൊണ്ട് തമിഴ്നാട്ടിലെ മറ്റ് പ്രധാന നഗരങ്ങളിലും ഫ്ലോട്ടുകൾ എത്തിച്ചു. സംസ്ഥാന പര്യടനം കഴിഞ്ഞ് തിരികെ ചെന്നൈയിലെത്തിയപ്പോഴും നിലയ്ക്കാത്ത സന്ദർശക പ്രവാഹം. ഈ സാഹചര്യത്തിൽ പ്രദർശനം ഒരാഴ്ച കൂടി നീട്ടുകയാണെന്ന് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ തീരുമാനിക്കുകയായിരുന്നു.

വെള്ളിയാഴ്ചയും റമസാൻ ദിനവും എങ്കിലും ഹിജാബ് അനുവദിക്കണമെന്ന ഹർജി തള്ളി

വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് നിരോധിച്ചതുമായി (Hijab Ban) ബന്ധപ്പെട്ടുള്ള ഹർജിയിൽ കർണാടക ഹൈക്കോടതിയിൽ (Karnataka HC) വാദം പൂർത്തിയായി. ഹർജി കോടതി വിധി പറയാനായി മാറ്റി. പതിനൊന്ന് ദിവസം വാദം കേട്ട ശേഷമാണ് കോടതി ഹർജിയിൽ അന്തിമ വിധി പ്രസ്താവനത്തിനായി മാറ്റിയത്. 

കർണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. ഹിജാബ് നിരോധനം തുടരണമെന്ന ഉറച്ച നിലപാടാണ് കർണാടക സർക്കാർ ഹൈക്കോടതിയിൽ സ്വീകരിച്ചത്. ശബരിമല, മുത്തലാഖ് വിധികളും തങ്ങളുടെ വാദത്തിന് ആധാരമായി കർണാടക സർക്കാർ ഹൈക്കോടതിയിൽ ഉന്നയിച്ചിരുന്നു. കർണാടകയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികളാണ്ഹർജിയുമായി ഹൈക്കോടതിയിൽ എത്തിയത്. 

വെള്ളിയാഴ്ചകളിലും റമസാൻ ദിനത്തിലും ഹിജാബ് ധരിക്കാൻ അനുമതി തേടിയുള്ള മറ്റൊരു ഹർജി കർണാടക ഹൈക്കോടതി ഇന്ന് തള്ളിയിരുന്നു. പ്രത്യേക സാഹചര്യത്തിൽ ഇടക്കാല ഉത്തരവ് വേണമെന്ന് ആവശ്യപ്പെട്ട് കർണാടകയിലെ വിദ്യാർത്ഥികളാണ് ഹർജി നൽകിയിരുന്നത്. ഇനിയൊരു ഇടക്കാല ഉത്തരവ് ഇല്ലെന്നും അന്തിമ ഉത്തരവിനാണ് വാദം കേൾക്കുന്നതെന്നും വ്യക്തമാക്കിയാണ് ഹൈക്കോടതി ഹർജി തള്ളിയത്.

അതിനിടെ ഹിജാബ് വിവാദങ്ങൾക്കിടെ ബെംഗ്ലൂരുവിൽ സിഖ് വിഭാഗത്തിൽപ്പെട്ട പെൺകുട്ടിയോട് ടർബൻ മാറ്റാൻ കോളേജ് അധികൃതർ ആവശ്യപ്പെട്ടതായി പരാതി. വസന്ത് നഗറിലെ മൗണ്ട് കാർമ്മൽ കോളേജിന് എതിരെയാണ് പരാതി. കോളേജിന്റെ പ്രധാനകവാടത്തിന് മുന്നിൽ അധ്യാപകർ തടഞ്ഞുവെന്നും ടർബൻ അഴിച്ചുമാറ്റണമെന്നും ആവശ്യപ്പെട്ടതായി പെൺകുട്ടി പരാതിപ്പെട്ടു. നടപടിയിൽ പ്രതിഷേധിച്ച് പെൺകുട്ടി ക്ലാസ് ബഹിഷ്കരിച്ചു.എന്നാൽ വിദ്യാഭ്യാസസ്ഥാപനങ്ങളിൽ മതവസ്ത്രങ്ങൾ ഒഴിവാക്കണമെന്ന ഹൈക്കോടതി ഉത്തരവ് നടപ്പാക്കുക മാത്രമാണ് ചെയ്തതെന്നാണ് കോളേജിന്റെ വിശദീകരണം.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഇത്രയും ക്രൂരനാവാൻ ഒരച്ഛന് എങ്ങനെ കഴിയുന്നു? 7 വയസ്സുകാരനെ ഉപദ്രവിച്ചത് അമ്മയെ കാണണമെന്ന് പറഞ്ഞ് കരഞ്ഞതിന്, കേസെടുത്തു
പുതിയ ലേബര്‍ കോഡ് വന്നാൽ ശമ്പളത്തിൽ കുറവുണ്ടാകുമോ?, വിശദീകരണവുമായി തൊഴിൽ മന്ത്രാലയം