ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കെതിരായതും 'ഇഡിയറ്റ്' എന്നതുമുള്‍പ്പെടെ രാഹുല്‍ ഗാന്ധിയുടെ വിവാദ പരാമര്‍ശങ്ങള്‍ ലോക്സഭാ രേഖകളില്‍ നിന്ന് സ്പീക്കര്‍ നീക്കം ചെയ്തു. ഭരണകക്ഷി എംപിമാരുടെ ആവശ്യപ്രകാരമാണ് നടപടി. വിദ്യാര്‍ത്ഥി പ്രതിഷേധവുമായി ബന്ധപ്പെട്ടായിരുന്നു രാഹുല്‍ ഗാന്ധി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്.
ദില്ലി: രാഹുൽ ഗാന്ധിയുടെ വിവാദ പരാമർശങ്ങൾ ലോക്‌സഭ രേഖകളിൽ നിന്ന് നീക്കി സ്പീക്കര്‍. ആഭ്യന്തരമന്ത്രി അമിത് ഷാക്കെതിരെയടക്കമുള്ള പരാമർശങ്ങളും ഇഡിയറ്റ് പരാമര്‍ശവുമാണ് നീക്കിയത്. ജന്തര്‍ മന്തര്‍ പ്രതിഷേധങ്ങളില്‍ വിദ്യാര്‍ഥികള്‍ക്കെതിരെയുള്ള ദില്ലി പൊലീസ് നടപടിയില്‍ രാഹുല്‍ അമിത് ഷാക്കെതിരെ ലോക്സഭയില്‍ രൂക്ഷ വിമര്‍ശനമുന്നയിച്ചിരുന്നു. വിദ്യാര്‍ഥികള്‍ക്ക് നേരെ വെടിവെക്കാന്‍ അമിത് ഷാ നിര്‍ദേശം നല്‍കിയെന്നും അല്ലെങ്കില്‍ വെടിവെപ്പ് നടന്നത് അദ്ദേഹം അറിഞ്ഞില്ലെന്നും രാഹുല്‍ പറഞ്ഞിരുന്നു. രാഹുലിന്‍റെ പരാമര്‍ശങ്ങള്‍ സഭാ രേഖകളില്‍ നിന്ന് നീക്കണമെന്ന് ഭരണകക്ഷി എംപിമാര്‍ ആവശ്യപ്പെട്ടിരുന്നു.
അമിത്ഷാ പാർലമെൻ്റിലെത്താൻ ഭയക്കുന്നുവെന്നും രാഹുൽ ഗാന്ധി ആരോപിച്ചിരുന്നു. ഇന്ത്യൻ വിദ്യാഭ്യാസ മേഖലയുടെ ആത്മാവിനെ ആർഎസ്എസ് കവരുന്നുവെന്നും എല്ലാ സർവകലാശാലകളുടെ തലപ്പത്തും ആർഎസ്എസുകാരാണെന്നും രാഹുൽ ആരോപിച്ചു. അവർ പരീക്ഷകളെ അട്ടിമറിക്കുന്നു. അവർ എല്ലാം സ്വകാര്യവൽക്കരിക്കുന്നു. സ്വകാര്യ കമ്പനികൾ പരീക്ഷകൾ നടത്തുന്നുവെന്നും അദ്ദേഹം ആരോപിച്ചു.
ജന്തര്‍ മന്ദറിലെ ആ പ്രതിഷേധത്തിൽ ഓരോ ഇന്ത്യക്കാരനും അഭിമാനിക്കുന്നു. ചില വിദ്യാർത്ഥികളുമായി സംസാരിക്കാൻ അവസരം കിട്ടി. നിങ്ങളെ ബഹുമാനമില്ലാത്തവരെന്ന് മുദ്ര കുത്തുന്നവരെ നിങ്ങൾ എന്ത് വിളിക്കുമെന്ന് എന്നോട് സംസാരിച്ച പെൺകുട്ടിയോട് ചോദിച്ചപ്പോൾ ഇഡിയറ്റ് എന്ന് അവൾ മറുപടി നൽകിയെന്നും രാഹുൽ ഗാന്ധി പാർലമെന്റിൽ വിശദമാക്കി. ഇഡിയറ്റ് പരാമർശത്തിന് പിന്നാലെ സഭയിൽ ഭരണപക്ഷം ബഹളം തുടങ്ങി. ആരുടെയും പേര് പറഞ്ഞിട്ടില്ലെന്ന് രാഹുൽ മറുപടി നല്‍കി. വിദ്യാർത്ഥികളുടെ പേരിൽ രാഹുൽ മര്യാദ കെട്ട വർത്തമാനം പറയുന്നുവെന്നായിരുന്നു കിരൺ റിജിജു പ്രതികരിച്ചത്. രാഹുലിന്റെ പരാമർശം രേഖകളിൽ നിന്ന് മാറ്റണമെന്നും കിരൺ റിജിജു ആവശ്യപ്പെട്ടു. സഭയിൽ ഭരണപ്രതിപക്ഷ ബഹളം രൂക്ഷമായതിന് പിന്നാലെ നിലവാരമില്ലാത്ത പ്രയോഗങ്ങൾ രേഖകളിൽ നിന്ന് ഒഴിവാക്കാമെന്ന് സ്പീക്കർ വിശദമാക്കി.
