
ചെന്നൈ: ശിവഗംഗ കസ്റ്റഡിക്കൊലയിൽ അജിത്തിന്റെ അമ്മയോട് മാപ്പ് ചോദിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. അന്വേഷണം സിബിഐക്ക് വിട്ട് തമിഴ്നാട് സർക്കാർ. മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ആണ് തീരുമാനം പ്രഖ്യാപിച്ചത്. സംസ്ഥാന സർക്കാർ അന്വേഷണത്തോട് പൂർണമായി സഹകരിക്കുമെന്ന് സ്റ്റാലിൻ അറിയിച്ചു. നീതി നടപ്പായാൽ മാത്രം പോരാ, നീതി നടപ്പായെന്ന് ബോധ്യപ്പെടുകയും വേണമെന്ന് സ്റ്റാലിൻ പറഞ്ഞു.
ഇന്ന് മരിച്ച അജിത് കുമാറിന്റെ കുടുംബവുമായി മുഖ്യമന്ത്രി എം കെ സ്റ്റാലിൻ സംസാരിച്ചിരുന്നു. അജിത്തിന്റെ വീട്ടിൽ എത്തിയ മന്ത്രി പെരിയകറുപ്പനോട് ഫോണിൽ സംസാരിച്ചു. കുറ്റക്കാർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്ന് സ്റ്റാലിൻ ഉറപ്പ് നൽകി. അതേ സമയം പ്രതിപക്ഷത്തെ പ്രധാന നേതാക്കൾ ആരും ഇതുവരെ ശിവഗംഗയിൽ എത്തിയിട്ടില്ല.
ശിവഗംഗ കസ്റ്റഡിക്കൊലയിൽ ജുഡീഷ്യൽ അന്വേഷണത്തിന് ഇന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. മധുര ജില്ലാ ജഡ്ജി അന്വേഷിക്കണമെന്ന് ഹൈക്കോടതി വിധി. ജില്ലാ ജഡ്ജി ജോൺ സുന്ദർലാൽ സുരേഷിനാണ് ചുമതല. ഈ മാസം എട്ടിനുള്ളിൽ റിപ്പോർട്ട് നൽകണമെന്നും അജിത് നേരിട്ടത് ക്രൂരപീഡനം എന്നും കോടതി നിരീക്ഷിച്ചു. മുഖത്തും സ്വകാര്യഭാഗങ്ങളിലും മുളകുപൊടി തേച്ചു. ശരീരത്തിൽ മർദനമേൽക്കാത്ത ഒരു ഭാഗം പോലുമില്ല. വാടക കൊലയാളികൾ പോലും ഇങ്ങണെ ചെയ്യില്ലെന്നും കോടതി.
ഇതിനിടെ, പോലീസിനെതിരെ ഹൈക്കോടതിയിൽ നിർണായക വെളിപ്പെടുത്തലുമായി ക്ഷേത്രം അധികൃതർ രംഗത്തെത്തി. സിസിടിവിയുടെ ഡി വി ആർ എസ് ഐ എടുത്തുകൊണ്ടു പോയെന്ന് എക്സിക്യൂട്ടീവ് ഓഫീസർ വെളിപ്പെടുത്തി. ശിവഗംഗ കസ്റ്റഡിക്കൊലയിൽ പ്രക്ഷോഭത്തിനൊരുങ്ങുകയാണ് ടിവികെ. ചെന്നൈയിൽ മറ്റന്നാൾ പ്രതിഷേധ സംഗമത്തിന് വിജയ് ആഹ്വാനം ചെയ്തു.
കഴിഞ്ഞ ഞായറാഴ്ച്ച ശിവഗംഗയിൽ മോഷണക്കേസിൽ കസ്റ്റഡിയിൽ എടുത്ത യുവാവാണ് മരിച്ചത്. മടപ്പുറം ക്ഷേത്രത്തിലെ താത്കാലിക ജീവനക്കാരൻ ബി.അജിത് കുമാർ (27) ആണ് മരിച്ചത്. മധുര സ്വദേശിയായ യുവതിയുടെ കാറിൽ നിന്ന് 9.5 പവൻ സ്വർണാഭരണങ്ങൾ മോഷണം പോയെന്ന കേസിലാണ് കസ്റ്റഡിയിൽ എടുത്തത്. തിരുപ്പുവനം പൊലീസ് സ്റ്റേഷനിൽ വച്ചാണ് മരണം സംഭവിച്ചത്.