
ചെന്നൈ: പാമ്പുകടിയേറ്റുള്ള മരണങ്ങൾ കുറയ്ക്കാൻ പാമ്പുകടിയേല്‍ക്കുന്നതിനെ അതീവ ഗൗരവമായി കാണാനുള്ള നടപടികളുമായി തമിഴ്നാട് സർക്കാർ. പാമ്പുകടിയേറ്റ് ചികിത്സ തേടുന്നവരുടെ വിവരം ആശുപത്രികള്‍ ഇനി സര്‍ക്കാരിന് കൈമാറണം. പാമ്പുകടിക്കുന്നതിനെ പൊതുജനാരോഗ്യ നിയമത്തിനുകീഴിൽ ഉൾപ്പെടുത്തിയതായി തമിഴ്നാട് സർക്കാർ അറിയിച്ചു. സമീപകാലത്ത് സംസ്ഥാനത്ത് പാമ്പുകടിയേറ്റുള്ള മരണങ്ങൾ വർധിച്ചിരുന്നു. ഇതിനെ തുടർന്നാണ് സർക്കാരിന്‍റെ പുതിയ നീക്കം.
കർഷകത്തൊഴിലാളികൾ, കുട്ടികൾ, ഉഷ്ണമേഖലാ, ഉഷ്ണമേഖലാ പ്രദേശങ്ങളിൽ താമസിക്കുന്നവർ എന്നിവരുൾപ്പെടെയുള്ള ദുർബലരായ ജനവിഭാഗങ്ങൾക്ക് പാമ്പുകടിയേറ്റുള്ള നിരവധി പ്രശ്നങ്ങൾ അഭിമുഖീകരിക്കേണ്ടി വരുന്നുണ്ട്. അതിനാൽ പാമ്പ് കടിയേൽക്കുന്നവരുടെ എണ്ണം സംബന്ധിച്ച വിവരശേഖരണം, ക്ലിനിക്കൽ ഇൻഫ്രാസ്ട്രക്ചർ, പാമ്പുകടി മൂലമുള്ള മരണങ്ങൾ തടയാൻ മറുമരുന്ന് ലഭ്യമാക്കൽ എന്നിവ മെച്ചപ്പെടുത്തുകയാണ് സർക്കാർ ലക്ഷ്യമിടുന്നത്.
ഈ വർഷം ജൂൺ ഏഴുവരെ 7300 പേർക്കാണ് തമിഴ്നാട്ടിൽ പാമ്പുകടിയേറ്റത്. ഇതിൽ 13 പേർ മരണപ്പെട്ടതായാണ് റിപ്പോർട്ട്. പാമ്പുകടിച്ച എല്ലാ സംഭവങ്ങളും ആശുപത്രികളിൽ റിപ്പോർട്ട് ചെയ്യപ്പെടാത്തത് വിവരശേഖരണത്തിൽ തടസം വരുത്തുന്നുണ്ട്. അതിനാൽ ഇനി പാമ്പുകടിയേറ്റവരുടെ വിവരങ്ങൾ ആശുപത്രികൾ നിർബന്ധമായും സംസ്ഥാന സർക്കാരിനെ അറിയിക്കണമെന്നാണ് നിർദ്ദേശം. പാമ്പ് കടിയേറ്റാൽ ചികിത്സയ്ക്ക് ആവശ്യമായ ആന്‍റിവെനം അവശ്യമായ അളവിൽ ലഭ്യമാക്കാനാണ് ഈ നിർദ്ദേശമെന്നും സർക്കാർ വ്യക്തമാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam